Friday, August 27, 2010

ഈ.എം.എസ്സും യുക്തിവാദവും

                           ഇ.എം.എസ്സും യുക്തിവാദവും            

              എന്താണ് അറിവ്? എങ്ങനെ എന്തുകൊണ്ട് എന്നീചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന  ഉത്തരങ്ങളാണ് അറിവ് എന്നൊരു നിര്‍വചനം കൊടുത്താല്‍ തെറ്റില്ലെന്ന് തോന്നുന്നു.  നിരീക്ഷണത്തിലൂടെ അറിവ് കിട്ടുന്നു. പരീക്ഷണത്തിലൂടെ അറിവ് കിട്ടുന്നു. രാവും പകലും എങ്ങനെ ഉണ്ടാവുന്നു എന്ന ചോദ്യത്തിനു കിട്ടിയ ഉത്തരം സൂര്യന്‍  ഭൂമിയ ചുറ്റുന്നത്‌ കൊണ്ട്  എന്നായിരുന്നു. വെറും നിരീക്ഷണത്തില്‍ അങ്ങനെയേ തോന്നുകയുള്ളുവല്ലോ. പിന്നീട്  അത് അങ്ങനെയല്ല, ഭൂമി സ്വയം തിരിയുന്നത് കൊണ്ടാണെന്ന് മനസ്സിലായി. ഈ വസ്തുതകള്‍, അതാതയത് അറിവുകള്‍, കണ്ടെത്തുന്നത് ചിലപ്പോള്‍ ഒരു വ്യകതിയായിരിക്കും.  ഭൂമി സ്വയം  കറങ്ങുകയാണെന്ന്  കണ്ടെത്തിയത് കോപ്പര്‍നിക്കസ്സാണെന്ന് നമുക്കറിയാം. എങ്ങനെ ഈ  അറിവ് അദ്ദേഹം നേടി? നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും. വെറുതെ ഇരുന്നു കണ്ണടച്ചു ധ്യാനിച്ചാലൊന്നും ഈ അറിവുണ്ടാകില്ല. ഈ അറിവുകള്‍ തെളിയിക്കപ്പെടുംപോഴാണ് അത്   ശാസ്ത്ര സത്യമാവുന്നത്.  ഇവിടെയാണ്‌ യുക്തിയേന്തി  ബുദ്ധിശക്തി ഖനിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്.
               അധ്വാനത്തില്‍  നിന്നാണ് അറിവുണ്ടാവുന്നത് (ബുദ്ധിയല്ല) എന്ന ആശയത്തെ പുച്ചിച്ചു  തള്ളേണ്ടതില്ല. .   അധ്വാനമെന്നാല്‍ കരിങ്കല്ലുടക്കല്‍  പോലെയുള്ള വിയര്‍പ്പൊഴുക്കുന്ന ജോലി മാത്രമാണെന്ന  തെറ്റിദ്ധാരണയില്‍   നിന്നാണ് 'അധ്വാനത്തില്‍ നിന്നാണ് അറിവുണ്ടാവുന്നതെങ്കില്‍ അടിമകള്‍ക്കാണ്‌  ഏറ്റവും കൂടുതല്‍ അറിവുണ്ടാവേണ്ടത്' എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ വരുന്നത്.  വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിണാമത്തില്‍  അധ്വാനമാണ് പങ്കു വഹിച്ചതെന്ന എംഗല്‍സിന്റെ അഭിപ്രായം ആധുനിക പരിണാമ ശാസ്ത്രം ശരി വെക്കുന്നില്ല. 
