Sunday, March 20, 2011

പന്ന്യൻ്റെ അശാസ്ത്രീയത.

          പന്ന്യന്‍ രവീന്ദ്രാ, ഇത് വേണ്ടായിരുന്നു. 

          20.03.11 ന്റെ  മാതൃഭൂമി പത്രത്തില്‍  നമ്മളില്‍ അമര്‍ഷമുണ്ടാക്കുന്ന ഒരു പരസ്യമുണ്ട്. ഒരു തട്ടിപ്പുവീരന്റെ പരസ്യം. ഭാഗ്യരത്നം വില്‍ക്കുന്ന ആളാണ്‌ വിദ്വാന്‍. പേര്  കൊളിയോട്ട്  ധര്‍മരാജ്. മഞ്ഞ നിറത്തിലുള്ള പുഷ്യരാഗമോ, മരതകമോ പൂജ ചെയ്തു ധരിച്ചാല്‍ ഉടന്‍ ഫലം  തരും എന്നാണ് പരസ്യത്തില്‍ പറയുന്നത്. എവിടെ നിന്ന് കിട്ടുമെന്നും പരസ്യതിലുണ്ട്. മിടായിതെരുവില്‍, താജ് റോഡിലുള്ള  നിധി ഭാഗ്യരത്നം എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാവു ന്നതാണ്. ഫോണ്‍ നമ്പര്‍ : 9846082226   ഇത് ധരിച്ചാല്‍ നല്ല ജോലി ലഭിക്കും, വിദ്യാസമ്പന്നനാവാം,  പണക്കാരനാകാം. ഇതൊക്കെയാണ് വാഗ്ദാനം.   സായിബാബയുടെ ഒരു വചനവും ഉദ്ധരിച്ചിട്ടുണ്ട്: Hands that serve are holier than lips that pray. (പ്രാര്‍ഥിക്കുന്ന ചുണ്ടുകളെക്കാള്‍ വിശുദ്ധം സേവനം ചെയ്യുന്ന കൈകളാണ്) ഈ വിദ്വാന്‍ എന്ത് സേവനമാണാവോ ചെയ്യുന്നത്? ആളെ പറ്റിക്കലോ?  

        മുകളില്‍ പറഞ്ഞ കാര്യമല്ല, ഇനി പറയാന്‍ പോവുന്നതാണ് നമ്മെ തീര്‍ത്തും രോഷാകുലരാക്കുന്നത്.  നോക്കു: 

