Thursday, November 17, 2011

രസതന്ത്രം v/s മതം

                                                
             അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ മതം വിചാരണ ചെയ്യപ്പെടുന്നു 

     2011  അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കാന്‍ യുനെസ്കോ അംഗീകാരം നല്‍കുകയും ലോകമൊട്ടാകെ  വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തല്‍സംബന്ധമായ പരിപാടികള്‍ നടപ്പാക്കി വരികയുമാണ്. 2011  രസതന്ത്രവര്‍ഷമായി ആഘോഷിക്കാനുള്ള  പ്രധാനപ്പെട്ട കാരണം വിശ്വപ്രശസ്ത ശാസ്ത്രജ്ഞയായ മേരി ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വര്‍ഷമാണ്‌ ഇതെന്നതാണ്. റേഡിയം എന്ന മൂലകം കണ്ടുപിടിച്ചതിന്റെ പേരില്‍ മേരിക്ക് നോബല്‍  സമ്മാനം ലഭിച്ചത് 1911 ലാണ്.  അതിനു മുമ്പ് 1903 ല്‍ ഭര്‍ത്താവായ പിയറി ക്യൂറിയോടൊപ്പം  അവര്‍ക്ക് ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.  കേരളത്തില്‍, ശാസ്ത്ര സാഹിത്യ പരിഷത്തും, ഗ്രന്ഥശാലകളും, മറ്റ് നിരവധി പുരോഗമന സംഘടനകളും ഈ അവസരത്തില്‍ ധാരാളം  രസതന്ത്രാധിഷ്ടിത ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം രസതന്ത്രം കൈവരിച്ച നേട്ടങ്ങളും, മാഡം ക്യൂറിയുടെ ജീവിതചരിതവും പ്രചരിപ്പിക്കുക എന്നത് അനുപേക്ഷണീയമായ ഒരു ദൌത്യമാണ്. മാഡം ക്യൂറി ഒരു മതവിശ്വാസിയോ ദൈവവിശ്വാസിയോ ആയിരുന്നില്ല എന്നത് വളരെ പ്രസക്തമാണ്. 

       പോളണ്ടിലെ വാഴ്സയില്‍  1867  നവംബര്‍ ഏഴാം തിയ്യതി ജനിച്ച മേരിയുടെ  അച്ഛന്‍ സ്ക്ലോഡോ വ്സ്കി അധ്യാപകനും, അമ്മ ബ്രോണിസ്ലാവ സ്കൂള്‍ നടത്തിപ്പുകാരിയുമായിരുന്നു. അച്ഛന്‍ ഒരു നിരീശ്വര വാദിയും അമ്മ തികഞ്ഞ കത്തോലിക്കാവിശ്വാസിയുമായിരുന്നു എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്..  മേരിക്ക് 12  വയസ്സുള്ളപ്പോള്‍  അമ്മ ക്ഷയരോഗം മൂലം മരണമടഞ്ഞു.  രണ്ടു വര്‍ഷത്തിനു ശേഷം മേരിയുടെ മൂത്ത സഹോദരി സോഫിയും  രോഗബാധിതയായി മരണത്തിനു കീഴടങ്ങി. അമ്മയുടെയും സഹോദരിയുടെയും മരണം മേരിയെ മതവിശ്വാസത്തില്‍ നിന്നകലാനും ദൈവവിശ്വാസം വെടിയാനും പ്രേരിപ്പിച്ചു. ശാസ്ത്രം പഠിച്ചതിനു  ശേഷമല്ല മേരി അവിശ്വാസിയായി മാറിയത്. അതിനു മുമ്പ് തന്നെ, മതങ്ങളൊക്കെ വിശേഷിപ്പിക്കുന്ന കരുണാമയനായ ഒരു ദൈവം ഇല്ല എന്ന് സാമാന്യ ബുദ്ധിയും യുക്തിബോധവും കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. അതിനു കാരണം  തന്റെ അമ്മയുടെയും സഹോദരിയുടെയും മരണം എന്ന യാഥാര്‍ത്ഥ്യവും താനും കുടുംബവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടു കളുമായിരുന്നു. 