             അദ്ധ്വാനമെന്ന വാക്കിനു വിപുലമായ അര്‍ത്ഥമാണുള്ളത്. ബുദ്ധിപരമായ പ്രവര്‍ത്തനവും അധ്വാനമാണ്-മാനസികാധ്വാനം. ഒരു ഉദാഹരണം നോക്കാം.വിത്ത് മണ്ണില്‍ വീണു മുളച്ചിട്ടാണ് ചെടികളുണ്ടാവുന്നതെന്നത്‌ നിരീക്ഷണത്തില്‍ നിന്ന് ആദ്യകാല മനുഷ്യര്‍ക്ക്‌ മനസ്സിലായി. ചെടികളുടെ ഫലങ്ങള്‍ ഭക്ഷിക്കുക മാത്രം ചെയ്തിരുന്ന അവര്‍ ഫലങ്ങള്‍ കുറഞ്ഞു വന്നപ്പോള്‍ വിത്ത് കുഴിച്ചിട്ടു ചെടി വളര്‍ത്താന്‍ തുടങ്ങി. ഇങ്ങനെയാണ് കൃഷി ഉണ്ടായതെന്ന് പറയേണ്ടതില്ലല്ലോ! കൃഷി ചെയ്യല്‍ ഒരദ്ധ്വാനമാണ്. അഥവാ ഒരു പ്രവര്‍ത്തനമാണ്. കൃഷിയില്‍ ഏര്‍പ്പെട്ടപ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാനായി. ഒരു വിത്തില്‍ നിന്ന് എത്ര ഫലങ്ങള്‍ ലഭിക്കും, ഫലങ്ങള്‍ വര്‍ധിപ്പിക്കാന്‍ എന്ത് ചെയ്യണം, കൃഷിക്ക് നാശം ഉണ്ടാകുന്ന തെങ്ങനെയൊക്കെയാണ്  തുടങ്ങിയവ. കൃഷിക്ക് സമയത്തിന് മഴ ലഭിക്കാതെ വന്നാല്‍ കൃഷി നശിക്കും. വെള്ളം ശേഖരിച്ചു വെച്ചാല്‍ ആവശ്യമുള്ളപ്പോള്‍ നനക്കാം. അങ്ങനെയാണ് അണക്കെട്ട് എന്ന ആശയം വന്നത്. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കും. അതിനെന്തു ചെയ്യും. കെണി വെച്ചു പിടിക്കാം. അല്ലെങ്കില്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കി   അകറ്റാം. അണക്കെട്ട് കെട്ടിയപ്പോള്‍ ഒരു അറിവ് കൂടി കിട്ടുന്നു. അതായത്, അണയുടെ സമീപപ്രദേശങ്ങളിലെ ജലസമ്പത്ത് വര്‍ധിക്കുന്നു. അണക്കെട്ട് നിര്‍മാണം എന്ന അധ്വാനത്തിലൂടെ ആണ് ഈ അറിവുണ്ടായത് എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ? ചുരുക്കത്തില്‍ ഓരോ പ്രവര്‍ത്തനത്തില്‍ നിന്നാണ് കൂടുതല്‍ അറിവുണ്ടാകുന്നത് എന്നര്‍ത്ഥം. അറിവില്‍ നിന്ന് പ്രവര്‍ത്തനവും പ്രവര്‍ത്തനത്തില്‍ നിന്ന് അറിവും എന്ന പാരസ്പര്യം ആണിവിടെ കാണുന്നത്. ഇങ്ങനെ ലഭിക്കുന്ന അറിവ് പ്രചരിക്കുന്നു. സമൂഹമോ വ്യക്തിയോ കണ്ടെത്തുന്ന അറിവ് സാമൂഹികമായ അറിവായി  മാറുന്നു.  (ഇപ്പോള്‍ അറിവ് കുത്തകയാക്കി വെക്കുന്ന ഏര്‍പ്പാടുണ്ട്‌. പേറ്റന്റ്‌ നിയമവും ബൌദ്ധിക  സ്വത്തവകാശനിയമവും ഇതിനു വേണ്ടിയാണല്ലോ) ഈ അറിവ് തലമുറകളായി കൈമാറുന്നു. പണ്ട് കാലത്ത് ശ്രുതികളായിട്ടാണ് അറിവുകള്‍ കൈമാറിയിരുന്നത്. കേട്ടും  പറഞ്ഞും പഠിക്കുക. എഴുത്തുവിദ്യ പിന്നീടാണ് കണ്ടുപിടിച്ചത്. 


                    ഒരു വ്യക്തി അറിവ് നേടുന്നത് ഇത്തരത്തിലുള്ള അധ്വാനം കൊണ്ടാവണമെന്നില്ല.  പൂര്‍വികര്‍ ശേഖരിച്ച വിജ്ഞാനം അയാള്‍ കേട്ടും കണ്ടും വായിച്ച്ചും മനസ്സിലാക്കുകയാണ്. ഈ അറിവ് രണ്ടാം തരം (second hand)  അറിവാണ്.  ലോകവിജ്ഞാനരാശിയില്‍ നിന്ന് അയാള്‍ കൈക്കൊള്ളുന്നു  എന്നേയുള്ളു. ഉണ്ടാക്കിവെച്ച്ച അറിവ് ഉള്‍ക്കൊള്ളുക മാത്രം. അത് പ്രയോഗിച്ചു അയാള്‍ ജീവിതം സഫലമാക്കുന്നു എന്നതു വേറെ കാര്യം. അയാള്‍ ലോകവിജ്ഞാന  രാശിയിലേക്ക്  മുതല്‍ കൂട്ടുണ്ടാക്കണമെന്നില്ല. ലോകവിജ്ഞാന രാശിയിലേക്ക് സംഭാവന നല്‍കുന്നത്  കുറച്ച്ചാളുകളോ സമൂഹമോ ആയിരിക്കും. അതിനുള്ള ഉപാധി നിരീക്ഷണം, പരീക്ക്ഷണം, പ്രവര്‍ത്തനം, ഒക്കെ ചേരുന്നതാണ്. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് നമുക്ക് താഴെ കൊടുത്ത വരികള്‍ ഒന്ന് പരിശോധിക്കാം.


