Wednesday, October 13, 2010

പിന്നോട്ട് നടക്കുന്ന ഇടതുപക്ഷം

     
          2010 ഒക്ടോബര്‍ 23, 25 തിയ്യതികളില്‍ കേരളത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ! ഇടതുപക്ഷ സര്‍ക്കാര്‍ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളും ധനസഹായങ്ങളും പത്ര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  തീര്‍ച്ചയായും ഈ സര്‍ക്കാര്‍ ജനക്ഷേമകരമായ ഒട്ടേറെ    പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ.എം.എസ്. ഭവനനിര്‍മാണപദ്ധതി അതിലൊന്നാണ്. രണ്ട് രൂപയ്ക്കു ദാരിദ്ര്യരേഖക്കു താഴെ ഉള്ളവര്‍ക്ക് അരി നല്‍കുന്നു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ക്ക് പെന്ഷനുകള്‍ നല്‍കിയതാണ് മറ്റൊരു നേട്ടം. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഉദാഹരണം ജ്യോത്സ്യന്മാര്‍, മദ്രസാ അധ്യാപകര്‍ തുടങ്ങിയവര്‍. ഇതിലുള്ള എതിര്‍പ്പ് ന്യായവുമാണ്‌. എതിര്‍പ്പിനു ഇടയാക്കിയ മറ്റൊരു നടപടിയാണു മലബാര്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍. ഇത് വലിയൊരു നേട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുപക്ഷം ഉപയോഗിക്കുന്നത്. 13.10.10 ലെ ദേശാഭിമാനിയില്‍ പറയുന്നു: "നിനച്ചിരിക്കാതെ നേട്ടമെതിയതിന്റെ ആഹ്ലാദത്തിലാണ്  മലബാറിലെ ക്ഷേത്രശാന്തിക്കാര്‍. തൂപ്പുകാര്‍ക്കും അടിച്ചു തളിക്കാര്‍ക്കുമൊപ്പം തുച്ചമായ  ശമ്പളം പറ്റി അവഗണനയുടെ ദുരിതം പേറിയ ഈ വിഭാഗത്തിന് ഇന്ന് മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കുന്നു. കോഴിക്കോട്ടെ  അഴകൊടി  ക്ഷേത്രത്തിലെ മേല്‍ശാന്തി ചാത്തമംഗലം പാണ്ടിക്കടവത്തു ഇല്ലത്ത്  നാരായണന്‍ നമ്പൂതിരി പറയുന്നു: ഈ സര്‍കാരാണ്  ഞങ്ങളെ ആദ്യമായി അംഗീകരിച്ചത്. ബോഡ് രൂപീകരിച്ചു ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ നാലായിരം രൂപ യായിരുന്ന ശമ്പളം 23,000 രൂപയായി. അറ്റന്ററുടെ പരിഗണന പോലും ലഭിക്കാതിരുന്ന ശാന്തിക്കാര്‍ക്ക് അഭിമാനമുണ്ടാക്കി തന്നത്  ഈ സര്‍ക്കാരാണ്".  2008 ആഗസ്തിലാണ് മലബാറിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോഡിന് കീഴിലാക്കിയത്.  2009 ഏപ്രിലില്‍ ശമ്പള പരിഷ്കരണം നടപ്പാക്കി. ഇന്ന് 8050 രൂപയാണ് അടിശ്ഥാന ശമ്പളം 78 ശതമാനം ഡി.എ. കൂടി ലഭിക്കുന്നതോടെ  ഒരു പൂജാരിയുടെ ശരാശരി ശമ്പളം 18,000 രൂപയ്ക്കു മുകളിലാണ്. 23 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പെഷല്‍ ഗ്രേഡ് ശമ്പളമാണ്. കൂടാതെ ക്ഷേത്ര വഴിപാടായി ലഭിക്കുന്ന തുകയുടെ പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെയും ലഭിക്കും. ഇന്ന് സി, ഡി, വിഭാഗം ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത് പൂജാരിമാരാണ്. സ്പെഷല്‍ ഗ്രേഡ്, എ,ബി, വിഭാഗം ക്ഷേത്രങ്ങളില്‍ ക്ഷേത്രമാനേജര്‍മാര്‍ക്ക് തുല്യമായ ശമ്പളവും ലഭിക്കുന്നു. ശമ്പള വര്‍ധനവിന് പുറമേ ജീവനക്കാരായി അംഗീകരിക്കപ്പെട്ടതാണ് ഇവര്‍ക്ക് ഏറെ സന്തോഷം പകരുന്നത്. 

      ബോഡ് നിലവില്‍ വന്നതോടെ ക്ഷേത്രങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റിലും  വന്‍ വര്‍ധനവുണ്ടായി. മുമ്പ് വര്‍ഷത്തില്‍ ഒരു കോടി രൂപയാണ് മലബാറിലെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരുന്നത്. ബോഡ് നിലവില്‍ വന്ന 2008 ല്‍  ഇത് 15 കോടിയായി ഉയര്‍ത്തി. 2009 ല്‍ 16.5 ഉം 2010 ല്‍ 18.5 ഉം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വടക്കേ മലബാറില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന വെളിച്ചപ്പാട്, കോമരം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മൂന്നര കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി അനുവദിച്ചത്". 


         സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്ക്‌ നല്ല ജീവിതം ഉണ്ടാവണമെന്ന് മാത്രമേ ആരും ആഗ്രഹിക്കുകയുള്ളൂ. പക്ഷെ ഒരു ജനാധിപത്യ മതേതര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ലഭിക്കുന്നവരുടെ അര്‍ഹത കൂടെ പരിഗണിക്കേണ്ടതുണ്ട്. ജ്യോത്സ്യന്‍മാര്‍ക്ക്  പെന്‍ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുണ്ടായത് അവര്‍ അതിനു അര്‍ഹാരാണോ  എന്ന ചോദ്യം മുന്‍ നിര്‍ത്തിയാണ്. മദ്രസാ അധ്യാപകരുടെ കാര്യത്തിലും അങ്ങനെ തന്നെ. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് മലബാറില്‍ ദേവസ്വം ബോഡ് രൂപീകരിച്ചത്. ഇതില്‍ ബി.ജെ. പി ഒഴികെയുള്ള ഹിന്ദു മത ജാതി സംഘടനകളൊക്കെ സംതൃപ്തരാണ്  എന്നാണ് മനസ്സിലാവുന്നത്. സര്‍ക്കാര്‍, വിശ്വാസം ആരാധന എന്നീ  കാര്യങ്ങളിലൊന്നും ഇടപെടരുത് എന്നാണു ബി.ജെ.പി ക്കാരുടെ ആവശ്യം. രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ അങ്ങനെ പറയുന്നത്. ഇപ്പോള്‍ പല ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത്‌ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഭരണ സമിതികളാണ്; ദേവസ്വം ഭരിക്കുന്നത്‌ ഇടതുപക്ഷമാണെങ്കിലും. ഇടതുപക്ഷ ഇടപെടലുകള്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഓര്‍ക്കേണ്ട ഒരു കാര്യം ജനാധിപത്യ സംവിധാനത്തില്‍, ആരാധനാലയങ്ങളുടെ മതേതര കാര്യങ്ങളില്‍  സര്‍ക്കാരിനു നിയന്ത്രണം ഉണ്ടാവുമെന്നതാണ്. പണ്ട് രാജാക്കന്മാര്‍ ചെയ്തിരുന്നതാണ് ഇപ്പോള്‍ ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൊക്കെ രാജഭരണത്തിന്റെ തുടര്‍ച്ചയാണ് നമ്മള്‍ കാണുന്നത്. ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും മറ്റും ഔദ്യോഗികമായി പോലീസ് മേധാവിയും, താസില്‍ദാറും പങ്കെടുക്കാറുള്ളത്  നമുക്ക് വിചിത്രമായി തോന്നും. അത് പോലെ ശബരിമല മകരവിളക്ക്‌ ഉത്സവം വിജയിപ്പിക്കാന്‍ കമ്മിറ്റി ഉണ്ടാക്കുന്നത്‌ ആരോഗ്യ വകുപ്പ്, ഭകഷ്യ വകുപ്പ്, പോലീസ് വകുപ്പ്, പൊതുമരാമത് വകുപ്പ്, റെവന്യു വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തിയാണ്. ഇതൊക്കെ യഥാര്‍ത്ഥ മതേതരത്വ (secular) ആശയം വെച്ച് നോക്കിയാല്‍ തെറ്റ് തന്നെയാണ്. സര്‍ക്കാര്‍ കാര്യവും മത കാര്യവും കൂട്ടിക്കുഴക്കരുത് എന്നതാണ് മതേതരത്വം.  