'അവിശ്വാസി' എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തയായ അയാന്‍ ഹിര്‍സി അലിയും അവിശ്വാസി യായി മാറിയത് കടുത്ത ജീവതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ശാസ്ത്ര ബോധത്തോടെയും  യുക്തിയോടെയും ഉള്‍ക്കൊണ്ടത്‌ കൊണ്ടാണ്. കരുണാമയനായ ഒരു അല്ലാഹു ഉണ്ടെങ്കില്‍ എന്ത് കൊണ്ട് തന്നെപ്പോലുള്ള നിഷ്കളങ്കകളായ പെണ്‍കുട്ടികള്‍ കഠിനമായി പീഡിപ്പി ക്കപ്പെടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം അയാനെ നിരീശ്വരതയിലേക്ക് നയിക്കുകയായിരുന്നല്ലോ! മദര്‍ തെരേസ്സയുടെ  മരണശേഷം കണ്ടു കിട്ടിയ  അവരുടെ സ്വകാര്യഡയറിയിലെ ഒരു കുറിപ്പ് വിശ്വാസലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 'പാവപ്പെട്ട ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും കാണുമ്പോള്‍ ദൈവമുണ്ടോ എന്ന് സംശയം തോന്നുന്നു' എന്നാണ് മദര്‍ എഴുതിയത്. ലോകം കണ്ട ശാസ്ത്രജ്ഞരില്‍  അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന  ആല്‍ബര്‍ട്ട്   ഐന്‍സ്റ്റയിന്‍  ദൈവത്തില്‍ വിശ്വസിച്ചിരുന്നു എന്ന് മതപ്രചാരകര്‍  പറയാറുണ്ട്‌.  അവരുടെ വാദത്തെ തള്ളിക്കളയുന്ന, ഐന്‍സ്ടയിന്റെതായ ഒരു പ്രസ്താവം അടുത്തകാലത്ത്‌ ലഭിക്കുകയുണ്ടായി. 'ദൈവവിശ്വാസം ജനങ്ങളുടെ ബാലിശമായ അന്ധവിശ്വാസമാണ്' എന്നാണു പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞന്‍ പറഞ്ഞത്. 

          മനുഷ്യന്റെ അറിവ് വളരെ അവികസിതമായിരുന്ന കാലത്തു ആവിര്‍ഭവിച്ച മതങ്ങളുടെ, പ്രപഞ്ചത്തെയും, പ്രകൃതി പ്രതിഭാസങ്ങളേയും കുറിച്ചുള്ള ധാരണകള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് സയന്‍സ്, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. പ്രപഞ്ചസൃഷ്ടി, ജീവസൃഷ്ടി തുടങ്ങിയവയെ ക്കുറിച്ചുള്ള മതത്തിന്റെ സങ്കല്പങ്ങള്‍  തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും അത് തുറന്നു സമ്മതിക്കാന്‍ സങ്കോചമുള്ള  മതപണ്ഡിതന്മാര്‍, നില്‍ക്കക്കള്ളിയില്ലാതെ, ശാസ്ത്രത്തിന്റെ  കണ്ടെത്തലുകള്‍ തങ്ങളുടെ ഗ്രന്ഥത്തില്‍ പണ്ടേ ഉണ്ടായിരുന്നു  എന്ന് അവകാശപ്പെട്ടുകൊണ്ട് മതവചനങ്ങള്‍ക്ക് നൂതന വ്യാഖ്യാനങ്ങള്‍ നല്‍കി  കൂടുതല്‍ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടുകയാണ്.