              യുക്തിയേന്തി മനുഷ്യന്റെ/ബുദ്ധിശക്തി ഖനിച്ച്ചതില്‍/ലഭിച്ച്ചതല്ലാതില്ലൊന്നും/
              ലോകവിജ്ഞാനരാശിയില്‍. 


                യുക്തിവാദിയായ സഹോദരന്‍ അയ്യപ്പന്‍റെ ഈ വരികളില്‍ ആശയവാദമാണ്‌ പ്രതിഫലിക്കുന്നത് എന്ന് ഈ.എം.എസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിപ്രായപ്പെടുകയുണ്ടായി. ലോകത്തിന്നോളമുണ്ടായ വിജ്ഞാന സമ്പത്ത് മനുഷ്യന്‍ യുക്തിയോടെ ബുദ്ധിശക്തി ഖനിച്ച്ചത് (അതായത് ചിന്തിച്ചത്) കൊണ്ടൊന്നുമല്ല ലഭിച്ചത്, മറിച്ചു അധ്വാനത്തിലൂടെയാണെന്ന് ഈ. എം. എസ് പറഞ്ഞു. ഈ.എം.എസ്. ഉദ്ദേശിച്ചത് തന്നെയാണ്  അയ്യപ്പന്‍ പറഞ്ഞത് എന്നും  ഖനിക്കുക എന്നാല്‍ ചിന്തിക്കുക എന്നല്ല പ്രകൃതി പ്രതിഭാസങ്ങളെ ബുദ്ധിശക്തി ഉപയോഗിച്ചു 'ഖനിക്കുക'യാണെന്നും ആ നിലക്ക് സഹോദരന്റെ വരികളില്‍ പ്രതിഫലിക്കുന്നത് ഭൌതികവാദമാണെന്നും  ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.   അയ്യപ്പന്‍റെ ശ്ലോകത്തിന്റെ അര്‍ത്ഥം, യുക്തിവിചാരം ആഗസ്റ്റ്‌ ലക്കത്തില്‍ ഡോ: വിശ്വനാഥന്‍ വ്യാഖ്യാനിച്ചത്  പോലെയാണെങ്കില്‍ ഈ.എം.എസ്സിന്റെ വിമര്‍ശനത്തിനു അര്‍ത്ഥമുണ്ടാവില്ല.  യുക്തിയെന്ന ആയുധമുപയോഗിച്ച്ചു മനുഷ്യന്റെ ബുദ്ധിശക്തി പ്രകൃതിപ്രതിഭാസങ്ങളെ 'ഖനിച്ച്ചതില്‍' നിന്നാണ് അവന്റെ അറിവ് വര്‍ധിച്ചത് എന്ന് സഹോദരന്റെ വരികളെ വിശ്വനാഥന്‍ പരാവര്‍ത്തനം ചെയ്യുന്നു. സഹോദരന്‍ ഉദ്ദേശിച്ചതും ഇത് തന്നെയാവാം. 'വിജ്ഞാനരാശിയുടെ ഉറവിടം മനുഷ്യന്റെ ബുദ്ധിശക്തിയില്‍  നടക്കുന്ന യുക്തിപ്രയോഗമാണ് എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ആശയവാദം തന്നെയാണ്' എന്ന് ശരിയായി പറയുന്ന വിശ്വനാഥന്‍ 'നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാധിഷ്ടിതമായ ചിന്തനവും മാത്രമാണ് വിജ്ഞാനതിനുള്ള ഉപാധി' എന്നാണവര്‍ വാദിച്ചത് എന്നും പറയുന്നു. ആദ്യത്തെ ഉദ്ധരണിയും രണ്ടാമത്തെ ഉദ്ധരണിയും തമ്മില്‍ 'നിരീക്ഷണം' എന്ന ഒരു വാക്കിന്റെ വ്യത്യാസം മാത്രമേയുള്ളൂ എന്ന് കാണുക. മനുഷ്യന്റെ ബുദ്ധിശക്തി (കര്‍ത്താവ്‌) പ്രകൃതി പ്രതിഭാസങ്ങളെ (കര്‍മ്മം) ഖനിച്ചതാണ് (പ്രവര്‍ത്തനം) അറിവിന്റെ വികസനത്തിന്‌ കാരണം എന്ന് പറയുമ്പോള്‍ അറിവിന്റെ ഉത്പാദനത്തില്‍ പ്രവര്‍ത്തനത്തിന്റെ - പ്രയോഗത്തിന്റെ - അധ്വാനത്തിന്റെ പങ്കു  അംഗീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, നിരീക്ഷണവും, യുക്ത്യാധിഷ്ടിതമായ ചിന്തനവും മാത്രമാണ് വിജ്ഞാനതിനുള്ള ഉപാധി എന്ന് പറയുമ്പോള്‍ അവിടെ പ്രവര്‍ത്തനത്തിന്റെ പങ്കു ഡോ: വിശ്വനാഥന്‍ വിട്ടുകളയുന്നു.  