Tuesday, January 10, 2012

ഋഗ്വേദത്തിലെ ലൈംഗികത

          . 

        ഈ ശീര്‍ഷകം കാണുമ്പോള്‍  തന്നെ ഹിന്ദുത്വ വാദികള്‍ക്ക് കലി കയറും. തീര്‍ച്ച.
വലിയ സഹിഷ്ണുതഉള്ളവരാണ് ഈ മത വിശ്വാസികള്‍ എന്നാണു പറച്ചില്‍.
എന്നാല്‍ മതത്തിനെതിരെ എന്തെങ്കിലും ഒരക്ഷരം ഒന്ന് മിണ്ടിപ്പോയാല്‍ അറിയാം
ഇവരുടെ സഹിഷ്ണുത. ഈയിടെ ദല്‍ഹി യൂണിവേഴ്സിറ്റിക്ക് എ. കെ.
രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍ - അഞ്ചു ഉദാഹരണങ്ങളും
പരിഭാഷയെ ക്കുറിച്ചുള്ള മൂന്നുചിന്തകളും" എന്ന ലേഖനം ബി. എ.
യുടെ സിലബസില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നത്ഹിന്ദുത്വശക്തികളുടെ
ഭീഷണി മൂലമാണ് എന്നോര്‍ക്കുക. ഇക്കാര്യത്തില്‍ എല്ലാ
മതക്കാരും തുല്യരാണ്. കേരളത്തില്‍, പത്താം ക്ലാസ്സിലെ സാമൂഹികപാഠ
പുസ്തകത്തിലെ  'ആധുനിക ലോകത്തിന്റെ ഉദയം' എന്ന പാഠം പിന്‍വലിച്ചത്
കത്തോലിക്കാസഭയുടെ സമ്മര്‍ദം മൂലമാണ്. ഇസ്ലാമിന്റെ 'സഹുഷ്ണുത' ലോക
പ്രസിദ്ധമായത് കൊണ്ട് കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ല. തസ്ലീമ
നസ്രീനും, ജെയ് ലാന്‍-പോസ്ടനിലെ കാര്‍ട്ടൂണുകളും മറക്കാറായിട്ടില്ല.

         പറഞ്ഞു വന്നത്, ഹിന്ദുക്കളുടെ (സൌകര്യത്തിനു വേണ്ടിയാണ് ഹിന്ദു എന്ന്
പറയുന്നത്, അല്ലാതെ ഹിന്ദുമതത്തിന്റെ ഗ്രന്ഥം എന്ന നിലക്കല്ല) വേദങ്ങളെ
പറ്റിയാണല്ലോ! ഇപ്പോള്‍ ഒരു ഡോക്ടര്‍ (ചികിത്സിക്കുന്ന ഡോക്ടരല്ല,
പി.എച്ച്.ഡി ക്കാരന്‍) വേദങ്ങള്‍ പഠിപ്പിക്കാനിറങ്ങിയിട്ടുണ്ട്. കേട്ട് കാണുമല്ലോ,
ഡോ:  എം. ആര്‍. രാജേഷ്‌. വേദം പഠിപ്പിക്കുക മാത്രമല്ല ആ വിദ്വാന്‍ ചെയ്യുന്നത്.
എല്ലാ വിധ യാഗങ്ങളും, യജ്ഞങ്ങളും പൂജാദി കര്‍മ്മങ്ങളും പഠിപ്പിച്ച്
എല്ലാവരെയും (കുറ്റം പറയരുതല്ലോ ഇവിടെ ജാതിഭേദം ഇല്ല. എല്ലാവരും
ബ്രാഹ്മണര്‍) സനാതന ഹിന്ദുക്കളാക്കാന്‍ കരാറെടുത്തിരിക്കുകയാണ് രാജേഷ്‌.
നാട് നന്നാവാന്‍ ഇനിയെന്തെങ്കിലും വേണോ സഖാവേ!

