Friday, May 27, 2011

വാകത്താനത്തിന് മറുപടി.

 യുക്തിവാദം എന്ത്? : 
     രാജഗോപാല്‍ വാകത്താനം കാണാതെ 
     പോകുന്ന കാര്യങ്ങള്‍ 

                                       



            യുക്തിവിചാരം മേയ് 11  ലക്കത്തില്‍ ശ്രീ രാജഗോപാല്‍ വാകത്താനതിന്റെ ചില നിരീക്ഷണങ്ങളെ ഡോ: ലാസര്‍ തേര്‍മഠം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു  തോന്നി. കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്.  ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത  എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം  യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു.  പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്. കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും,  അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്. അവക്കൊക്കെ അവയുടേതായ താല്‍പ്പര്യങ്ങളുണ്ട് എങ്കിലും, പൊതുവേ നീതിബദ്ധമായ  ഒരു സമൂഹത്തിനു വേണ്ടിയാണ് അവയുടെ പ്രവര്‍ത്തനം എന്നാണു സങ്കല്പം. സ്ത്രീസമത്വത്തിനു വേണ്ടി, സാമൂഹികനീതിക്ക് വേണ്ടി, പരിസ്ഥിതിസംരക്ഷണത്തിനായി, പൌരാവകാശങ്ങള്‍ക്കായി ഒക്കെ സമരം ചെയ്യുന്ന ധാരാളം സംഘടനകളുണ്ട്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി, മത ചൂഷണങ്ങള്‍ക്കെതിരായി, അനാചാരങ്ങള്‍ക്കെതിരായി ഇവയൊന്നും ഒരക്ഷരം മിണ്ടുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ചെയ്യാത്തതിന് കാരണം, വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെടും എന്നു കരുതിയാണ്. മറ്റിതര സാമൂഹിക സംഘടനകളെസംബന്ധിച്ചിടത്തോളം, മത-അന്ധവിശ്വാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു അവരുടെ തനതു ലകഷ്യത്തിലേക്കുള്ള  പ്രയാണത്തെ ക്ഷീണിപ്പിക്കും എന്നതാണ്. അത് ശരിയുമാണ്. ഉദാഹരണമായി എന്‍ഡോസല്‍ഫാനെതിരായ സമരം. വിശ്വാസം അവിടെ ചര്‍ച്ച ചെയ്യപെട്ടാല്‍ എന്താവും സ്ഥിതി?

           സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖലകഷ്യമാണു  പ്രധാനം. പൊതു ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബധിച്ചിടതോളവും ഈ നിലപാടാണ് ശരി. യുക്തിവാദികളുടെ മുഖ്യ ലക്‌ഷ്യം മത-അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ ദൂരീകരിക്കലാണെന്നിരിക്കെ, മറ്റു സാമൂഹിക അനീതികള്‍ക്കെതിരെയുള്ള (ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യാളുന്ന എല്ലാ വിഷയങ്ങളും വരും) സമരവും ഏറ്റെടുത്താല്‍ മുഖ്യ ലക്ഷ്യത്തില്‍   നിന്നുള്ള അകല്‍ച്ചയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍, സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ മറ്റു സംഘടനകള്‍  ധാരാളമുണ്ട്. എന്നാല്‍ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ യുക്തിവാദികള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് യുക്തിവാദിസംഘം അവരുടെ പ്രവര്‍ത്തനപരിധി ഈ വിഷയത്തില്‍ ഒതുക്കി നിര്‍ത്തുന്നതാണ് നല്ലത്. മാത്രവുമല്ല അതിനുള്ള റിസോഴ്സേ യുക്തിവാദികള്‍ക്കുള്ളു താനും! 