ഇവിടെ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. അതായത് അറിവിനെ സംബന്ധിച്ചിടത്തോളം അറിവിന്റെ സ്രഷ്ടാവും അറിവിന്റെ ഗുണഭോക്താവും ഉണ്ടെന്ന കാര്യം. എല്ലാവരും വിജ്ഞാനരാശിയിലേക്ക് സംഭാവന നല്‍കുന്നില്ല. ഉണ്ടാക്കിവെച്ച അറിവുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. അവരെ സംബന്ധിച്ചിടത്തോളം 'ബുദ്ധിശക്തി ഖനിക്കേണ്ട' കാര്യമില്ലല്ലോ!  ഉദാഹരണം ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍  തുടങ്ങിയവര്‍. എന്നാല്‍ ഇവരും അവരുടെ അദ്ധ്വാനത്തിനിടയില്‍, അനുഭവത്തിലൂടെ ചില പുതിയ അറിവുകള്‍ നേടുന്നുണ്ട്. 
           'കേവലഭൌതികവാദത്തെ' (യുക്തിവാദത്തെ) കളിയാക്കാന്‍ വേണ്ടിയാവാം ചിലപ്പോള്‍ ഈ.എം.എസ് അയ്യപ്പന്‍റെ വരികളെ ഇവ്വിധം വ്യാഖ്യാനിച്ചത്. ഏതായാലും ഇക്കാര്യത്തില്‍ തൂങ്ങിപ്പിടിച്ച്‌ യുക്തിവാദികള്‍ തമ്മിലടിക്കേണ്ട കാര്യമില്ല. കാരണം യുക്തിവാദികളുടെ  നേതാവ് ഈ.എം.എസ്. അല്ല, സഹോദരന്‍ അയ്യപ്പനാണ്. 


                 

Tuesday, August 10, 2010

പെൺ സുന്നത്ത്

       പെണ്‍ സുന്നത്ത് -  ഒരു മതാചാരക്രൂരത                                              
          "കത്രിക എന്റെ കാലുകള്‍ക്കിടയിലേക്ക് നീങ്ങി. അയാള്‍ കൃസരിയും യോനിയുടെ ആന്തരിക ദലങ്ങളും മുറിച്ചു മാറ്റി. ഞാനത് കേട്ടു.  ഇറച്ചി മുറിക്കുന്നത് പോലത്തെ  ശബ്ദം.  തുളയുന്ന വേദന കാലുകളിലൂടെ ഇരച്ചു നീങ്ങി. അത് വിശദീകരിക്കാനാവാത്തത്ര  രൂക്ഷമായിരുന്നു.  പിന്നെ തുന്നല്‍. വലിയ സൂചി യാതൊരു വൈദഗ്ധ്യവുമില്ലാതെ കുത്തിയിറക്കി. ഞാന്‍ വാവിട്ടു നില വിളിച്ചു".  
          വിശ്വപ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തക  അയാന്‍ ഹിര്‍സി അലി തന്റെ ആത്മകഥയായ 'അവിശ്വാസി' യില്‍  കുറിച്ചിട്ട വരികള്‍  ഗ്രന്ഥം ഒരു തവണയെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ആളുടെ മനസ്സില്‍ നിന്നും മാഞ്ഞു  പോവുകയില്ല.   സ്ത്രീജനനേന്ദ്രിയ ചേദനമെന്ന  പ്രാകൃതാചാരത്തിനു    വിധേയയായപ്പോഴുള്ള അനുഭവമാണ് അയാന്‍ എഴുതുന്നതു.  സ്ത്രീജനനേന്ദ്രിയ ഛെദനം (Female Genital Mutilation) അഥവാ  പെണ്‍സുന്നത്ത് ഇന്ത്യക്കാര്‍ക്കൊരുപക്ഷെ  പുതുമയാര്‍ന്ന വിഷയമാണെങ്കിലും ആഫ്രിക്കയിലും, പശ്ചിമേഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലും മുസ്ലിംകള്‍ക്കിടയില്‍ ഈ ക്രൂരമായ മതാചാരം നിലനില്‍ക്കുന്നുണ്ട്.
