Friday, October 12, 2012

വ്യാസന്‍ മുക്കുവനല്ല

       ഇന്ത്യന്‍ പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ഒരു മറുപടി 
                                                 --------------------
            ചാതുര്‍വര്‍ണ്യം എന്ന, മനുഷ്യകുലത്തിന്‌ അപമാനകരമായ
ഒരു സാമൂഹികവിഭജനവ്യവസ്ഥ, ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നത് 
ഒരു ചരിത്രയാഥാര്‍ത്യമാണ്. ഒരു മിത്ത് ആണെങ്കിലും 
ഭഗവത്ഗീതയില്‍ അതിന്റെ തെളിവുകള്‍ നമുക്ക് കാണാന്‍ 
കഴിയും. 
                      ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം                                        
                      ഗുണകര്‍മ്മ വിഭാഗശ:
                      തസ്യ കര്‍ത്താരമപിമാം
                      വിദ്ധ്യകര്‍ത്താരമവ്യയം  (അ: 4 ശ്ലോ: 13)
'ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്' എന്നാണു ഭഗവാന്‍
ശ്രീകൃഷ്ണന്‍ പറയുന്നത്. മിത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ 
ചികയുമ്പോള്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉച്ചനീചത്വ
വ്യവസ്ഥക്ക് ദാര്‍ശനിക ആയുധം നല്‍കുകയായിരുന്നു 
ഗീതാകാരന്‍ എന്ന് കാണാന്‍ കഴിയും.
         മനുസ്മൃതി ഓരോ വര്‍ണ്ണത്തിന്റെയും കടമകളെയും
അധികാരത്തെയും പറ്റി വിശദമായി പ്രതിപാദിക്കുന്നു.
വേദം കേള്‍ക്കുന്ന ശൂദ്രന്റെ  ചെകിട്ടില്‍ ഈയം ഉരുക്കി
ഒഴിക്കണമെന്നും വേദം ചൊല്ലുന്ന ശൂദ്രന്റെ നാവു
പിഴുതുകളയണമെന്നുമൊക്കെ  മനു അനുശാസിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഒരേ സ്ഥാനമാണ് സാമൂഹിക
പദവിയുടെ കാര്യത്തില്‍  മനു നല്‍കിയിരിക്കുന്നത്. വര്‍ണ്ണാശ്രമ
വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നിക്കുന്ന
ബ്രാഹ്മണന്‍ ഒരു പാട് ആനുകൂല്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും
അര്‍ഹനാണ്. ഒരേ കുറ്റത്തിന് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്ക്  
നാല് വിധം ശിക്ഷകളാണ് മനു നിര്‍ദ്ദേശിക്കുന്നത്. എത്ര 
ഗുരുതരമായ കുറ്റത്തിനും ബ്രാഹ്മണന് ലഘുവായ ശിക്ഷയേ 
ഉള്ളു. ശൂദ്രന് മറിച്ചും. ഇത്ര അനീതിനിഷ്ഠമായ ഒരു 
വ്യവസ്ഥയെ ന്യായീകരിക്കുന്നവര്‍ ഇക്കാലത്തും നമ്മുടെ 
രാജ്യത്തുണ്ട് എന്നത് അത്ഭുതകരമാണ്. വിശ്വാസം വിതച്ച്