        കേവല യുക്തിവാദം അധരവ്യായമമാണ് എന്ന രാജഗോപാലിന്റെ അഭിപ്രായം ഈ.എം.എസ്സിന്റെ അഭിപ്രായത്തെയാണ് ഓര്‍മിപ്പിക്കുന്നത്‌. യുക്തിവാദം കൊണ്ടു പ്രയോജനമില്ല എന്നു ഈ.എം.എസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ടു ഗുണമില്ല എന്നു പറയുന്നതിന് തുല്യമല്ലേ ഇത്? ആശയപ്രചരണം കൊണ്ടു ബോധവല്‍ക്കരണം നടത്താന്‍ കഴിയുമെന്നത് ഒരു വസ്തുതയാണെന്നിരിക്കെ ഈ.എം.എസ്സിന്റെത് യാന്ത്രിക വാദമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ! പത്തൊമ്പതാം നൂറ്റാണ്ടിലെ പൊരുതുന്ന ഭൌതികവാദികളുടെ (യുക്തിവാദികളുടെ) പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പ്രചരിപ്പിക്കണം എന്നു ലെനിന്‍ പറഞ്ഞതെന്ത് കൊണ്ടാണ്? കേവല യുക്തിവാദികളായ അവരുടെ പുസ്തകങ്ങള്‍ ഗുണം ചെയ്യും എന്നതുകൊണ്ടല്ലേ അത്. കേവല യുക്തിവാദം അധരവ്യായാമമാണെങ്കില്‍ രാജഗോപാല്‍ എന്തിനാണ് പ്രസംഗിക്കാന്‍  പോകുന്നത്?  അദ്ദേഹമെന്തിനു ലേഖനങ്ങള്‍ എഴുതണം? കേവലയുക്തിവാദവും ബൂര്‍ഷ്വായുക്തിവാദവും എന്താണെന്ന് നിര്‍വചിക്കുന്നുണ്ട് രാജഗോപാല്‍. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. കേവലയുക്തിവാദവും സമരോല്‍സുകയുക്തിവാദവും വിരുദ്ധങ്ങളാണ്  എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത് എന്നു തോന്നുന്നു. എന്നാല്‍ അവ വിരുദ്ധങ്ങളല്ല. ആദ്യത്തേത് സിദ്ധാന്തവും  രണ്ടാമത്തേത്  പ്രയോഗവുമാണ്. പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍  കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും  ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം. രണ്ടും ആവശ്യമാണെന്ന് ചുരുക്കം.ഒരു  പക്ഷെ രാജഗോപാല്‍  ഉദ്ദേശിക്കുന്ന 'സമരോല്സുകം' ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല. 

        ഒരാള്‍ നിരീശ്വരവാദിയായത്‌ കൊണ്ടു മാത്രം യുക്തിവാദി എന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ല എന്നാണു രാജഗോപാലിന്റെ മറ്റൊരു വാദം. നേരത്തേ പറഞ്ഞത് പോലെ എല്ലാ സാമൂഹിക അനീതികള്‍ക്കെതിരെയും പോരാടുന്നവനാണത്രെ   ശരിയായ യുക്തിവാദി! നിരീശ്വരനല്ലാത്ത യുക്തിവാദിയില്ല, എന്നാല്‍ യുക്തിവാദിയല്ലാത്ത നിരീശ്വരവാദിയുണ്ട്, ഇതാണ് വാദം.  നാസ്തികരായ പലരും ജീര്‍ണതയിലും അന്ധവിശ്വാസത്തിലും അഭിരമിക്കുന്നവരാണ്. അങ്ങനെയുള്ളവരെ യുക്തിവാദികളായി കാണാന്‍ പറ്റില്ല, അദ്ദേഹം പറയുന്നു. എന്നാല്‍ യുക്തിവാദി സംഘത്തില്‍ അണിനിരന്നിട്ടുള്ള എല്ലാവരും അന്ധവിശ്വാസവിമുക്തരാണോ? ശാസ്ത്രീയവീക്ഷണമാണ് യുക്തിവാദത്തിന്റെ അടിത്തറ എന്നിരിക്കെ, അശാസ്ത്രീയമായ യോഗ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, ആയുര്‍വേദം,  എന്നിവയുടെ ഉപാസകരായ എത്രയോ യുക്തിവാദികള്‍ ഇവിടെയുണ്ട്. അവരൊക്കെ അന്ധവിശ്വാസികളാണ്  എന്നു പറഞ്ഞു കൂടെ? തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക്  വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍  ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികനീതിപര-വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മിനിമം ക്വാളിഫിക്കേഷന്‍ ഉള്ളവരെല്ലാം  യുക്തിവാദികളാണ്. അല്ലാതെ, രാജഗോപാല്‍ പറയുന്നത് പോലെ, 'മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത' യുടെ അനുയായികളാവണം  യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍  ആളെ കിട്ടില്ല. മാത്രവുമല്ല, അങ്ങനെ ഒരു സംഘവുമുണ്ടാക്കാന്‍ കഴിയില്ല. 
കാരണം 'സമഗ്രസംഹിത'യോട് യോജിക്കാത്തവരാവും  പലരും. മിനിമം ക്വാളിഫിക്കേഷന്  മാത്രമേ യുക്തിവാദികളെ യോജിപ്പിക്കാന്‍ കഴിയു. ഒരു സാംസ്കാരിക ഐക്യമുന്നണി! 
                                                         -----------