എന്താണ് പെണ്‍സുന്നത്ത്?
             ആറോ ഏഴോ വയസ്സുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിലെ  ക്രിസരിയും (clitoris) യോനിദലങ്ങളും (labia minora)  മുറിച്ചു നീക്കുന്ന ക്രിയയാണിത്നാല് വിധത്തിലുള്ള ജനനേന്ദ്രിയചേദനമുണ്ടെന്നാണ് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുള്ളത്. (ഒന്ന്) കൃസരി ഭാഗികമായി ചേദിക്കല്‍  (രണ്ട്) കൃസരി പൂര്‍ണമായും ചേദിക്കല്‍ (മൂന്നു) ക്രിസരിയും ആന്തരിക ദലങ്ങളും (labia minora) മുറിച്ചു മാറ്റല്‍ (നാല്) ആന്തരിക ദളങ്ങള്‍ മുറിച്ചു മാറ്റി ബാഹ്യ ദളങ്ങള്‍ (labia majora) തുന്നിചേര്‍ക്കല്‍. മൂത്ര വിസര്‍ജനത്തിനും ആര്‍ത്തവരക്ത ബഹിര്‍ഗമനത്തിനും വേണ്ടി ഒരു ചെറിയ ദ്വാരം മാത്രം നല്‍കുന്നു.  ലോകമൊട്ടാകെയെടുത്താല്‍ 14 കോടി സ്ത്രീകള്‍ ഇപ്പോള്‍  ജനനേന്ദ്രിയചേദനത്തിന്  വിധേയരായിട്ടുണ്ട് എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നുകൂടാതെ ഓരോ വര്‍ഷവും  20 ലക്ഷം പേര്‍ ചേദനക്രിയ  കാത്തു നില്‍ക്കുന്നുമുണ്ട്. ഇവരിലധികവും 28 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുംയമന്‍, കുര്‍ദിസ്ഥാന്‍, സൌദി അറേബ്യ, യു.എസ്.ഏ.,ആസ്ട്രേലിയകാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.
കൊടും ക്രൂരതകള്‍   
              പലപ്പോഴും വളരെ പ്രാകൃതമായ രീതിയിലാണ് സുന്നത്ത് ചെയ്യപ്പെടുന്നത്അയാന്‍ ഹിര്‍സി അലിയുടെ വിവരണം കേട്ട് ഇത്തിരിയെങ്കിലും മനുഷ്യസ്നേഹം അവശേഷിക്കുന്ന ആരും ഞെട്ടിപ്പോയിട്ടുണ്ടാവുംഎന്നാല്‍  ഇപ്പോഴും പല സ്ഥലങ്ങളിലും  അതുപോലെ  ക്രൂരമായ രീതിയില്‍ത്തന്നെയാണ് പെണ്‍കുട്ടികളെ ജനനേന്ദ്രിയചേദനത്തിന് വിധേയരാക്കുന്നത്ഒരു മതാനുഷ്ടാനമെന്ന നിലക്കാണ്‌  ക്രൂരമായ ആചാരം അനുഷ്ടിച്ചു വരുന്നത്മതാചാരമാവുംപോള്‍ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക മാത്രമേ വിശ്വാസികള്‍ക്ക് വഴിയുള്ളൂഇത്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കുക  വഴി കൊച്ചുപെണ്‍കുട്ടികള്‍ എത്ര മാത്രം ശാരീരികവും   മാനസികവുമായ വൈകല്യങ്ങള്‍ക്കാണ്‌ വിധേയരാവുന്നതെന്നത്‌  ആചാര വക്താക്കള്‍ക്ക്‌ ചിന്താവിഷയമല്ല.  ചേലാകര്‍മ്മങ്ങള്‍ക്ക്   വിധേയരാവുന്ന സ്ത്രീകള്‍ക്ക്  ലൈംഗികബന്ധത്തില്‍ വേണ്ടത്ര സംതൃപ്തി കിട്ടുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . പലര്‍ക്കും ലൈംഗികബന്ധമെന്നത് ഒരു പേടിസ്വപ്നമാണ്‌.  