ചെയ്യുന്നത് . 'തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍ നിന്നത്രേ അവന്‍ (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് മുതുകെല്ലിനും വാരിയെല്ലുകള്‍ക്കും  ഇടയില്‍ നിന്നും പുറത്തു വരുന്നു' (86 :6,7) എന്ന ഖുര്‍ ആന്‍ വാക്യത്തിലെ വെള്ളം ശുക്ലമാണ്. എന്നാല്‍ ഇതിനു നൂതന വ്യാഖ്യാനം നല്‍കി മതത്തെ ശാസ്ത്രവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്ന 'പണ്ഡിതന്മാര്‍' പറയുന്നതു വെള്ളത്തില്‍ നിന്നാണ് ജീവന്റെ ഉത്ഭവം എന്ന പരിണാമസിദ്ധാന്തമാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത് എന്നാണു! ഇക്കാര്യത്തില്‍ ഹിന്ദുമത പണ്ഡിതന്മാരും പിറകിലല്ല. ദശാവതാരം പരിണാമസിദ്ധാന്തത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നും, രാമായണത്തിലെ പുഷ്പകവിമാനം സൂചിപ്പിക്കുന്നത് ഇന്ത്യക്കാര്‍ പണ്ടേ വിമാനം കണ്ടു പിടിച്ചിരുന്നു എന്നാണെന്നും അവര്‍ അവകാശപ്പെടുന്നു. ചിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

          സയന്‍സ്, വിശിഷ്യാ രസതന്ത്രം, കനത്ത പ്രഹരമാണ് മതസിദ്ധാന്തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ആല്‍ക്കെമി എന്ന വാക്കില്‍ നിന്നാണ് കെമിസ്ട്രി (രസതന്ത്രം) എന്ന പദം ഉണ്ടായത്. ക്രിസ്തുവിനു മുമ്പ് ബി.സി. 3500  തൊട്ടു ഗ്രീക്ക് സംസ്കാരത്തില്‍ നിന്ന് ആരംഭമെടുത്തതാണ്  ആല്‍ക്കെമി. പ്രാഗ്-രൂപ രസതന്ത്ര മെന്നു വിശേഷിപ്പിക്കപ്പെടുന്ന  ആല്‍ക്കെമി, എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടാക്കാനും, അമരത്വം നേടാനും, ഈയം ഇരുമ്പ് തുടങ്ങിയ ലോഹങ്ങളെ സ്വര്‍ണമാക്കാനും കഴിയുമെന്ന്  വിശ്വസിക്കപ്പെട്ട ഒരു അദ്ഭുത സങ്കല്‍പ്പരത്നത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ച അന്ധവിശ്വാസാധിഷ്ടിത 'ശാസ്ത്ര' മായിരുന്നു. എന്നാല്‍ ശാസ്ത്രീയ രസതന്ത്രത്തിനു വഴികാട്ടിയതും ആല്‍ക്കെമിയായിരുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയിലും, ചൈനയിലും മറ്റു പേരുകളിലാണെങ്കിലും ആല്‍ക്കെമി നിലനിന്നിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പേര്‍ഷ്യക്കാരനായ  ജാബിര്‍ ഇബ്ന്‍ ഹയ്യാനും (C .E .721 - 815) സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയര്‍ലണ്ട്കാരനായ റോബര്‍ട്ട് ബോയലുമാണ്  (1627 -1691)   കെമിസ്ട്രിയെ ഒരു ശുദ്ധസയന്‍സായി പരിവര്‍ത്തിപ്പിച്ചത്. 