         ഈ ഹൃഗ്വേദം എന്നൊക്കെ പറയുന്നത് എന്തോ 'ഭയങ്കര' ഗ്രന്ഥമാ
ണെന്നാണ് കേട്ടാല്‍ തോന്നുക. നമ്മുടെ സഖാവ്‌ ഈ. എം. തന്റെ ആത്മകഥയില്‍
എഴുതിയത് വായിച്ചതോര്‍മയുണ്ടോ? വേദം ഓതി ഓതി  തന്റെ ജീവിതത്തില്‍
ആറ് വര്‍ഷം പാഴായിപ്പോയി എന്നാണു അദ്ദേഹം എഴുതിയത്. ലോകത്തിലെ
ആദിമഗ്രന്ഥം എന്ന പദവി തീര്‍ച്ചയായും ഹൃഗ്വേദത്തിനു സ്വന്തമാണ്.  വേദങ്ങള്‍
പഠിക്കുകയും ഉച്ചരിക്കുകയും ചെയ്‌താല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
സംസ്കൃതത്തില്‍ ചെല്ലുന്നത് കേട്ടാല്‍ വളരെ ഗൌരവമേറിയ ദാര്‍ശനിക
സത്യങ്ങളാവും എന്നാണു സാധാരണക്കാര്‍ വിചാരിക്കുക. ഗോത്രകാല
ഘട്ടത്തിലെ മനുഷ്യരുടെ  ഭൌതികജീവിതവും, അവരുടെ ചിന്തകളും,
ആചാരങ്ങളും അനുഷ്ടാനങ്ങളും, ആഗ്രഹങ്ങളും, പ്രാര്‍ത്ഥനയും  മാത്രമാണ്
ഹൃഗ്വേദത്തിലുള്ളത്. പിന്നെ അതില്‍ ആരോപിക്കപ്പെടുന്ന മഹാദര്‍ശനങ്ങളൊക്കെ
വ്യാഖ്യാതാക്കളുടെതാണ്. അവര്‍ക്ക് എന്തും പറയാമല്ലോ!

        സ്ത്രീ-പുരുഷ ലൈംഗികബന്ധത്തെ പച്ചയായി പ്രതിപാദിക്കുന്ന 
ഒട്ടേറെ മന്ത്രങ്ങള്‍ (എന്ന് വെച്ചാല്‍ ശ്ലോകങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ)
ഹൃഗ്വേദത്തില്‍  കാണാം. താഴെ കൊടുത്തിരിക്കുന്ന രണ്ടു ശ്ലോകങ്ങള്‍
വായിച്ചു ഞെട്ടരുതെ!

                 ന സേശേയസ്യരംബ
                 തേന്തരാ സക്ധ്യാ കപ്രുത്
                 സേ ദീ ശേയസ്യ രോമശ
                 ന്നിഷേ ദുഷോ വിജ്രുംഭതെ
                 വിശ്വസ്മാദിന്ദ്ര ഉത്തര:    (മണ്ഡലം 8 : 16 )


"അല്ലയോ ഇന്ദ്രാ, ഏവന്റെ  ലിംഗം തുടകള്‍ക്കിടയില്‍ തൂങ്ങുന്നുവോ, അവന്‍
സംഭോഗം ചെയ്യാന്‍ശക്തനാകുന്നില്ല.  കിടക്കുന്ന ഏവന്റെ  ലിംഗം രോമാവൃതമായ
 യോനിയെ തുറക്കുന്നുവോ, അവന്‍ തന്നെയാണ് സംഭോഗം ചെയ്യാന്‍
ശക്തനാകുന്നത്.എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍ മുഴുവന്‍ ജഗത്തിനേ
ക്കാള്‍മേലെയാകുന്നു. (അല്ലെങ്കില്‍)അല്ലയോ ഇന്ദ്രാ, യാതൊരാളുടെ
സുഖപൂര്‍ത്തി (സ്ത്രീകളുടെ)തുടകള്‍ക്കു മധ്യത്തെ,
സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവന്‍, തപോയജ്നാദി
കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല.  കിടക്കുന്ന ആരുടെ സുഖപൂര്‍ത്തി
രോമാവൃതമായയോനിയെപ്പറ്റിതന്നെ ചിന്തിച്ചു വര്‍ദ്ധിക്കുന്നുവോ, അവനും
യജ്നാദികര്‍മ്മത്തിന് സമര്‍ത്ഥനായി ഭവിക്കുന്നില്ല.  എന്റെ ഭര്‍ത്താവായ ഇന്ദ്രന്‍
അപ്രകാരമുള്ളവനല്ല. തപോയജ്ഞകര്‍മ്മാര്ഹനാകുന്നു.  മുഴുവന്‍ ജഗത്തിനേക്കാള്‍
മേലെയാകുന്നു."