ഹിന്ദുത്വം കൊയ്തെടുക്കാന്‍ മതത്തിന്റെ ഖഡ്ഗവുമായി
ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ പണ്ഡിതന്മാര്‍ തന്നെയാണ്
ഇക്കാര്യത്തില്‍ മുമ്പില്‍. ഒരുതരം തൊഴില്‍ വിഭജന
മായിരുന്നു അതെന്നും, സമൂഹത്തിന്റെ ഭദ്രമായ
നിലനില്‍പ്പിന് അന്നത്തെ സാഹചര്യത്തില്‍ അത്
അനിവാര്യമായിരുന്നെന്നും ഗാന്ധിജിയെ കൂട്ട് പിടിച്ചു
കൊണ്ട് അവര്‍ പറയും. ഹിന്ദുസമാജത്തിന്റെശത്രുവായി 
മുദ്രകുത്തി തങ്ങള്‍ വധിച്ച ഗാന്ധിജി ഇക്കാര്യത്തില്‍ 
അവര്‍ക്ക് മഹാനാണ്! ചാതുര്‍വര്‍ണ്യംഗ്രന്ഥങ്ങളില്‍ 
വിവരിക്കുന്നത് പോലെ അത്രമാത്രം കാഠിന്യമേറിയ ഒന്നായിരു
ന്നില്ലെന്നും അതേ രീതിയില്‍ നടപ്പാക്കിയിരുന്നില്ലെന്നുമാണ്
 മറ്റൊരു വാദം. ഉത്തരേന്ത്യയില്‍  ഇന്നും നിലനില്‍ക്കുന്ന 
സവര്‍ണ്ണമേധാവിത്വ സാമൂഹികവ്യവസ്ഥയില്‍ അധ:കൃതജനത  
അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ വിവേചനങ്ങളും, 
മനുഷ്യത്വരഹിതമായ പീഡനങ്ങളും ഈ വാദങ്ങളുടെ 
മുനയൊടിക്കുന്നതാണ്. 
         വര്‍ണ്ണങ്ങള്‍ ജന്മസിദ്ധല്ലെന്നും കര്‍മ്മം കൊണ്ട്
ഏതൊരുവനും ഉയര്‍ന്ന വര്‍ണ്ണത്തിലെത്താമെന്നും അതിനു
നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും
 ഉണ്ടെന്നുമാണ് വര്‍ണ്ണവ്യവസ്ഥാനുകൂലികള്‍  പറയാറുള്ളത്.
അതിനൊരുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടാറുള്ളതാണ്
വ്യാസന്റെ  കഥ.  ഒരു മുക്കുവനായ വ്യാസന്‍ വേദാധ്യയനം 
നടത്തുകയും മഹര്‍ഷിയായിത്തീരുകയും ചെയ്തു.  
കൌരവ-പാണ്ഡവന്മാരുടെ  പിതാമഹനായ വ്യാസന്‍  
അവരുടെ ആത്മീയഗുരുവാവുകയും അതുല്യ പ്രതിഭാവിലാസം 
കൊണ്ട് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസ
പുരാണാദികള്‍ വിരചിക്കുകയും ചെയ്തു. അങ്ങിനെ 
മുക്കുവനായ വ്യാസന് സാത്വികകര്‍മ്മങ്ങളിലൂടെ ബ്രാഹ്മണ
പദത്തിലെത്താന്‍ കഴിഞ്ഞു.  കര്‍മ്മമാണ്‌ വര്‍ണ്ണത്തിന് 
നിദാനം എന്നാണിത് തെളിയിക്കുന്നത്. ഇതാണ് അവരുടെ
 വാദം. എന്നാല്‍ ജന്മം കൊണ്ട് വ്യാസന്‍ മുക്കുവനാണോ?  
അല്ല എന്നാണു മഹാഭാരതം തന്നെ നമ്മോടു പറയുന്നത്.  
വ്യാസന്റെ ജനനചരിത്രം എന്താണെന്ന് നോക്കാം. 
പരാശരമഹര്‍ഷിക്ക് 'മുക്കുവസ്ത്രീയായ' സത്യവതിയിലുണ്ടായ 
മകനാണ് വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍. അതുകൊണ്ടാണ് 
വ്യാസന്‍ മുക്കുവനാണ് എന്ന് പലരും പറയാറുള്ളത്. 
