Monday, November 30, 2015

പി.എം.ഭാർഗ്ഗവയുടെ ലേഖനം

ശാസ്ത്രബോധമില്ലാത്ത ശാസ്ത്രജ്ഞന്മാർ 

ഡോ: പുഷ്പ എം. ഭാർഗ്ഗവ 

(ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ്‌ 
മോളിക്യൂലർ ബയോളജിയുടെ സ്ഥാപക ഡയരക്ടർ)

ജവഹർലാൽ നെഹ്‌റു 1946 ൽ പ്രസിദ്ധീകരിച്ച തന്റെ  
'ഡിസ്കവറി ഓഫ് ഇന്ത്യ' (ഇന്ത്യയെ കണ്ടെത്തൽ) എന്ന 
ഗ്രന്ഥത്തിൽ 'ശാസ്ത്രബോധം' (scientific temper) എന്ന പദം 
പ്രയോഗിക്കുകയുണ്ടായി. അസോസിയേഷൻ ഓഫ് 
സയന്റിഫിക് വർക്കേഴ്സ് ഓഫ് ഇന്ത്യ (ASWI) എന്ന ട്രേഡ് 
യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു അക്കാലത്ത് 
അദ്ദേഹം. (ഒരു പക്ഷെ, ഒരു പ്രധാനമന്ത്രി ഒരു തൊഴിൽ 
സംഘടനയുടെ പ്രസിഡന്റ് ആകുന്ന ആദ്യത്തെ സംഭവ
മായിരിക്കാം ഇത്.)1940 കളിലും 1950 കളിലും ഈ സംഘടന
യുമായി ഞാൻ ഗാഡബന്ധം പുലർത്തിയിരുന്നു.  ASWI യുടെ 
മുഖ്യലക്ഷ്യം ശാസ്ത്രബോധം പ്രചരിപ്പിക്കുക എന്നതായിരുന്നു. 
തുടക്കത്തിൽ വളരെ സജീവമായിരുന്ന  ഈ സംഘടന 1960 
കളോടുകൂടി  നിർജ്ജീവമായിത്തുടങ്ങി. നമ്മുടെ രാജ്യത്തെ 
ശാസ്ത്രജ്ഞന്മാർ  ശാസ്ത്രബോധമുള്ളവരായിരുന്നില്ല എന്നതാണ് 
ഈ പിറകോട്ടു പോക്കിന് കാരണം. അവരിൽ പലരും   ഉന്നത
സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുമായിരുന്നു. ശാസ്ത്രബോധം 
ആവശ്യപ്പെടുന്ന യുക്തിചിന്ത അവർക്കുണ്ടായിരുന്നില്ല.  
സിദ്ധാന്താടിമത്വം, അന്ധവിശ്വാസങ്ങൾ, കപടവിശ്വാസങ്ങൾ 
എന്നിവയിൽ നിന്ന് അവർ മോചിതരുമായിരുന്നില്ല. 