ആദ്യ ലൈംഗിക ബന്ധം പേടിപ്പെടുത്തുന്നതായിരുന്നെന്നു പലരും പറയുകയുണ്ടായിഒരു വിഭാഗം സ്ത്രീകള്‍ക്ക്  ജീവിതത്തിലെ രസാനുഭൂതികള്‍  നിഷേധിക്കുകയാണ്  ദുരാചാരവക്താക്കള്‍ ചെയ്യുന്നത്. ആര്‍ത്തവകാലം  മുഴുവന്‍ വേദനതിന്നുകയായിരുന്നെന്നു പലരും പറഞ്ഞുബ്രിട്ടനില്‍ താമസിക്കുന്ന സോമാലിയക്കാരിയായ മിറിയം എന്ന പെണ്‍കുട്ടിയുടെ അനുഭവം അമ്പരപ്പോടെയല്ലാതെ കേട്ടിരിക്കാന്‍ വയ്യ. ആറ്‌ വയസ്സുള്ളപ്പോള്‍  ചേദനക്രിയ ചെയ്യപ്പെട്ട അവള്‍ക്കു 12 വയസ്സുള്ളപ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു മുഴ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. വിശദമായ പരിശോധനയില്‍ കണ്ടെത്തിയ കാര്യം ഡോക്ടര്‍മാരെ ഞെട്ടിച്ചു. വര്‍ഷങ്ങളോളം കെട്ടിനിന്ന ആര്‍ത്തവ രക്തം കട്ടപിടിച്ചായിരുന്നത്രേ  ആ മുഴ രൂപം കൊണ്ടത്‌. അവള്‍ക്കു ഗര്‍ഭധാരണശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ചേലാകര്‍മ്മത്തിനു വിധേയരാവുന്നവര്‍  കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമകളാവുന്നതായാണ് അനുഭവം. ചേദനം ചില സ്ത്രീകളെ നിത്യവന്ധ്യകളാക്കുന്നു. സുഡാനിലെ   വന്ധ്യതയുടെ 20-25 ശതമാനത്തിനും കാരണം സ്ത്രീ ജനനേന്ദ്രിയചേദനമാണെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.  ഒരു വിഭാഗത്തിന്റെ ആചാരം അവരുടെ സ്ത്രീകളെ മനോരോഗികളാക്കുകയാണ് ചെയ്യുന്നത്.
            പെണ്‍ സുന്നത്ത്   എന്ന പ്രാകൃതാചാരം മുസ്ലിംകളുടെ മാത്രമായ ഒരു ആചാരമാണെന്ന് പറയാന്‍ വയ്യ. ഇത് ആഫ്രിക്കന്‍രാജ്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നുമില്ല. ഇസ്ലാമിക ഭൂരിപക്ഷമുള്ള 28 ആഫ്രിക്കന്‍ രാജ്യങ്ങളിലും, യമന്‍, കുര്‍ദിസ്ഥാന്‍, അമേരിക്ക, സൌദി അറേബ്യ, ആസ്ട്രേലിയ  തുടങ്ങിയ   രാജ്യങ്ങളിലും, മുസ്ലിങ്ങളില്‍ ഇപ്പോഴും നില നില്ക്കുന്ന ദുരാചാരം ബൈബിളിനും, ഖുര്‍ ആനിനും ജൂദായിസത്തിനും മുമ്പേ നിലനിന്നതായി പറയപ്പെടുന്നു. വിശുദ്ധഗ്രന്ഥങ്ങളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ല. മുഹമ്മദ് നബിയുടെ പെണ്‍മക്കളാരും സുന്നത് ചെയ്തിട്ടില്ലത്രേ. അതെന്തായാലും ഇപ്പോള്‍ പെണ്‍സുന്നത്തു ഒരു ഇസ്ലാമിക ആചാരമായിട്ടാണ് അറിയപ്പെടുന്നത്.  
                        ഇന്നും  ഏറ്റവും പിറകില്‍ നില്‍ക്കുന്ന  ആഫ്രിക്കന്‍ രാജ്യമായ സോമാലിയയില്‍ ഇസ്ലാമികമായ പല ദുരാചാരങ്ങളും  നിലനില്ക്കുന്നതായി 'അവിശ്വാസി'യില്‍ വിവരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പരിഷ്കൃത നാടുകളായ ബ്രിട്ടനിലും അമേരിക്കയിലും മുസ്ലിംകള്‍ ഇതാചരിക്കുന്നു  എന്ന് കേള്‍ക്കുമ്പോള്‍  അത്ഭുതം തോന്നിയേക്കാം. ബ്രിട്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന (ഗാര്‍ഡിയന്‍)  ഒബ്സര്‍വര്‍  പത്രത്തില്‍ 2010 ജൂലൈ 25 ന് വന്ന റിപ്പോര്‍ട്ടുകള്‍  ദുരവസ്ഥയെക്കുറിച്ച് വസ്തുനിഷ്ടമായ വിവരണം നല്കിയിട്ടുണ്ട്. 