വസിഷ്ഠന്റെ പൌത്രനായ പരാശരന്‍  ഉയര്‍ന്ന വര്‍ണ്ണത്തില്‍
പ്പെട്ടയാളാണ്  എന്നതില്‍ തര്‍ക്കമില്ലല്ലോ! ഇന്ത്യന്‍
പാരമ്പര്യമനുസരിച്ച് പലപ്പോഴും, ഒരു കുട്ടിയുടെ വര്‍ണ്ണ/
ജാതിസ്വത്വം നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്   അവന്റെ അച്ഛന്റെ 
വര്‍ണ്ണത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലായിരുന്നു
എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അമ്മ 
താഴ്ന്ന കുലത്തില്‍പ്പെട്ടതാണെങ്കില്‍ സ്ഥാനമഹിമയില്‍ അല്‍പ്പം 
കുറവ് സംഭവിച്ചേക്കാം എന്ന് മാത്രം. അച്ഛന്റെ ബീജത്തില്‍ 
നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നും അമ്മ വെറും ഒരു വാഹക 
(carrier) മാത്രമാണെന്നുമുള്ള വിശ്വാസമാവാം ഇതിനു കാരണം. 
വിദുരര്‍ ദാസീപുത്രനായിട്ടും കൊട്ടാരത്തില്‍ അദ്ദേഹം 
ആദരിക്കപ്പെട്ടിരുന്നല്ലോ? അതുകൊണ്ട് അച്ഛന്റെ പാരമ്പര്യം 
കണക്കാക്കിയാല്‍ വ്യാസന്‍ മുക്കുവനാവുകയില്ല. ഇനി വാദത്തിനു 
വേണ്ടി അമ്മയുടെ പാരമ്പര്യമാണ് കണക്കാക്കുന്നത് എന്ന് 
കരുതുക. അപ്പോഴും വ്യാസന്‍ മുക്കുവനാവുകയില്ല. എന്താണ് 
കാരണം? സത്യവതി മുക്കുവസ്ത്രീ അല്ല എന്നത് തന്നെ കാരണം. 
അതിന്റെ കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ചേദി രാജാവായ
ഉപരിചരവസു കാട്ടില്‍ നായാട്ടിനു പോയി. യാദൃച്ചികമായി, 
മാനുകള്‍ ഇണചേരുന്നത് കണ്ടപ്പോള്‍ രാജാവ് കാമപരവശ
നാവുകയും  അദ്ദേഹത്തിനു ഇന്ദ്രിയസ്ഖലനമുണ്ടാവുകയും 
ചെയ്തു. രാജാവ് ശുക്ലം നഷ്ടപ്പെടുത്താതെ അത് ഒരു 
ഇലയില്‍ പൊതിഞ്ഞു രാജ്ഞിക്ക് കൊടുക്കാന്‍ വേണ്ടി 
ഒരു പരുന്തിനെ ഏല്‍പ്പിച്ചു. പരുന്ത് ഇലപ്പൊതിയുമായി  
പറക്കവേ മറ്റൊരു പരുന്ത് ആക്രമിക്കുകയും  ഇലപ്പൊതി  കാളിന്ദി 
നദിയില്‍ വീഴുകയും അതിലെ ശുക്ലം ഒരു മത്സ്യം വിഴുങ്ങുകയും 
ചെയ്തു. ഈ മത്സ്യം ഒരു സാധാരണ മത്സ്യം ആയിരുന്നില്ല. 
ബ്രാഹ്മണശാപത്താല്‍ മത്സ്യമായിത്തീര്‍ന്ന അദ്രിക എന്ന 
അപ്സരസ്ത്രീയായിരുന്നു അത്. ശുക്ലം വിഴുങ്ങിയ മത്സ്യമായ 
അദ്രിക ഗര്‍ഭിണിയായി. ഒരിക്കല്‍ ഈ മത്സ്യം ഒരു മുക്കുവന്റെ  
വലയില്‍ കുടുങ്ങുകയും അതിന്റെ വയര്‍ കീറിയപ്പോള്‍ 
അയാള്‍ക്ക്‌ രണ്ടു മനുഷ്യക്കുട്ടികളെ കിട്ടുകയും ചെയ്തു. 
ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.   ഈ വിവരം അറിഞ്ഞ 