         "2011 ലെ, കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് വനിതാ കമ്മീഷന്‍ ചെയര്‍ പെഴ്സന്‍ ജസ്റീസ് ശ്രീദേവിയില്‍ നിന്നും, പ്രശസ്തി പത്രം മുന്‍ എം.പി.
പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും ഭാഗ്യരത്നം സ്ഥാപനത്തിന്റെ സാരഥി കൊളിയോട്ട് ധര്‍മരാജ് സ്വീകരിക്കുന്നു." പത്രത്തിലെ ഫോട്ടോയിലെ അടിക്കുറിപ്പാണിത്.  എന്ത് കാര്യത്തിനു ആര് ഈ കര്‍മ്മശ്രേഷ്ട അവാര്‍ഡ് ധര്‍മരാജന് കൊടുത്തു എന്നറിയില്ല. രത്നം വില്‍ക്കുക എന്ന തട്ടിപിനായിരിക്കും എന്ന്‌ പറയേണ്ടതില്ലല്ലോ! എനിക്ക് ധര്മാരാജനോടല്ല വെറുപ്പ്‌. ശ്രീദേവിയോടും അത്ര വെറുപ്പില്ല. പക്ഷെ നമ്മുടെ ആ പുരോഗമന മാര്‍കിസ്റ്റ് നേതാവും ബുധിജീവിയുമുണ്ടല്ലോ, പന്നിയന്‍   രവീന്ദ്രന്‍ അയാളോടാണ് അതിയായ അമര്‍ഷമുള്ളത്. കമ്മ്യൂണിസ്റ്റുകാരന്‍ പോട്ടെ, ഒരു പുരോഗമന ചിന്താഗതിക്കാരന്‍  ചെയ്യാന്‍ പാടില്ലാത്തതാണ് അങ്ങോര് ചെയ്തത്. ഇന്ത്യന്‍ ഭരണഘടന യനുസരിച്ച് തെറ്റാണത്.  51 A (h) പറയുന്നത് ശാസ്ത്ര ബോധം വളര്‍തണമെന്നാണ്. ഇയാളോ, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു. അമ്പലത്തിന്റെയോ, ദൈവ വിശ്വാസത്തിന്റെയോ കാര്യമാണെങ്കില്‍ പോട്ടെ എന്ന് വെക്കാം. പക്ഷെ, ഇത് കടുത്ത അന്ധവിശ്വാസ പ്രോത്സാഹനമാണ്‌. മാത്രവുമല്ല, ഒരു വ്യക്തിയുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കലുമാണിത്.   ഈ പരസ്യത്തിലെ സംഗതികള്‍ ശരിയാണെങ്കില്‍, പന്ന്യനെ കടുത്ത വിമര്‍ശനത്തിനു വിധേയനാക്കണം.  ഇത്തരം അവസരവാദികളെ നമ്മള്‍ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണം. ദാര്‍ശനികമായ  സത്യസന്ധതയാണ് ആദ്യം വേണ്ടത്. സന്തോഷ് മാധവനെപ്പോലെയുള്ള  ക്രിമിനല്‍ ആള്‍ദൈവങ്ങളെ  വളര്‍ത്തുന്നതില്‍ പന്നിയനെപ്പോലുള്ള നേതാക്കള്‍ക്കുള്ള പങ്കു വളരെ വലിയതാണ്.  മുമ്പ് നമ്മുടെ ജലസേചന വകുപ്പ് മന്ത്രി, എന്‍.കെ. പ്രേമചന്ദ്രന്‍, ഇതേ വ്യക്തിക്ക് ഇതേ അവാര്‍ഡ് കൊടുക്കുന്ന പരസ്യവും ഫോട്ടോയും മാതൃഭൂമിയിലുണ്ടായിരുന്നു.  ഈ ഇടതുപക്ഷക്കാരെന്താ ഇങ്ങനെ?
                            ----------------
   
          ചില പുതിയ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഈ പോസിട്ല്‍ താഴെ പറയുന്ന വിശദീകരണം  ആവശ്യമായി വന്നിരിക്കുന്നു.   
         


       

     ധര്‍മരാജന്റെ വ്യാപാരത്തെക്കുറിച്ച് അറിയാന്‍ വേണ്ടി  അയാളുടെ ഫോണ്‍ നമ്പറില്‍ (9846082226) വിളിച്ചു. ഒരു ജീവനക്കാരിയാണ് ഫോണെടുത്തത്. ആ വനിതയില്‍ നിന്ന് ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ധര്മാരാജന്റെ സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്കാണത്രെ 