1985 ല്‍ നിയമം മൂലം ബ്രിട്ടനില്‍  പെണ്‍സുന്നത്ത്  നിരോധിക്കുകയുണ്ടായി.   നിയമം മറികടക്കാന്‍ വേണ്ടി രക്ഷിതാക്കള്‍  കുട്ടികളെ പുറംരാജ്യങ്ങളില്‍, വിശേഷിച്ചു, കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊണ്ട് പോയി ചേദനക്രിയ  നടത്തി തിരിച്ചു കൊണ്ട്  വന്നു.  സ്കൂള്‍ വേനലവധി ദിവസങ്ങളിലാണ് ഇങ്ങനെ ചെയ്തിരുന്നത് .   2003 ലെ നിയമം രാജ്യത്തെ സ്ഥിരതാമസക്കാരായവര്‍ മറ്റു നാടുകളില്‍ പോയി സുന്നത്ത് ചെയ്യുന്നത് 14 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാക്കി. എന്നിട്ടും ഈ ദുരാചാരം ഇപ്പോഴും നടക്കുന്നുണ്ട്. സുന്നത്ത്, നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും, അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ 'സുന്നത്താഘോഷങ്ങള്‍' പൊടിപൊടിക്കുന്നത് അധികാരികള്‍ അറിയുന്നില്ല.  കുട്ടികളെ വിദേശത്തു കൊണ്ട് പോയി ചേദനം ചെയ്യാനുള്ള സാമ്പത്തികശേഷിയില്ലാത്തവര്‍,  സുന്നത്ത്‌വിദഗ്ദ്ധകളായ സ്ത്രീകളെ കൊണ്ട് വന്നു അവിടെത്തന്നെ വെച്ചു ചെയ്യിക്കുന്നു.  ഒരു വേനലവധിക്കാലത്ത് ബ്രിട്ടനില്‍ 200 മുതല്‍ 2000 വരെ പെണ്‍കുട്ടികള്‍ സുന്നത്ത് ചെയ്യപ്പെടുന്നു എന്നാണു കണക്കു. ഇതുവരെയായി 63,000 സ്ത്രീകള്‍ ബ്രിട്ടനില്‍ സുന്നത്ത് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു 20,000 പേര്‍ ഇതിന്റെ ഭീഷണിയിലുമാണ്
 പെണ്‍സുന്നത്തിന്റെ ഉദ്ദേശം 
     സാമൂഹികമര്യാദയുടെ പാലനം, പുരുഷന്മാര്‍ക്ക് കൂടുതല്‍ ലൈംഗികസുഖം നല്‍കല്‍, സ്ത്രീകള്‍ക്ക് ലൈംഗികസുഖം കുറയ്ക്കല്‍ (പരപുരുഷ ബന്ധം ഒഴിവാക്കാന്‍), കാഴ്ചയിലെ വൃത്തിയും വെടിപ്പും, ശുചിത്വം ഇതൊക്കെയാണ് പെണ്‍സുന്നത്തിന്റെ ഉദ്ദേശമായി പറയുന്നതെങ്കിലും, അപരിഷ്കൃതവും അമാനവികവുമാണെങ്കില്‍ പോലും ആചാരങ്ങളില്‍  വിട്ടുവീഴ്ച ചെയ്യാതിരിക്കുക  എന്ന മതബോധമാണ് ഇതിന്റെ പിന്നിലുള്ളത്.   സ്ത്രീ ജനനേന്ദ്രിയ ചേദനത്തിന്  സാമൂഹിക ധര്‍മ്മങ്ങളുണ്ടെന്നു ചിലര്‍ അവകാശപ്പെടുന്നു. സ്ത്രീകളുടെ സ്വാഭിമാനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നു അവര്‍ വാദിക്കുന്നു.  പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തില്‍നിന്നും രക്ഷപ്പെടുമെന്നും പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ അധികാരചിഹ്നമാണ്  സുന്നത്ത്  എന്നും ചില സ്ത്രീകള്‍ തന്നെ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍  ഹാ കഷ്ടം    എന്നേ പറയാനാവുകയുള്ളൂ. സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ശത്രുവാകുന്ന ഒരവസ്ഥയുണ്ടല്ലോ, അതാണിതും!  