        

         

Monday, May 16, 2011

സത്യസായി ബാബ - By Dr. പി. എം. ഭാർഗ്ഗവ

                     സത്യ സായിബാബ എന്ന പ്രതിഭാസം 
                           
                                                                                പുഷ്പ  എം. ഭാര്‍ഗവ 

     [നാഷണല്‍ നോളെജ് കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍, ദേശീയ സുരക്ഷ 
ഉപദേശകബോഡ്    മുന്‍ അംഗം,ഹൈദെരാബാദിലെ സെന്റര്‍ ഫോര്‍ 
സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യൂലര്‍ ബയോളജിയുടെ     സ്ഥാപകന്‍,  മുന്‍ 
ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ: പുഷ്പ എം. ഭാര്‍ഗവ.  
e.mail: bhargava.pm@gmail.com)

                                   പരിഭാഷ:  ടി. കെ. രവിന്ദ്രനാഥ്, കടലുണ്ടി.
    

      സത്യ സായിബാബയുടെ മരണം സൃഷ്ടിച്ച പൊടിപടലങ്ങളൊക്കെ ഒതുങ്ങിയ സ്ഥിതിക്ക്, അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്‍റെ പ്രവൃത്തികളേയും  അതിന്റെ ഫലങ്ങളെയും കുറിച്ചും, വസ്തുനിഷ്ടമായും, നിര്‍വികാരമായും വിലയിരുത്തേണ്ട സമയമായിരിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ 'പഠിക്കാനുണ്ട്' എന്നതു തന്നെ. 



      തികച്ചും സാധാരണവും, ലളിതവുമായ ഒരു ജീവിതപശ്ചത്തലത്തില്‍  നിന്ന് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനം താഴെ പറയുന്ന അവകാശ വാദങ്ങളാണ് :  (1)  താന്‍ ഷിര്‍ദ്ദി സായി ബാബയുടെ അവതാരമാണ്  (2) താന്‍ ദൈവത്തിന്റെ അവതാരമാണു; ദൈവം തന്നെയാണ് (3) അതുകൊണ്ട്  തനിക്കു സാധാരണ മനുഷ്യന്  ഇല്ലാത്ത അമാനുഷികമായ കഴിവുകളുണ്ട്  (4) പലതരം പ്രശ്നങ്ങളുമായി  സമീപിക്കുന്ന ആളുകള്‍ക്ക് മനസ്സമാധാനവും സമാശ്വാസവും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. (5) ആശുപത്രികള്‍ സ്ഥാപിക്കുക, ഗ്രാമീണര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി. 

      സായി ബാബയുടെ മുകളില്‍ പ്രസ്താവിച്ച അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും  നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. പുനര്‍ജ്ജന്മം ഉണ്ടെന്നതിനു ശകലം പോലും തെളിവില്ല. പുനര്‍ജന്മമെന്ന ആശയം ശാസ്ത്ര വിരുദ്ധമാണ്. പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട സംഭവങ്ങളെല്ലാം അന്വേഷണങ്ങള്‍ക്ക് ശേഷം കാപട്യങ്ങളാണെന്ന് തെളിയുകയുണ്ടായി. 