രാജാവ് കുട്ടികളെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുവാന്‍ 
കിങ്കരന്മാരെ അയച്ചു. അവര്‍ ആണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് 
കൊണ്ട് പോവുകയും പെണ്‍കുട്ടിയെ മുക്കുവന് തന്നെ നല്‍കുകയും  
ചെയ്തു. മുക്കുവന്‍ അവള്‍ക്കു കാളി എന്ന് പേര് നല്‍കി 
സ്വന്തം മകളെപ്പോലെ വളര്‍ത്തി. പിന്നീടവള്‍ സത്യവതി എന്ന 
പേരിലാണ് അറിയപ്പെട്ടത്. കടത്ത് ജോലിയില്‍ അച്ഛനെ 
സഹായിച്ചിരുന്ന സത്യവതി ഒരിക്കല്‍ പരാശരമുനിയെ 
അക്കരെ കടത്താന്‍ നിയുക്തയാവുകയും, നദീമദ്ധ്യത്തില്‍ വെച്ച് 
മുനി അവളെ  പ്രാപിക്കുകയും,  അതിന്റെ ഫലമായി വ്യാസന്‍ 
ജനിക്കുകയും ചെയ്തു. അപ്പോള്‍, മുകളില്‍ വിവരിച്ച കഥകളില്‍ 
നിന്ന് നമുക്ക് കിട്ടുന്ന സത്യം, ഉന്നതകുലജാതനായ പരാശര 
മഹര്‍ഷിയുടേയും രാജാവായ ഉപരിചരവസുവിന്റെ ബീജത്തില്‍ 
അപ്സരസ്ത്രീയായ അദ്രികയില്‍ പിറന്ന സത്യവതിയുടെയും 
മകനായ വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍
ജന്മനാ മുക്കുവനല്ല, ഉയര്‍ന്ന വര്‍ണ്ണത്തില്‍പ്പെട്ട ആളാണ്‌
എന്നാണു. ബ്രാഹ്മണാധിപത്യവ്യവസ്ഥയുടെ വക്താക്കള്‍
പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും വര്‍ണ്ണം നിര്‍ണ്ണയി
ച്ചിരുന്നത്കര്‍മ്മമനുസരിച്ചല്ല ജന്മത്തിന്റെ അടിസ്ഥാനത്തില്‍ 
തന്നെയായിരുന്നെന്നും  ഉള്ളത് ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. 
മറിചൊരനുഭവവും  നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുകയില്ല.  
പുരാണങ്ങളില്‍ തന്നെ ഇതിനു ഉപോല്‍ബലകമായി അനേകം 
കഥകള്‍ കാണാന്‍ കഴിയും.
         ഇന്ത്യയില്‍ ഇന്നും പിഴുതു മാറ്റാനാവാതെ ആധുനിക
മാനവസമൂഹത്തിനു കളങ്കമായി നിലനില്‍ക്കുന്ന ജാതീയമായ
 ഉച്ചനീചത്വത്തിന്റെയും അതിന്റെ പേരിലുള്ള മനുഷ്യത്വ
ഹീനമായ ക്രൂരതകളുടെയും വേരുകള്‍ കിടക്കുന്നത് 
വര്‍ണ്ണാശ്രമവ്യവസ്ഥയിലാണ്. ആ വര്‍ണ്ണാശ്രമധര്‍മ്മത്തെയും 
അതിനു താത്വികന്യായീകരണം നല്‍കുന്ന ഭഗവത്ഗീത 
തുടങ്ങിയ ഗ്രന്ഥങ്ങളെയും ആരാധിക്കുകയും പ്രചരിപ്പിക്കുകയും 
ചെയ്യുന്നവര്‍ അത്തരമൊരു വ്യവസ്ഥയുടെ സ്തുതിപാഠക
രാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ സമൂഹത്തെ 
അന്ധകാരയുഗത്തിലേക്കാണ് നയിക്കുന്നത് എന്ന് 
പുരോഗമനപക്ഷത്തു നില്‍ക്കുന്നവര്‍  തിരിച്ചറിയേണ്ടതുണ്ട്. 