          രസതന്ത്രം സയന്‍സിലെ കേന്ദ്രസ്ഥാനീയപദവിയുള്ള ശാസ്ത്രശാഖയാണെന്ന് പറയാറുണ്ട്‌. പദാര്‍ത്ഥ ത്തിന്റെ ഘടന, രൂപീകരണം, രാസപ്രവര്‍ത്തനം, ഗുണങ്ങള്‍ എന്നിവയാണ് രസതന്ത്രം കൈകാര്യം ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ, രസതന്ത്ര വിജ്ഞാനത്തിന്റെ വളര്‍ച്ചയും, കണ്ടുപിടുത്തങ്ങളും, പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള മതത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുകയുണ്ടായി. ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള 118  മൂലകങ്ങള്‍ വിവിധ അളവുകളില്‍ ചേരുമ്പോഴാണ് പദാര്‍ഥങ്ങള്‍ ഉണ്ടാവുന്നത്. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകങ്ങള്‍  ഹൈഡ്രജനും, ഹീലിയവുമാണ്. ഭൂമിയുടെ ഉപരിഘടനയിലാണെങ്കില്‍, ഓക്സിജനും.  പ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥവും മനുഷ്യനടക്കമുള്ള ജീവികളും, ഈ മൂലകങ്ങള്‍ പല അളവില്‍ ചേര്‍ന്നുണ്ടായതാണ് എന്ന് ചുരുക്കിപ്പറയാം. ബാഹ്യ-ഭൌതിക സാഹചര്യങ്ങള്‍ ഒത്തിണങ്ങുന്പോഴുള്ള  രാസപ്രവര്‍ത്തനം മൂലമാണ്  പദാര്‍ഥങ്ങളും, ജീവിവര്‍ഗങ്ങളും രൂപ പ്പെടുന്നത് എന്ന് രസതന്ത്രം തെളിയിക്കുന്നു. സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്ന് പൊട്ടിത്തെറിച്ചുണ്ടായ ഭൂമി . ആദ്യം വാതകരൂപത്തിലായിരുന്നു. പിന്നീടാണ് ഉപരിതലം ഖരരൂപത്തിലായത്. അല്ലാതെ ബൈബിളില്‍ പറയുന്നത് പോലെ 'ആദ്യ ദിവസം ദൈവം ഭൂമി ഉണ്ടാവട്ടെ' എന്ന് ആജ്ഞാപിച്ചത് കൊണ്ടല്ല. ഭൂമിയില്‍ ജീവനുണ്ടായതും രാസപ്രവര്‍ത്തനഫലമായാണ്. 360  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് 
ഭൂമിയില്‍ നിലനിന്ന പ്രത്യേക സാഹചര്യത്തില്‍, ജലത്തില്‍ നടന്ന രാസപ്രക്രിയയാലാണ് ആദ്യ ജീവകണ മുണ്ടായതെന്നു  രസതന്ത്രം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചിട്ടുണ്ട്. ഏകകോശജീവിയുടെ ആവിര്‍ഭാവം മുതല്‍ രാസപ്രവര്തനങ്ങളുടെ ഫലമായി (ജീന്‍ മ്യൂട്ടേഷന്‍ തുടങ്ങിയവ) ജീവിവര്‍ഗം നിരവധി സ്പീഷീസുകളായി പരിണമിച്ച് ഹോമോസാപ്പിയന്‍സ് (മനുഷ്യവര്‍ഗം) വരെ എത്തി നില്‍ക്കുന്നു. പ്രകൃതി നിര്‍ധാരണമാണ് (natural selection) പരിണാമത്തിന്റെ അന്തസ്സത്ത. അനിഷേധ്യമായ ഈ ശാസ്ത്രസത്യം പകല്‍ പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴാണ്, മതപണ്ഡിതന്മാര്‍,  ഖുര്‍ ആനും, ബൈബിളും, ഭഗവത് ഗീതയും ഉയര്‍ത്തിക്കാട്ടി, 'ഇതെല്ലാം ദൈവം സൃഷ്‌ടിച്ചതാണ്'  എന്ന മണ്ടത്തരം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്നത്.