       ദൈവത്തിന്റെ അവതാരമാണ്  താനെന്ന അവകാശവാദത്തിനു തെളിവായി തന്‍ നടത്തുന്ന അത്ഭുത പ്രവര്തനങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.   അദ്ദേഹം ഒരിക്കലും ഒരു അത്ഭുതപ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. യഥാര്‍ത്ഥത്തില്‍, ഇതുവരെ ആരും തന്നെ ഒരു ദിവ്യാത്ഭുതവും കാണിച്ചിട്ടില്ല. മതപ്രവാചകരുടെത്   എന്നു പറയപ്പെടുന്ന ദിവ്യാത്ഭുതങ്ങള്‍ എല്ലാം പൌരോഹിത്യം കെട്ടിച്ചമച്ചിട്ടുള്ളതാണ്. മദര്‍ തെരേസയാണ് ഇതിനൊരുദാഹരണം. ഒരിക്കല്‍ ഞാന്‍ അവരെ സന്ദര്‍ശിച്ചു. താന്‍ ദിവ്യാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നു ഒരിക്കലും അവര്‍ അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍  മരണശേഷം വിശുദ്ധയായി പ്രഖ്യാപിക്കാന്‍ രണ്ട് അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവരുടെ പേരില്‍ വേണ്ടിയിരുന്നു.  അത് പൌരോഹിത്യം 'കണ്ടു പിടിച്ചു'. പൊതുജനങ്ങളുടെ കണ്ണില്‍ ദിവ്യാത്ഭുതങ്ങള്‍ എന്നു കരുതപ്പെടുന്ന ബാബയുടെ ഓരോ പ്രവര്‍ത്തനവും, ഏതു സാധാരണ മജീഷ്യനും ചെയ്യാന്‍ കഴിയുന്നതാണ്. 

       ഹൈദരാബാദിലെ, സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി സെന്ററില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ: എം.ഡബ്ലിയൂ. പണ്ഡിറ്റ്‌ ഇത്തരം 'ദിവ്യാത്ഭുതങ്ങള്‍' പരസ്യമായി അവതരിപ്പിക്കുമായിരുന്നു. അത് പോലെ അന്തരിച്ച പ്രമുഖ യുക്തിവാദി പ്രേമാനന്ദും ധാരാളം ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. narenyen@gmail.com എന്ന  അഡ്രസ്സില്‍  ഡോ: നരേന്ദ്രനായക്കിന് ഒരു ഈമെയില്‍ അയച്ചാല്‍ മതി, അദ്ദേഹം ഉടനെ എത്തി
സായിബാബ കാണിക്കുന്നു എന്നു പറയപ്പെടുന്ന  എല്ലാ അത്ഭുതങ്ങളും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. അത്, ശൂന്യതയില്‍ നിന്നും സ്വര്‍ണ മോതിരമെടുക്കുന്നതാവട്ടെ, ജപ്പാനീസ് വാച്ച് എടുക്കുന്നതാവട്ടെ, വിഭൂതി എടുക്കുന്നതാവട്ടെ, അല്ലെങ്കില്‍ ബാബയുടെ ഫോട്ടോയില്‍ നിന്ന് ഭസ്മം പൊഴിയുന്നതാവട്ടെ, എന്തും.

       സായിബാബ ദിവ്യശക്തിയാല്‍ രോഗങ്ങള്‍ ഭേദമാക്കി എന്നു നമ്മള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പരാജയങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല. 
എന്റെ ഒരു അകന്ന ബന്ധുവിന്റെ ഇളയ മകന് മാരകമായ അസുഖം ബാധിച്ചു. രോഗം മാറ്റാന്‍ അവര്‍ മകനുമായി സായിബാബാദര്‍ശനം നടത്തി. കുട്ടിയെ അനുഗ്രഹിച്ചു കൊണ്ടു രോഗം ഉടനെ ഭേദമാകുമെന്നു ബാബാ അരുളിച്ചെയ്തു. എന്നാല്‍ കുട്ടി മരിക്കുകയാണുണ്ടായത്. ഇക്കാര്യം സായിബാബയെ അറിയിച്ച അമ്മയോട് അദ്ദേഹം പറഞ്ഞത് കുട്ടി തന്നിലേക്ക്  വരുന്നതാണ് നല്ലതെന്ന് തനിക്കു തോന്നിയെന്നും, അതാണ്‌ താന്‍ അങ്ങനെ സംഭവിപ്പിച്ചതെന്നും, അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നുമാണ്‌.