                                        നസേശേയസ്യ രോമശ
                                        ന്നിഷേ ദുഷോ വിജ്രുംഭതെ
                                        സേ ദീശേയസ്യ രംബ
                                        തേന്തരാസക്ത്യ കുപ്രു
                                        ദ്വിശ്വസ്മാദിന്ദ്ര ഉത്തര:  (മണ്ഡലം : 8: 17)

   "കിടക്കുന്ന ഏവന്റെ രോമാവൃതമായ ലിംഗം മടങ്ങിയിരിക്കുന്നുവോ, അവന്‍
സംഭോഗംചെയ്യുവാന്‍ ശക്തനാകുന്നില്ല.  ഏവന്റെ ലിംഗം തുടകള്‍ക്കിടയില്‍
തിങ്ങുന്നുവോ, അവന്‍സംഭോഗത്തിനു ശക്തനാകുന്നു.  ഇന്ദ്രന്‍ മുഴുവന്‍
ജഗത്തിനേക്കാള്‍ മേലെയാണ്.  (അല്ലെങ്കില്‍)കിടക്കുന്ന ഏവന്റെ രോമശമായ
ലിംഗം വികാരത്താല്‍ പൊങ്ങുന്നുവോ, അവന്‍ തപോയജ്നാദി കര്‍മ്മം
ചെയ്യുവാന്‍ സമര്‍ത്ഥനല്ല.  ഏവന്റെ സുഖപൂര്‍ത്തി (സ്ത്രീകളുടെ)
തുടകള്‍ക്കിടയില്‍, സ്ത്രീവിഷയസുഖത്തെ മാത്രം അവലംബിക്കുന്നുവോ, അവനും
തപോയജ്നാദി കര്‍മ്മം ചെയ്യുവാന്‍ സമര്‍ത്ഥനാകുന്നില്ല"

            വേദകാലത്തെ ജനങ്ങള്‍, പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുത്ത
ദേവന്മാരുടെയും,ദേവതകളുടെയും കൂട്ടത്തില്‍, ഗൃഹോപകരണങ്ങളായ,
അമ്മിയും, ചൂലും, ഉരലുംഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നത്
വേദകാല ജനത ഇഹലോക ജീവിതത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്
എന്നാണു. ലഹരി പാനീയമായ സോമരസംനല്‍കുന്ന സോമാലതയോടും
ഒരു പാട് പ്രാര്‍ത്ഥനകളുണ്ട്.
                                          ------------

Wednesday, January 4, 2012

ഹമീദ് ചേന്ദമംഗലൂരിന് മറുപടി


                       