           ചേദനക്രിയക്ക് വിധേയരാവുംപോള്‍  കഠിനമായ  വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും പെണ്‍കുട്ടികള്‍ ഈ ദുരാചാരത്തിന് വഴങ്ങുന്നത്തിന്റെ കാരണം, മതപരമായ ബഹിഷ്കരണത്തിന് അവര്‍ പാത്രമാകുമെന്ന ഭയമാണ്. മക്കള്‍ക്ക്‌ വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന ബോധമാണ് അമ്മമാരെ ഭരിക്കുന്നത്‌.  ജീവിതകാലം മുഴുവന്‍ തന്റെ മകള്‍ പേറേണ്ടിവരുന്ന  ദുരിതങ്ങളും, ആരോഗ്യപരമായ പ്രത്യാഘാതങ്ങളും അവരെ അലോസരപ്പെടുത്തുന്നില്ല.   20 വയസ്സുള്ള ജമേലിയ പറഞ്ഞത്  തനിക്കു വളരെയധികം പ്രായമായതായി തോന്നുന്നു എന്നാണു.  ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്പോര്‍ട്സും, നീന്തലും   അവള്‍ ഉപേക്ഷിച്ചു.  പല കുട്ടികളും ചേദനക്രിയയുടെ പ്രത്യാഘാതത്താലോ  രക്തനഷ്ടത്താലോ  മരണപ്പെട്ടു. ചിലര്‍ക്ക്  ചേദനോപകരണത്തില്‍ നിന്ന് അണുബാധയുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി അനസ്തേഷ്യ തരപ്പെടുത്തി; അണുവിമുക്ത ഉപകരണങ്ങളുപയോഗിച്ച്ചു ശസ്ത്രക്രിയ ചെയ്യിച്ചു.  
                     സുന്നത്തില്‍ തുന്നിച്ചേര്‍ത്ത ജനനേന്ദ്രിയം സ്വാഭാവികരീതിയിലാക്കാന്‍ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന ആശുപത്രികളുണ്ട്‌.  ഈ സൗകര്യം ധാരാളം സ്ത്രീകള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇക്കാര്യത്തില്‍ സഹായിക്കുന്നതിനും, പെണ്‍സുന്നത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും  ഒട്ടേറെ സന്നദ്ധ സംഘടനകള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
                   ബ്രിട്ടനില്‍ ഒരു പാട് സ്ത്രീകള്‍ പെണ്‍സുന്നത്തിനെതിരെ  മുന്നോട്ടു വരുന്നുണ്ടെന്നത് ആശ്വാസം നല്കുന്ന വാര്‍ത്തയാണ്. ഒരു കുട്ടിയായിരിക്കുമ്പോള്‍ താന്‍ അനുഭവിക്കേണ്ടി വന്ന വേദനയും മാനസികപീഡനവും വിവരിച്ചുകൊണ്ട് 29 കാരിയായ ലൈല ഹുസൈന്‍ പറഞ്ഞത് തന്റെ മകളെ താന്‍ ഈ ക്രൂരതയ്ക്ക് വിട്ടുകൊടുക്കില്ലെന്നാണ് . ജനനേന്ദ്രിയ ചേദനം നടത്തുന്ന തങ്ങളുടെ കുടുംബത്തിലെ അവസാനത്തെ ആള്‍ താനായിരിക്കും എന്ന് അവള്‍ ഉറച്ച മനസ്സോടെ പറയുന്നു.  ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സ്ത്രീകള്‍ ഈയിടെ  തെരുവിലിറങ്ങി  പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത് മതയാഥാസ്ഥിതികരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
                എന്നാല്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നതും, അസ്വസ്ഥമാക്കുന്നതുമായ  ഒരു കാര്യം, ചുരുക്കം ചിലയിടങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ സുന്നത്ത്‌ ചെയ്യാന്‍ മുന്നോട്ടു വരുന്നു എന്നുള്ളതാണ്. ചാഡ്‌ എന്ന ആഫ്രിക്കന്‍ രാജ്യത്തെ സ്ഥിതി അതാണത്രേ! തങ്ങള്‍ ചാരിത്ര്യവതികളാണെന്ന് ബോധ്യപ്പെടുത്തുകയാണ് അവരുടെ ലക്‌ഷ്യം. സുന്നത്ത് ചെയ്യാത്തവര്‍ 'വൃത്തികെട്ടവരായി' കണക്കാക്കപ്പെടുമെന്ന് സുന്നത്ത് വാദികള്‍ പറയുന്നു.
                 മതത്തിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്കുള്ള  ഒരു ഉദാഹരണമാണ്‌ മുകളില്‍ നാം കണ്ടത്. ഇനി എന്തെല്ലാമുണ്ട്? മതം നല്ലതേ പറയുന്നുള്ളൂ എന്ന്   സ്റ്റേജില്‍ കയറിനിന്നു പ്രസംഗിക്കുന്ന പുരോഗമനവാദികള്‍ക്കുള്ള    മറുപടിയാണിത്. വോട്ടു ലഭിക്കുക എന്നതു മാത്രം ലകഷ്യമാകുമ്പോള്‍, മുഹമ്മദ്‌ നബി ഗാന്ധിജിക്ക് തുല്യനും, ഖുര്‍ ആന്‍ മനുഷ്യമോചനതത്ത്വശാസ്ത്രവുമാകുന്നു. അവരുടെ കണ്ണ് തുറക്കുമെന്ന് നാം  പ്രതീക്ഷിക്കേണ്ട!