ശാസ്ത്രബോധം വളർത്തുന്നതിന് നേതൃത്വം കൊടുക്കേണ്ടവരാണ് 
എന്ന് നമ്മൾ പ്രതീക്ഷിക്കുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാർ  ശാസ്ത്രബോധ
മുള്ളവരല്ലെന്നും  മറ്റേതൊരു വിഭാഗത്തേയും പോലെ അന്ധവിശാസി കളാണെന്നുമുള്ളതിനു  തെളിവ് 1964 ലെ ഈയൊരു സംഭവമാണ്. 
സതീഷ്‌ ധവാന്റെ (പിന്നീട് സ്പേസ് ഡിപ്പാർട്ട്മെന്റ് സിക്രട്ടറിയായ 
ശാസ്ത്രജ്ഞൻ) ഒരു പ്രസ്താവനയെത്തുടർന്ന് അബ്ദുറഹിമാനും 
(പ്രശസ്തനായ ശാസ്ത്രചരിത്രകാരൻ) ഞാനും കൂടി, 1964 ജനുവരിയിൽ, 
ദി 'സൊസൈറ്റി ഫോർ സയന്റിഫിക് ടെമ്പർ' എന്ന ഒരു സംഘടന
യുണ്ടാക്കി. സ്ഥാപക അംഗങ്ങളിൽ നോബൽ സമ്മാന ജേതാവായ 
ഫ്രാൻസിസ് ക്രിക്കിനെപ്പോലുള്ള പ്രശസ്ത ശാസ്ത്രജ്ഞന്മാർ കൂടി 
ഉൾപ്പെട്ടിരുന്നു. സൊസൈറ്റിയിൽ അംഗത്വമെടുക്കാൻ ഇങ്ങനെ
യൊരു പ്രസ്താവനയിൽ ഒപ്പ് വെക്കേണ്ടിയിരുന്നു. "വെളിപാട് കൊണ്ട്  
അറിവ് ലഭിക്കുകയില്ല എന്നും മനുഷ്യപ്രയത്നത്തിലൂടെ മാത്രമേ അത്  
ആർജ്ജിയ്ക്കുവാൻ കഴിയുകയുള്ളൂ എന്നും  എല്ലാ പ്രശ്നങ്ങളേയും അഭിമുഖീ
കരിക്കേണ്ടത് പ്രകൃത്യാതീതശക്തികളിൽ അഭയം പ്രാപിക്കാതെ  
മനുഷ്യന്റെ ധാർമ്മികവും, ബുദ്ധിപരവുമായ  നേട്ടങ്ങളെ  ഉപയോഗിച്ചു 
കൊണ്ടാവണമെന്നും  ഞാൻ വിശ്വസിക്കുന്നു"  ഈ പ്രസ്താവനയുമായി 
ഞങ്ങൾ ഒന്നൊന്നായി എല്ലാ ശാസ്ത്രജ്ഞന്മാരെയും സമീപിച്ചെങ്കിലും 
ആരും തന്നെ  ഇതിൽ ഒപ്പ് വെയ്ക്കുവാൻ തയ്യാറായില്ല.. 
ഇത് ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ഞങ്ങളുടെ വ്യാമോഹം ദൂരീകരിച്ചു. 
അവർ ശാസ്ത്രബോധം തൊട്ടുതീണ്ടാത്തവരാണെന്ന് ഞങ്ങൾക്ക് 
വ്യക്തമായി. ഈ വ്യാമോഹമുക്തിയെത്തുടർന്ന് ഞാൻ അന്നത്തെ 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫ: നൂറുൽ ഹസ്സനെ സമീപിയ്ക്കുകയും 
താഴെ പറയുന്ന ഉപവകുപ്പ് ഭരണഘടനയുടെ ആർട്ടിക്കിൾ 51 A 
യിൽ 1976 ലെ 42 ആം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി 
ഉൾപ്പെടുത്തണമെന്ന്  അപേക്ഷിക്കുകയും ചെയ്തു.
"ശാസ്ത്രമാനോഭാവവും മാനവികതയും അന്വേഷണത്തിനും പരിഷ്കരണ
ത്തിനുമുള്ള ത്വരയും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ 
പൌരന്റെയും കടമയാണ്" 

ഈ വാക്യങ്ങൾ നമ്മുടെ ശാസ്ത്രജ്ഞരെ ഉണർത്തുകയും  ശാസ്ത്ര
ബോധത്തെ സംബന്ധിച്ച തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് 
അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ 
50-60 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ ഇന്നും 
മെച്ചപ്പെട്ടിട്ടില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. 
മൂന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