        കേവലം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തി ശ്രീ ഹമീദ് 
ചേന്ദമംഗലൂര്‍ നടത്തുന്ന യുക്തിവാദി വിമര്‍ശനം (സമകാലിക മലയാളം: 06 .01 .12 ) തരം താഴ്ന്നതായിപ്പോയി. യുക്തിവാദികള്‍ക്കെതിരെ കമ്മ്യൂണിസ്ടുകാര്‍  എത്രയോ കാലമായി പ്രയോഗിച്ചു പോരുന്ന പഴകിത്തേഞ്ഞ   ആയുധമാണ്‌ അദ്ദേഹവും പ്രയോഗിച്ചിരിക്കുന്നത് . 
മതം നില നില്‍ക്കുന്നത്, അത് നിലനില്‍ക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ 
ഉള്ളത് കൊണ്ടാണെന്നും മതത്തെ കല്ലെറിഞ്ഞു കൊല്ലാമെന്നുള്ളത് യുക്തിവാദികളുടെ  
കേവലം വ്യാമോഹമാണെന്നും  ഈ. എം. എസ്. ജീവിച്ചിരുന്നപ്പോള്‍ പല തവണ 
ചിന്ത വാരികയിലെ അദ്ദേഹത്തിന്‍റെ 'ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പംക്തിയിലൂടെ 
ആവര്‍ത്തിച്ചു കൊണ്ടിരുന്ന കാര്യമാണ്. എന്നാല്‍ ഈ. എം. എസ്സിനെ കടത്തി 
വെട്ടിക്കൊണ്ടു ഹമീദ് മതങ്ങള്‍ക്ക് ഒരു നല്ല സര്‍ട്ടിഫിക്കറ്റ് കൂടി 
നല്‍കിയിരിക്കുകയാണ്.  അദ്ദേഹം പറയുന്നത് മതം വെറും അനുഷ്ടാനവ്യവസ്ഥ 
മാത്രമല്ല  അതൊരു മൂല്യവ്യവസ്ഥ കൂടിയാണ് എന്നാണ്. സ്നേഹം, കരുണ, നീതി, 
സത്യം, സഹാനുഭൂതി, സഹിഷ്ണുത എന്നിവയൊക്കെ എല്ലാ മതങ്ങളും ഉയര്‍ത്തി
പ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന്‌ അദ്ദേഹം പറയുന്നു.  മതങ്ങള്‍ മനുഷ്യരെ 
വേര്‍തിരിക്കുന്നതും, പിറകോട്ടടിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ എന്ന 
തന്റെ മുന്‍കാല അഭിപ്രായങ്ങളില്‍ നിന്നൊക്കെ വ്യതിചലിച്ചു കൊണ്ടുള്ള ഒരു 
അഭിപ്രായമാണ് ഇപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത് എന്ന്‌, അദ്ദേഹത്തിന്‍റെ 
നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും, ലേഖനങ്ങള്‍ വായിക്കുകയും 
ചെയ്തിട്ടുള്ള ഒരാളെന്ന നിലക്ക് ഈയുള്ളവന് തോന്നുന്നു. തീര്‍ച്ചയായും 
മതഗ്രന്ഥങ്ങളില്‍, മേല്‍പ്പറഞ്ഞ മാനവികമായ ആശയങ്ങളുടെ നിഴലാട്ടം ഇല്ല 
എന്ന്‌ പറയാന്‍ കഴിയില്ല. പക്ഷെ, ഖുര്‍ ആന്‍, ഭഗവത് ഗീത തുടങ്ങിയ 
മതഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്‌ പലപ്പോഴും, വിദ്വേഷ
ത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും അക്ഷരമാലകളും, 
രക്തച്ചൊരിച്ചിലിനുള്ള  ആഹ്വാനങ്ങളുമാണ്‌ . ഭഗവത് ഗീത ആഹ്വാനം ചെയ്യുന്ന 
കര്‍മ്മങ്ങളും, ധര്‍മങ്ങളുമൊക്കെ ചൂഷണവ്യവസ്ഥയിലെ അധികാരം നിലനി
ര്‍ത്താനുള്ളതാണ്. അവിടെ സ്നേഹത്തിനും, കരുണക്കും ഒന്നും ഒരു സ്ഥാനവുമില്ല.
 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗച്ച" എന്ന ശ്ലോകത്തിലൂടെ 
ഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കുന്ന വര്‍ണാശ്രമവ്യവസ്ഥക്ക് 
ന്യായീകരണം  നല്‍കുന്ന ഭഗവത് ഗീതയാണോ മാനുഷിക മൂല്യങ്ങളുടെ 
സ്നേഹഗാഥ? 
 വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന എത്രയോ സൂക്തങ്ങള്‍ ഖുര്‍ ആനിലുണ്ട്.
 "സത്യനിഷേധികളുടെ കഴുത്തുകള്‍ വെട്ടിക്കൊള്ളുക, അവരുടെ വിരലുകളെല്ലാം 
വെട്ടി മുറിക്കുക" (8 :12 ) "മര്‍ദനം ഇല്ലാതാകും വരെയും മതം അല്ലാഹുവിനു 
അധീനപ്പെടുംവരെയും നിങ്ങള്‍ അവരുമായി (മറ്റു മതസ്ഥരുമായി) യുദ്ധം ചെയ്യുക" 
(2 :193 )
തുടങ്ങിയവ ചിലത് മാത്രം. കരുണാമയന്‍ എന്ന്‌ വിളിക്കപ്പെടുന്ന യേശു പറഞ്ഞത് 
എന്താണെന്ന് നോക്കു: "ഞാന്‍ രാജാവായത് സമ്മതമില്ലാത്ത ശത്രുക്കളായവരെ 
ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വെച്ചു കൊന്നു കളയുക (ലൂക്കോസ്: 19 : 27 ) 
എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ യൂറോപ്പില്‍  കാട്ടിക്കൂട്ടിയ 
ക്രൂരതകള്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു എന്നോര്‍ക്കുക. 
മതങ്ങള്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതിന്  ചരിത്രത്തില്‍ നിന്ന് 
ഏറെ  ഉദാഹരണങ്ങളൊന്നും  എടുത്തു കാണിക്കാന്‍  കഴിയുകയില്ല.   