                                                       

6 comments:

  1. ഒരിക്കല്‍ ചേദി രാജാവായ
    ഉപരിചരവസു കാട്ടില്‍ നായാട്ടിനു പോയി. യാദൃച്ചികമായി,
    മാനുകള്‍ ഇണചേരുന്നത് കണ്ടപ്പോള്‍ രാജാവ് കാമപരവശ
    നാവുകയും അദ്ദേഹത്തിനു ഇന്ദ്രിയസ്ഖലനമുണ്ടാവുകയും
    ചെയ്തു. രാജാവ് ശുക്ലം നഷ്ടപ്പെടുത്താതെ അത് ഒരു
    ഇലയില്‍ പൊതിഞ്ഞു രാജ്ഞിക്ക് കൊടുക്കാന്‍ വേണ്ടി
    ഒരു പരുന്തിനെ ഏല്‍പ്പിച്ചു. പരുന്ത് ഇലപ്പൊതിയുമായി
    പറക്കവേ മറ്റൊരു പരുന്ത് ആക്രമിക്കുകയും ഇലപ്പൊതി കാളിന്ദി
    നദിയില്‍ വീഴുകയും അതിലെ ശുക്ലം ഒരു മത്സ്യം വിഴുങ്ങുകയും
    ചെയ്തു. ഈ മത്സ്യം ഒരു സാധാരണ മത്സ്യം ആയിരുന്നില്ല.
    ബ്രാഹ്മണശാപത്താല്‍ മത്സ്യമായിത്തീര്‍ന്ന അദ്രിക എന്ന
    അപ്സരസ്ത്രീയായിരുന്നു അത്. ശുക്ലം വിഴുങ്ങിയ മത്സ്യമായ
    അദ്രിക ഗര്‍ഭിണിയായി. ഒരിക്കല്‍ ഈ മത്സ്യം ഒരു മുക്കുവന്റെ
    വലയില്‍ കുടുങ്ങുകയും അതിന്റെ വയര്‍ കീറിയപ്പോള്‍
    അയാള്‍ക്ക്‌ രണ്ടു മനുഷ്യക്കുട്ടികളെ കിട്ടുകയും ചെയ്തു.
    ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഈ വിവരം അറിഞ്ഞ
    രാജാവ് കുട്ടികളെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുവാന്‍
    കിങ്കരന്മാരെ അയച്ചു. അവര്‍ ആണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക്
    കൊണ്ട് പോവുകയും പെണ്‍കുട്ടിയെ മുക്കുവന് തന്നെ നല്‍കുകയും
    ചെയ്തു. മുക്കുവന്‍ അവള്‍ക്കു കാളി എന്ന് പേര് നല്‍കി
    സ്വന്തം മകളെപ്പോലെ വളര്‍ത്തി. പിന്നീടവള്‍ സത്യവതി എന്ന
    പേരിലാണ് അറിയപ്പെട്ടത്.......



    ഈ ചരിത്രം എവിടെ നിന്നാണ് റഫര്‍ ചെയ്തത് !! (Source of reference)

    ReplyDelete
    Replies
    1. അരുമനായകപ്പണിക്കരുടെ ഭഗവാന്‍ വേദവ്യാസന്‍ എന്ന പുസ്തകത്തില്‍ ഈ കഥ വിവരിക്കുന്നുണ്ട് മഹേഷ്.
      (പക്ഷേ ഇതുമാത്രമല്ല അതിലുള്ളത് എന്നത് വേറേ കാര്യം :-)

      Delete
  2. മഹാഭാരതം ക്വോട്ട് ചെയ്തത് കൊണ്ട് അതില്‍ നിന്ന് തന്നെ ഒരു ഭാഗം

    നഹുഷ-യുദ്ധിഷ്ടിര സംവാദം : മഹാഭാരതം

    നഹുഷന്‍: എന്താണ് ബ്രാഹ്മണ ലക്ഷണം ?

    യുദ്ധിഷ്ടിര:സത്യസന്ധത , ക്ഷമ , വിശുദ്ധി , ബ്രഹ്മചര്യം , ആത്മനിയന്ത്രണം , ധര്മബോധം , ബ്രഹ്മത്തില്‍ ലീനം ആയ മനസ് ഇതുള്ളവര്‍ ആണ് ബ്രാഹ്മണര്‍

    നഹുഷന്‍: നിങ്ങള്‍ ഈ പറഞ്ഞ ഗുണങ്ങള്‍ മറ്റു വരനങ്ങളിലും(ജാതി വ്യവസ്ഥ ജന്മാര്‍ജിതം ആണോ എന്ന് ചോദ്യം ) കാണാമല്ലോ ?

    യുദ്ധിഷ്ടിര:ഈ ഗുണങ്ങള്‍ ആരില്‍ കാണുന്നോ അവന്‍ ആണ് ബ്രാഹ്മണന്‍ ഏതു കുലത്തില്‍ പിറന്നു എന്നതിന് പ്രസക്തി ഇല്ല

    ReplyDelete
  3. ബലാത്സംഗം - വധശിക്ഷ പരിഹാരമല്ല

    ReplyDelete
  4. ബലാൽസംഗം നടത്തുന്നവരുടെ ലിംഗച്ഛേദമാണനുയോജ്യം.

    ReplyDelete
  5. പരാശര മഹർഷിയുടെ അമ്മ പറയ സ്ത്രീ ആണല്ലോ

    ReplyDelete