          1300  കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഹാസ്ഫോടനത്തിലൂടെയാണ് (Big bang) പ്രപഞ്ചം ഉണ്ടായത് എന്ന സിദ്ധാന്തമാണ്‌ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരും അംഗീകരിച്ചിരിക്കുന്നത്. മഹാസ്ഫോടന ശേഷം  800 കോടിയിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭൂമിയുണ്ടായത്. അതിനുശേഷം നൂറു കോടി കൊല്ലങ്ങള്‍ കഴിഞ്ഞാണ്  ആദ്യ ജീവകണം ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു.  ആ സ്ഫോടനം നടത്തിയത് ദൈവമാണെന്നാണോ മതക്കാര്‍ പറയുന്നത്?ബൈബിളിലും, ഖുര്‍ആനിലും, പുരാണങ്ങളിലും അത്തരത്തിലുള്ള ഒരു സൂചനയും ഇല്ല എന്നതാണ് സത്യം. ബൈബിള്‍ പ്രകാരം ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിച്ചത് ആറ് ദിവസം കൊണ്ടും, ഖുറാന്‍ അനുസരിച്ച്  ആറ് ദശകങ്ങള്‍ കൊണ്ടുമാണ്.എന്നാല്‍ ബിഗ്‌ ബാംഗ് തിയറി അംഗീകരിക്കുന്ന നൂതന മതവ്യാഖ്യാതാക്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കാം.  പ്രപഞ്ചം ഉണ്ടാക്കിയ ശേഷം ഭൂമിയുണ്ടാക്കാന്‍ എന്തിനാണ് ദൈവം 800 കൊല്ലങ്ങള്‍ കാത്തിരുന്നത്?  ഭൂമിയുണ്ടാക്കിയ ശേഷം  ജീവന്‍ സൃഷ്ടിക്കാന്‍ വേണ്ടി എന്തിനു നൂറു കോടി കൊല്ലങ്ങള്‍ വെറുതെ ചിലവഴിച്ചു? എന്തിനു 359 കോടിയിലധികം  വര്‍ഷങ്ങള്‍ കാത്തിരുന്നു മനുഷ്യനെ ഭൂമിയില്‍ 'ഇറക്കാന്‍'?  ഖുറാന്‍ പറയുന്നത് മനുഷ്യന് വേണ്ടിയാണ് ദൈവം പ്രപഞ്ചവും ഭൂമിയും സൃഷ്ടിച്ചത് എന്നാണല്ലോ! മൃഗങ്ങള്‍ക്ക് ഭാഷയറിയാത്തത്‌ നന്നായി. ഇല്ലെങ്കില്‍ അവര്‍ പറഞ്ഞേനെ ഞങ്ങള്‍ക്ക് വേണ്ടിയാണ് ദൈവം ഭൂമി സൃഷ്ടിച്ചത് എന്ന്. കാരണം 28  കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ (മനുഷ്യനെക്കാള്‍ 27 കോടിയിലധികം) അവ ഭൂമുഖത്ത് ഉണ്ടായിരുന്നുവല്ലോ!  ഇതിന്‌ നൂതനവ്യാഖ്യാതാക്കള്‍ എന്താണ് മറുപടി പറയുന്നത് എന്നറിയില്ല. പ്രപഞ്ചവും, ഈ ഭൂമിയില്‍ ആവിര്‍ഭവിച്ച എല്ലാ ജീവിവര്‍ഗങ്ങളും പദാര്‍ത്ഥങ്ങളിലെ സ്വമേധയാ ഉള്ള രാസപരിവര്‍ത്തനം കൊണ്ടല്ല ഉണ്ടായത് എന്നും, ഇത്രമാത്രം വിസ്മയകരമായ രൂപഘടനയുള്ള പദാര്‍ത്ഥ പ്രപഞ്ചവും,  ജീവപ്രപഞ്ചവും ഒരു അതിബുധിശാലിയുടെ ആസൂത്രണ വൈഭവമാണ്‌ കാണിക്കുന്നതെന്നും സൃഷ്ടിവാദികളും ബൌധികാസൂത്രണ (ഇന്റലിജന്റ് ഡിസൈന്‍) വാദക്കാരും പറയുന്നു. ദൈവാസ്തിത്വത്തിനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍ പിടിച്ചു തൂങ്ങാനുള്ള ഒരു കച്ചിത്തുരുമ്പ് മാത്രമാണ് ഈ വാദം. ഇവര്‍ പറയുന്നത് പോലുള്ള ഒരു ആസൂത്രകന്‍ ഉണ്ടെന്നുള്ളതിനു