            ദേവസ്വം ബോഡ് എന്നതു യഥാര്‍ത്ഥത്തില്‍ ഹിന്ദുമതവിശ്വാസികള്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ അങ്ങനെയാണോ എന്നതു വേറെ കാര്യം.  വിശ്വാസികളുടെ ക്ഷേത്രാരാധനയുമായി  ബന്ധപ്പെട്ട സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് അതിന്റെ മുഖ്യ ചുമതല. അതിനായി ക്ഷേത്രങ്ങള്‍ പുനരുധരിക്കുന്നു, ക്ഷേത്രങ്ങളിലെ നിര്‍മിതികള്‍ വിപുലീകരിക്കുന്നു, പുരോഹിതര്‍ ഉള്‍പെടെയുള്ള ജീവനക്കാരെ വിന്യസിക്കുന്നു, ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നു, അവര്‍ക്കുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിലൊന്നും മറ്റു മതക്കാര്‍ക്കോ  അവിശ്വാസികള്‍ക്കോ അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ല.  പക്ഷെ ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കിട്ടുന്നു? അതാണ്‌ ചോദ്യം. വിശ്വാസികളായ ഭക്തന്മാര്‍ നല്‍കുന്നതാണ് എന്നാണു ഉത്തരമെങ്കില്‍ ആര്‍ക്കും ഒന്നും പറയാനില്ല. പക്ഷെ പല ക്ഷേത്രങ്ങളുടെയും സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്‌. അവിടെയുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ശമ്പളം കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണം. മലബാര്‍ ദേവസ്വം ബോഡ് രൂപീകരിച്ചപ്പോള്‍ ഗ്രാന്റും കൊടുത്തത്  അത്കൊണ്ടാണ്. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് മതേതരത്വ വിരുദ്ധമാണ്. അവിശ്വാസികളും, അന്യമതക്കാരുമുള്‍പ്പെടുന്ന  പൊതു ജനത്തിന്റെ നികുതിപ്പണം എന്ത് ജീവ കാരുണ്യത്തിന്റെ പേരിലാണെങ്കിലും ഒരു മത വിഭാഗത്തിന്റെ വിശ്വാസപരമായ (അന്ധവിശ്വാസ പരമായ) കാര്യത്തിന്  നല്‍കുന്നത് തെറ്റ് തന്നെയാണ്. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും ഏര്‍പെടുത്തിയപ്പോള്‍ യുക്തിവാദികള്‍ അതിനെ എതിര്‍ത്തത് ഈ ആശയം മുന്‍ നിര്‍ത്തിയാണ്. മദ്രസയില്‍ പഠിപ്പിക്കുന്നത്‌ കാലഹരണപ്പെട്ട, അന്ധവിശ്വാസപരവും, വര്‍ഗീയതക്ക് വളം നല്‍കുന്നതുമായ മത പാഠങ്ങളാണ്. അതൊരിക്കലും പൊതു സമൂഹത്തിന്റെ നന്മക്കു  വേണ്ടിയുള്ളതല്ല. അതുകൊണ്ട് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊടുക്കരുത് എന്ന് യുക്തിവാദി സംഘം പറഞ്ഞു. മാനുഷിക പരിഗണന വെച്ച് കൊണ്ടാണെങ്കില്‍ അത് ആ മതത്തിന്റെ ആളുകള്‍ ചെയ്യട്ടെ. ഇവിടെയും യുക്തിവാദികള്‍ക്ക് പറയാനുള്ളത് അത് തന്നെയാണ്. പൂജാരിക്ക് ഗസറ്റഡ് ഓഫീസറുടെ ശമ്പളം നല്‍കുന്നു എന്ന കാര്യത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അഭിമാനിക്കുന്നു എന്നതു തന്നെ ലജ്ജാകരമാണ്‌. പൂജാരിമാര്‍  പൊതുവേ  ബ്രാഹ്മണ സമുദായത്തില്‍ പെട്ടയാളുകളാണ്. ജന്മിത്വം അവസാനിച്ചെങ്കിലും അതിന്റെയൊക്കെ ആഭിജാത്യവും സാമ്പത്തിക അടിത്തറയും തകരാതെ സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷം ശാന്തിക്കാരും. പാവപ്പെട്ട കര്‍ഷകതൊഴിലാളിയെപ്പോലെയും, കയര്‍ തൊഴിലാളിയെപ്പോലെയും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരല്ല അവര്‍. സമൂഹത്തെ തീറ്റി പ്പോറ്റിയവരാണ് കര്‍ഷക തൊഴിലാളികള്‍. അവര്‍ക്ക്  പെന്‍ഷന്‍ കൊടുക്കുന്നത് ഒരു  'പുണ്യകര്‍മ്മ'മാണ്‌.  എന്നാല്‍,  ഒരു തൊഴില്‍ ആണെങ്കില്‍ പോലും, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പൂജാരിക്കും, കോമരത്തിനും വലിയ തുക തന്നെ ആനുകൂല്യം നല്‍കുന്നത് ശരിയല്ല; ഏതു അര്‍ത്ഥത്തിലും. 


        വിവിധ വിഭാഗങ്ങളുടെ വോട്ടു നേടുക എന്നതു തന്നെയാണ് ഇത്തരം അനുചിതവും, അനര്‍ഹവും, മതേതര വിരുദ്ധവുമായ ആനുകൂല്യ പ്രഖ്യാപനങ്ങളുടെ ലക്‌ഷ്യം എന്ന് എല്ലാവര്ക്കുമറിയാം. താല്‍ക്കാലികമായ തിരഞ്ഞെടുപ്പ് വിജയം ലഭിച്ചേക്കാമെങ്കിലും ഇതു പ്രതിലോമകരമായ പ്രവൃത്തിയാണെന്ന് പറയാതെ വയ്യ. ഇത് മനുഷ്യരെ മതപരമായും, ജാതീയമായും സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മതപരമായ വിഭാഗീയത വളരുന്നു. പൊതു ഇടങ്ങള്‍ കുറഞ്ഞു വരുകയും മനുഷ്യര്‍ മതങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. ഇത് മാനവികതക്കു ഏല്‍ക്കുന്ന വന്‍ തിരിച്ചടിയാണ്. സര്‍വോപരി അന്ധവിശ്വാസങ്ങള്‍ക്ക് വളരാനുള്ള നിലമൊരുക്കുക  കൂടിയാണ് മതേതരത്വത്തിന്റെയും ഭൌതിക വാദത്തിന്റെയും അപ്പോസ്തലന്മാരായ ഇടതുപക്ഷ ഭരണക്കാര്‍.