 (1) മുൻ ബി.ജെ.പി. ഗവണ്മെന്റിന്റെ കാലത്ത് അന്നത്തെ 
മാനവശേഷിവികസനമന്ത്രി ശ്രീ. മുരളി മനോഹർ ജോഷി, 
എല്ലാ യൂണിവേഴ്സിറ്റികൾക്കും ജ്യോതിഷത്തിൽ ഡിഗ്രീ കോഴ്സ് 
ആരംഭിക്കാൻ സർക്കുലർ കൊടുക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് 
കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ഗ്രാന്റും 
നൽകുന്നതാണെന്ന് ജോഷി പറഞ്ഞു. ഈ ഉത്തരവിനെ ചോദ്യം 
ചെയ്തു കൊണ്ട് ഞാനും എന്റെ സഹപ്രവർത്തക ചന്ദന 
ചക്രവർത്തിയും സുപ്രീം കോടതിയിൽ ഹർജി  ഫയൽ ചെയ്തു. 
പ്രശാന്ത് ഭൂഷണായിരുന്നു ഞങ്ങളുടെ വക്കീൽ. പെറ്റീഷൻ 
ഫയലിൽ സ്വീകരിച്ചു. പക്ഷെ വാദം കേട്ട ശേഷം കോടതി അത് 
തള്ളി. (ഇത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു) തികച്ചും 
അശാസ്ത്രീയവും, യുക്തിരഹിതവും, എത്രയോ തവണ പരീക്ഷണ
ങ്ങളാൽ തെറ്റാണെന്ന് തെളിയിക്കപ്പെട്ടതുമായ ജ്യോതിഷത്തിലുള്ള 
വിശ്വാസം നീതിപീഠങ്ങളെപ്പോലും വരുതിക്ക് നിർത്താൻ മാത്രം 
വ്യാപകശക്തിയുള്ളതാണ് എന്ന് ഈ വിധി തെളിയിക്കുന്നു. 
ഒരു ശാസ്ത്രജ്ഞൻ പോലും ഞങ്ങളെ പിന്തുണയ്ക്കാൻ വന്നില്ല. 
പ്രതിവർഷം ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് സർക്കാർ 
പരിപാലിച്ചുപോരുന്ന ആറ് നാഷണൽ സയൻസ് അക്കദമികളിൽ 
ഒന്നുപോലും ഞങ്ങളെ പിന്തുണച്ചില്ല. ആവശ്യപ്പെടാതെ തന്നെ 
പണം തന്നു കേസ് നടത്താൻ ഞങ്ങളെ സഹായിച്ച വ്യക്തികളെല്ലാം 
തന്നെ ശാസ്ത്രജ്ഞന്മാരല്ലാത്തവരായിരുന്നു. നമ്മുടെ സയൻസ് 
അക്കാദമികളുടെ മേൽപ്പറഞ്ഞ ദൌർബ്ബല്യങ്ങളും പൊതുവെ, 
ശാസ്ത്രവുമായി ബന്ധപ്പെട്ട സാമൂഹികവിഷയങ്ങളിൽ അവർ 
പ്രകടിപ്പിക്കുന്ന നിർവ്വികാരതയും തിരിച്ചറിഞ്ഞ ഞാൻ 1993 ൽ 
മൂന്ന് സയൻസ്  അക്കദമികളുടെ ഫെലോഷിപ്പിൽ നിന്ന് രാജി വെച്ചു. 

(2) കഴിഞ്ഞ വർഷം മുംബൈയിൽ വെച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരെ 
പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യുകയുണ്ടായല്ലോ. 
ആ അവസരത്തിൽ മോഡി അവകാശപ്പെട്ടത്  പുരാതന 
ഭാരതത്തിൽ അവയവമാറ്റ ശസ്ത്രക്രിയ നടന്നിരുന്നു എന്നും അതിന്റെ 
തെളിവാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണേശൻ 
എന്നുമാണ്. നമ്മുടെ ശാസ്ത്രജ്ഞന്മാരും ആറ് സയന്സ് അക്കാദമികളും 
ഇത് കേട്ട് മിണ്ടാതിരുന്നു. ഇതാണ് രണ്ടാമത്തെ ഉദാഹരണം. 