അവാര്‍ഡ് കിട്ടിയിട്ടുള്ളത്. അയാള്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അത് സായിബാബയുടെ ആശീര്‍വാദതോടെയാണ്‌. സായിബാബയുടെ ഒരു ആരാധകനാണ് ഇയാള്‍. ഗുരുവിനു പറ്റിയ ശിഷ്യന്‍! സംഘടനയിലൂടെ ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതൊക്കെ ഇത്തരം തട്ടിപ്പ് വീരന്മാരുടെ വേലകളാണ്.  രത്നം വിറ്റു വിഡ്ഢികളെ പറ്റിച്ചു കിട്ടുന്ന പണത്തില്‍  നിന്ന് ഒരു ചെറിയ ഭാഗം സമൂഹത്തിന്റെയും, രാഷ്ട്രീയ ക്കാരുടെയും, ഭരണാധികാരികളുടേയും പിന്തുണ കിട്ടാന്‍ വേണ്ടി 'ജീവകാരുണ്യ' പ്രവര്‍ത്തനങ്ങള്‍ ക്കായി നീക്കി വെക്കുന്നു. എല്ലാ ആള്‍ദൈവ-തട്ടിപ്പ് വീരന്മാരും ഇതാണല്ലോ ചെയ്യുന്നത്. സുധാമണി (മാതാ) യെപ്പോലെ തന്നെ,  ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനം കള്ളത്തരത്തിന് ഒരു മറയാണ്. ഇതറിഞ്ഞു കൊണ്ടു  തന്നെയാണ് ഭരണാധി കാരികളടക്കം ഇവര്‍ക്ക് കുഴലൂത്ത് നടത്തുന്നത്. മുമ്പ് മറ്റൊരു മന്ത്രിപുംഗവന്‍ സി. ദിവാകരന്‍ പറഞ്ഞതോര്‍മയില്ലേ. അമ്മയുടെ (സുധാമണി) ഉപദേശ മനുസരിച്ചാണ് എല്‍. ഡി. എഫ്. ഭരിക്കുന്നത്‌ എന്ന്‌. ഇവന്മാര്‍ക്കൊക്കെ എന്തിന്റെ കേടാ? 

          ഒരു പക്ഷെ പന്ന്യന്‍, ധര്‍മരാജന്‍  തട്ടിപ്പുകാരനാണ് എന്ന്‌ അറിഞ്ഞിരിക്കില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ്, ജസ്റിസ് ശ്രീദേവി പങ്കെടുക്കുന്നുണ്ട്, നല്ല പരിപാടിയായിരിക്കും, എന്നൊക്കെയേ രവീന്ദ്രന്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ . എങ്കിലും ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍, ആരാണ്, എന്താണ് എന്തിനാണ് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കേണ്ടേ? മുമ്പ് പലര്‍ക്കും അബദ്ധം പറ്റിയിട്ടുള്ളത് ഇയാള്‍ക്കറിയില്ലേ? സന്തോഷ്‌ മാധവന്റെ വലയില്‍ എത്ര വി.ഐ.പി.കള്‍ വീണു!  മുരളീകൃഷ്ണ സ്വാമി എന്ന കപടസ്വാമിയുടെ പരിപാടിക്ക് പോയതിനു മുന്‍ മന്ത്രി ജി. സുധാകരന്‍ വെട്ടിലായില്ലേ? അന്ധവിശ്വാസ പ്രചാരണത്തിനായിട്ടാണ്  ധര്‍മരാജന്‍ പന്നിയന്റെയും, ജസ്ടീസിന്റെയും ഫോട്ടോ ഉപയോഗിച്ചിട്ടുള്ളത്. താന്‍ വലിയ ആളുകളുടെ അംഗീകാരമുള്ള ആളാണെന്നും അതുകൊണ്ട് താന്‍ ചെയ്യുന്ന രത്നതട്ടിപ്പ് വ്യാപാരവും സത്യസന്ധമാണെന്നും  വരുത്തിത്തീര്‍ക്കാനാണ്  ഈ പരസ്യം കൊടുത്തിട്ടുള്ളത്. ഒരു രത്നം ആവശ്യമുണ്ടെന്നു ഫോണിലൂടെ പറഞ്ഞപ്പോള്‍, ജാതകവുമായി ചെല്ലാനാണ് ജീവനക്കാരി പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ പന്ന്യനും, ശ്രീദേവിയും ഇയാളുടെ അന്ധവിശ്വാസതട്ടിപ്പിന് കൂട്ടു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടു ഇവര്‍ തങ്ങളുടെ പേര് ദുരുപയോഗപ്പെടുത്തിയതിന് ധരമരാജന്റെ പേരില്‍ കേസ് കൊടുക്കണം. കാരണം, ഈ പരസ്യം കാണുന്നവര്‍ തീര്‍ച്ചയായും ഈ രണ്ട് പേരെയും തെറ്റിധരിക്കും.    ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, (51 A (h)) ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍  ബാധ്യസ്ഥരായ പന്ന്യനും മറ്റും, അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂടു നില്‍ക്കുന്നത് കുറ്റകരമാണ്.