       ഭേദമായി എന്നു പറയപ്പെടുന്ന രോഗങ്ങള്‍ മാറിയത്,  സായിബാബയുടെ നേരിട്ടുള്ള ഇടപെടലുകള്‍  കൊണ്ടാണെന്ന് ഇത് വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത്തരം രോഗശമനങ്ങള്‍ തനിയെ സംഭവിക്കുന്നതോ, രോഗങ്ങള്‍ കേവലം മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടായതോ ആയിരിക്കണം. ഇതിനൊക്കെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മനോരോഗചികിത്സകര്‍ക്കും, മനശാസ്ത്രജ്ഞന്‍മാര്‍ക്കും  ചെയ്യാവുന്നതില്‍ കൂടുതല്‍ എന്താണിതിലൊക്കെയുള്ളത്?
അതുകൊണ്ടാണ് ബാബ, ബാംഗലൂര്‍ യൂനിവേര്‍സിടി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: നരസിംഹയ്യയേയും, ബി. പ്രേമാനന്ദിനെയും പോലുള്ള യുക്തിവാദികളെ തന്റെ സമീപത്തൊന്നും വരാന്‍ അനുവദിക്കാതിരുന്നത്.

      വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡക്കടുത്തു വെച്ച് എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ചു പോയ, CSIR ന്റെ മുന്‍ ഡയരക്ടര്‍ ഡോ: വൈ. നായുഡമ്മ, പ്രതിരോധ മന്ത്രിയുടെ മുന്‍  ശാസ്ത്ര ഉപദേശകനും, സായി ബാബയുടെ ഉറച്ച അനുയായിയുമായ  ഡോ: എസ്. ഭഗവന്തവുമൊന്നിച്ചു ഒരിക്കല്‍  ബാബയെ സന്ദര്‍ശിച്ച കാര്യം എന്നോട് പറഞ്ഞിരുന്നു.   നായുഡമ്മ ആദരപൂര്‍വ്വം, കൈകള്‍ കൂപ്പി നിന്ന് കൊണ്ടു  സായി ബാബയോട് അപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ കൈകളില്‍ ഒരു പുല്‍കൊടി തുമ്പ് സൃഷ്ടിച്ചു കൊടുക്കാന്‍. എങ്കില്‍ അതൊരു വലിയ ദിവ്യാത്ഭുതമാകുമായിരുന്നു. എന്നാല്‍ നായുഡമ്മക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു!

      സായിബാബയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റിയാണെങ്കില്‍, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന  ഒരുപാടാളുകളെ നമ്മുടെ രാജ്യത്ത് 
കാണാം. തങ്ങള്‍ നിയമവിരുദ്ധമായി  സന്പാദിച്ച  സ്വത്തുക്കള്‍ക്ക് മറയിടുക  എന്നതാണവരുടെ ഉദ്ദേശം. അദ്ദേഹത്തിന്‍റെ വന്‍പിച്ച സ്വത്തുക്കളെ ക്കുറിച്ചുള്ള കണക്കുകള്‍ ഒരിക്കലും സുതാര്യമായിരുന്നില്ല. 

      പണക്കാരും, സ്വാധീനശക്തിയുള്ള വരും, രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥപ്രമുഖരും, നിയമനിര്‍മാതാക്കളും, നിയമപാലകരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ  തന്റെ അനുയായിവൃന്ദത്തിലേക്ക്  റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു  സായി ബാബയുടെ അസാധാരണമായ ജീവിതസാഫല്യം.  

      അദ്ദേഹത്തിന്‍റെ മരണം ഒരു ദേശീയദുരന്തമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ശവസംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തിയതും, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതും, രാജ്യത്തെ രാഷ്ട്രീയകക്ഷി നേതാക്കള്‍ - കക്ഷി ഭേദമെന്യേ, പ്രധാന മന്ത്രിയും NAC ചെയര്‍മാനും ഉള്‍പ്പെടെ - ബാബയുടെ അന്ത്യദര്‍ശനത്തിനായി വിലപ്പെട്ട സമയവും, പൊതുപണവും  ധൂര്‍ത്തടിച്ചതും, ശാസ്ത്രബോധം വളര്‍ത്തുക എന്ന ഭരണഘടനാബാധ്യതയെ ചവിട്ടി ത്താഴ്ത്തിയതുമാണ്‌  ദേശീയ ദുരന്തം.