(3) മുംബൈയിൽ വെച്ച് ഈ മാസം (2015 ജനുവരി) ആദ്യം നടന്ന 
102 ആമത് സയൻസ് കോണ്ഗ്രസ്സിലെ കൊട്ടിഘോഷിക്കപ്പെട്ട 
"പുരാതന ശാസ്ത്രം സംസ്കൃത ത്തിലൂടെ" എന്ന വിഷയത്തിലുള്ള 
സിമ്പോസിയമാണ് മൂന്നാമത്തെ ഉദാഹരണം. 9000 
(മോഹന്ജദാരോ ഹാരപ്പൻ സംസ്കാരങ്ങൾക്കും 4500 വർഷങ്ങൾക്ക് 
മുമ്പ്) വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ജംബോ വിമാനങ്ങൾ 
(60 x 60 അടി; ചിലതിന് 200 അടി നീളം) ഉണ്ടായിരുന്നെന്നും 
അവ ഭൂഖണ്ഡങ്ങൾക്കിടയിലും ഗ്രഹങ്ങൾക്കിടയിലും യാത്ര 
നടത്തിയിരുന്നെന്നും സമ്മേളനത്തിൽ അവകാശവാദങ്ങൾ ഉയർന്നു. 
അത് മാത്രമല്ല, ഇന്നുള്ളതിനേക്കാൾ മികച്ച റഡാർസിസ്റ്റം അക്കാല
ത്തുണ്ടായിരുന്നു എന്നും അത്  പ്രവർത്തിച്ചിരുന്നത്  എല്ലാ 
സചേതനവും അചേതനവുമായ വസ്തുക്കളും എല്ലായ്പ്പോഴും 
ഊർജ്ജം വമിച്ചു കൊണ്ടിരിക്കും എന്ന തത്വത്തിന്റെ അടിസ്ഥാന
ത്തിലാണെന്നും പ്രഖ്യാപിക്കപ്പെട്ടു.  പരസ്പരപ്രവേശനം 
(inter-penetration) എന്ന നിയമം മൂലം 21 ആം നൂറ്റാണ്ടിൽ 
സയൻസും ആത്മീയതയും തമ്മിൽ സംയോജിക്കും എന്നും അവർ 
കണ്ടെത്തി. കാര്യഗൌരവമുള്ള ഏതെങ്കിലും പണ്ഡിതൻ 
അർത്ഥശൂന്യമായ ഇങ്ങനെയൊരു നിയമത്തെപ്പറ്റി കേട്ടിട്ടുണ്ടാ
വുമെന്ന് ഞാൻ കരുതുന്നില്ല. സിമ്പോസിയത്തിൽ ഉയർത്തിക്കൊണ്ടു
വന്നിട്ടുള്ള  ഇതും ഇതുപോലുള്ള മറ്റു നിരർത്ഥക അവകാശവാദങ്ങളും 
പുരാതന-മധ്യകാല ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്രനേട്ടങ്ങൾക്ക്  
അപമാനമാണ്.

ഈ അവകാശവാദങ്ങൾക്കെതിരെ നമ്മുടെ ശാസ്ത്രജ്ഞാരെന്നു 
വിളിക്കപ്പെടുന്നവരോ സയന്റിഫിക് അക്കാദമികളോ ഒരക്ഷരം 
മിണ്ടിക്കാണുന്നില്ല.  സിമ്പോസിയത്തിൽ എന്തൊക്കെ പറയാൻ 
സാധ്യതയുണ്ട് എന്ന് സയൻസ് കോണ്ഗ്രസ്സ് സംഘടിപ്പിച്ച 
സമുന്നതരായ ശാസ്ത്രജ്ഞന്മാർ തീർച്ചയായും അറിഞ്ഞിരുന്നു. 
ഒരുപക്ഷെ അവർ അതിലൊക്കെ വിശ്വസിക്കുന്നത് കൊണ്ടാവാം. 
അല്ലെങ്കിൽ രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാവാം. ആയതുകൊണ്ട്, 
ഒന്നുകിൽ വാർഷിക ഇന്ത്യൻ സയൻസ് കോണ്ഗ്രസ്സ് നിർത്തലാക്കണം
അല്ലെങ്കിൽ അതിന്റെ പേര് ഇന്ത്യൻ ആന്റി-സയൻസ് കോണ്ഗ്രസ്സ് 
എന്നാക്കണം 

ഇന്ത്യൻ ശാസ്ത്ര മേഖലയ്ക്ക്  ഒരു നഷ്ടവും വരുത്താതെ തന്നെ സയൻസ് 
അക്കാദമികൾ അടച്ചു പൂട്ടാൻ കഴിയും. കഴിഞ്ഞ 85 വർഷങ്ങളായി 
സയന്സിന്റെ മേഖലയിൽ  ഇന്ത്യ ഒരൊറ്റ നോബൽ ജേതാവിനെ
പ്പോലും സൃഷ്ടിച്ചിട്ടില്ല. ശാസ്ത്രബോധം പ്രധാനപ്പെട്ട ഘടകമായ 
ശാസ്ത്രപരിസ്ഥിതി നമ്മുടെ രാജ്യത്ത് ഇല്ലാത്തതാണ്  ഇതിന്റെ 
വലിയൊരു കാരണം. 

No comments:

Post a Comment