എന്ത് തെളിവാണ് അവര്‍ക്ക് ഹാജരാക്കാന്‍ ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ആസ്തികരോട് നാസ്തികരായ ചാര്‍വാകന്മാര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോഴും ഇവര്‍ക്കുള്ള മറുപടി. പ്രപഞ്ചം സൃഷ്ടിച്ചു എന്ന് പറയുന്ന സൃഷ്ടികര്‍ത്താവിന് രൂപമില്ലെന്നു പറയുന്നു. എങ്കില്‍ അവന്‍ എങ്ങനെ സൃഷ്ടികര്‍മം നടത്തും? അവന്‍ എവിടെ ഇരുന്നു സൃഷ്ടിക്കും? അവനെ ആര് സൃഷ്ടിച്ചു? യഥാര്‍ത്ഥത്തില്‍ അത്രമാത്രം ക്രമീകൃതമോ ആസൂത്രിതാമോ  കുറ്റമറ്റതോ ആണോ  പ്രപഞ്ചവും ഭൂമിയും? പ്രപഞ്ചത്തില്‍ ഒരുപാട് ക്രമരാഹിത്യങ്ങളും, അപകടങ്ങളും നടക്കുന്നുണ്ട്. നക്ഷത്രങ്ങള്‍ ബ്ലാക്ക് ഹോളുകളായി മാറുന്നു, നക്ഷത്രങ്ങള്‍ തമ്മിലിടിച്ച് നശിക്കുന്നു. പൊട്ടിത്തെറിക്കുന്നു. വാല്‍നക്ഷത്രങ്ങള്‍ മറ്റു ഗ്രഹങ്ങളില്‍ ഇടിച്ചു കയറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാഴത്തില്‍ വാല്‍നക്ഷത്രങ്ങള്‍ ഇടിച്ചു വീണത്‌ നമ്മള്‍ കണ്ടതല്ലേ? അത് ഭൂമിയിലായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി? ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പാപത്തിന്റെ ദൈവീകശിക്ഷയായിട്ടാണ് വിശ്വാസികള്‍ വ്യാഖ്യാനിക്കാറുള്ളത്. വ്യാഴം എന്ത് പാപം ചെയ്തിട്ടാണ് ദൈവം വാല്‍നക്ഷത്രത്തെക്കൊണ്ട് അതിനെ പ്രഹരിച്ചത്?. ഭൂമിയിലാകട്ടെ പല തരം  പ്രകൃതിദുരന്തങ്ങളും, തല്ഫലമായുള്ള വസ്തു-ജീവനാശവും സംഭവിക്കുന്നു.  ഭൂരിപക്ഷം മനുഷ്യരും ദുരിതമനുഭവിക്കുന്നു.. യുദ്ധങ്ങളും കലാപങ്ങളും മൂലം നിരപരാധികളായ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍  വധിക്കപ്പെടുന്നു. പട്ടിണി, ദാരിദ്ര്യം എന്നിവയ്ക്ക് പുറമേ, മതരാജ്യസ്ഥാപനത്തിനായി വിശുദ്ധയുദ്ധമെന്ന പേരില്‍ നടത്തുന്ന ഭീകരാക്രമണം  മൂലവും   നിരപരാധികളായ അനവധി ജനങ്ങള്‍ മരിക്കുന്നു.  ഇതൊക്കെ ഒരു ബുധിശാലി ആസൂത്രണം ചെയ്തതാണെങ്കില്‍ ആ വിദ്വാന്റെ 'പുത്തി' അപാരം തന്നെ!     ഇപ്പോള്‍, മഹാകവി ചങ്ങമ്പുഴ പാടിയത് ഓര്‍ത്ത്‌ പോവുകയാണ്:
                       വിത്തനാഥന്റെ ബേബിക്ക് പാലും
                       നിര്‍ധന ചെറുക്കനുമിനീരും 
                       ഈശ്വരേച്ചയല്ലെ,ങ്കില്ലമ്മട്ടു
                       ള്ളീശ്വരനെ ചവിട്ടീടുക നമ്മള്‍.

         രസതന്ത്ര വര്‍ഷം വിട പറയും. പക്ഷെ രസതന്ത്രം പ്രസരിപ്പിക്കുന്ന ഊര്‍ജത്തില്‍ മത-അന്ധവിശ്വാസങ്ങള്‍ കരിഞ്ഞു പോവുക തന്നെ ചെയ്യും.
                                                      ---------------------