      മൂല്യങ്ങളൊക്കെ മതത്തിന്റെ ഭാഗമാണ് എന്ന്‌  പറയുന്ന ഹമീദിന്റെ 
ചരിത്രബോധത്തിന് എന്ത് പറ്റി എന്ന്‌ അത്ഭുതപ്പെടുകയാണ്. സമൂഹത്തിന്റെ
 നില നില്‍പ്പിന്റെ  ഭാഗമായിട്ടാണ് മൂല്യവ്യവസ്ഥകള്‍ ഉണ്ടാവുന്നതെന്നും 
ശാശ്വതമായ ഒരു മൂല്യവും ഇല്ലെന്നും മാര്‍ക്സിനെ പിടിച്ചു  ആണയിടുന്ന 
അദ്ദേഹത്തോട് പറയേണ്ടതില്ലല്ലോ.മതം ആവിര്‍ഭവിച്ച കാലത്തെ മൂല്യങ്ങള്‍ 
മതഗ്രന്ഥങ്ങളില്‍ പ്രതിഫലിച്ചു  എന്നേയുള്ളു. ഓരോ മതത്തിനും വ്യതസ്തങ്ങളും, 
വിരുദ്ധങ്ങളുമായ ദൈവസങ്കല്‍പ്പങ്ങളും, ആചാരാ-നുഷ്ടാനങ്ങളും ഉണ്ട്. 
എന്നാല്‍ കരുണ, സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍ മാത്രമല്ല 
ഉള്ളത് എന്നതു കൊണ്ടു അത് മതത്തിന്റെ ഭാഗമായി കാണാന്‍ പറ്റില്ല
ഒരാള്‍ മതരഹിതന്‍ ആണ് എന്ന്‌ പറയുന്നതിന്റെ അര്‍ഥം അയാള്‍ മതത്തിന്റെ 
അശാസ്ത്രീയവും, അന്ധവിശ്വാസപരവും, അനുഷ്ടാനപരവുമായ  വശത്തെ 
കയ്യൊഴിഞ്ഞു എന്നാണ്.  അദ്ദേഹം പറയുന്ന രണ്ടാമത്തെ വശമായ മൂല്യവ്യവസ്ഥ  
മതത്തിന്റെ കുത്തകയല്ലാത്തിടത്തോളം മതം ഉപേക്ഷിച്ച യുക്തിവാദികള്‍ 
മൂല്യങ്ങള്‍ നിരസിച്ചവര്‍ ആണ് എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? 

       മതത്തോടു മല്ലയുദ്ധം ചെയ്തു തൊല്പ്പിക്കാമെന്ന വ്യാമോഹമൊന്നും 
യുക്തിവാദികള്‍ക്കില്ല. അതിനു വേണ്ടിയല്ല യുക്തിവാദി സംഘങ്ങള്‍  നില 
കൊള്ളുന്നത് എന്നതു യുക്തിവാദിസംഘത്തിന്റെ വേദികളില്‍ സ്ഥിര 
സാന്നിധ്യമായ  ഹമീദിന് അറിയാതെ  വരുമോ? 
മതപരവും മതേതരവുമായ അന്ധവിശ്വാസങ്ങള്‍ക്കും അശാസ്ത്രീയ 
ചിന്താഗതികള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുകയാണ് യുക്തിവാദി
 സംഘങ്ങള്‍ ചെയ്യുന്നത്. ഈ ആശയപ്രചരണം ഗുണം ചെയ്യില്ല എന്നാണ് 
ശ്രീ ഹമീദ് കരുതുന്നതെങ്കില്‍ അദ്ദേഹം പ്രസംഗം എന്ന തന്റെ വേല 
അവസാനിപ്പിക്കുന്നതാവും  നല്ലത്.  മതത്തിന്റെ ഉള്‍ക്കാമ്പ് അത് മുന്നോട്ടു
 വെക്കുന്ന  മൂല്യവ്യവസ്ഥയാണെങ്കില്‍ എന്തിനാണ്  കാറല്‍ മാര്‍ക്സ്  
"ജനങ്ങളുടെ  മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത്  അവരുടെ 
യഥാര്‍ത്ഥ സുഖത്തിനു  ആവശ്യമാണ്‌" എന്ന്‌ എഴുതിയത് (മാര്‍ക്സിസവും  
മതവും  : പേജ്: 30 - ചിന്താ പബ്ളിഷേഴ്സ്) എന്ന്‌ ഹമീദ് വിശദീകരിക്കുമെന്നു 
കരുതുന്നു.