Wednesday, October 17, 2012

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം


                     
1945  ല്‍ അമ്പലപ്പുഴയില്‍  വെച്ചാണ് സംഘടനയുടെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം.  പി.എന്‍. പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലിയതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. ഗ്രന്ഥശാലാ നിയമം അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭാസമന്ത്രി കെ. ചന്ദ്രശേഖരനായി ന്നു. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍  വന്നത്. കേരള സ്റ്റേറ്റ്‌ പബ്ലിക് ലൈബ്രറീസ്  ആക്റ്റ് പാസ്സാക്കിയത് സ: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ കാലത്താണ്. 
      ഇപ്പോള്‍  6000ത്തോളം   ലൈബ്രറികള്‍ കൌണ്‍സിലില്‍ അഫിലിയേറ്റ്  ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

     കോഴിക്കോട് ജില്ലയില്‍ 486 ലൈബ്രറികള്‍ ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. (കെ. ചന്ദ്രന്‍ മാസ്റ്റര്‍ 15.12.12 ലെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്)
       ലൈബ്രറി നിയമം വരുന്നതിനു മുമ്പ് ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണകൂട മേധാവിത്വമാണുണ്ടായിരുന്നത്. നിയമം നടപ്പിലായപ്പോള്‍ പൂര്‍ണ്ണ ജനാധിപത്യം പുലരുകയുണ്ടായി. 
       ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട  നികുതിയുടെ 5 ശതമാനം ലൈബ്രറി കൌണ്‍സിലിനു സര്‍ക്കാര്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇത് ഏകദേശം 18-20 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമമാര്‍ഗ്ഗം.അത് 150 കോടിയോളം രൂപ വരും. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നലികുന്നത് - ഏപ്രില്‍, ജൂലായ്‌, ഒക്ടോബര്‍, ജനവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ല.
       രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിസ്ഥാനത്ത് ഇരിക്കരുത് എന്നാണു നിയമം. 
ഗ്രന്ഥശാലാ സംഘത്തില്‍ ചേരണമെങ്കില്‍ ലൈബ്രറികള്‍ക്കു                പുസ്തകങ്ങളും 
ആനുകാലികങ്ങളും വേണം. 
      മൂന്നു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കും. അംഗഗ്രന്ഥശാലകളില്‍ നിന്നും രണ്ടു പ്രതി നിധികളെ തിരഞ്ഞെടുക്കണം. ഇവര്‍ ചേര്‍ന്നതാണ് താലൂക് കൌണ്‍സില്‍. താലൂക്  കൌണ്‍സിലര്‍മാരില്‍  നിന്നും ജില്ലാ കൌണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവരില്‍ നിന്നാണ് സംസ്ഥാന കൌന്സിലര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഓരോ കൌണ്‍സിലില്‍ നിന്നും ഓരോ നിര്‍വാഹക സമിതിയെ തിരഞ്ഞെടുക്കുന്നു. അതില്‍നിന്നും പ്രസിടന്റ്റ്, വൈസ് പ്രസിഡന്റ്  സിക്രട്ടറി, ജോ:സിക്രട്ടറി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. 
       വായന വളര്‍ത്തുക എന്നതാണ് മുഖ്യ ലക്‌ഷ്യം. ഇതിനായി വിദ്യാര്‍ത്ഥി കള്‍ക്ക് താലൂക്, ജില്ലാ, സംസ്ഥാന തല വായനാമത്സരങ്ങള്‍ നടത്തുന്നു. ലൈബ്രറി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ വായിച്ചു അവയുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കുക.
വനിതകള്‍ക്കിടയിലെ വായനാശീലം വളര്‍ത്താന്‍ വനിതാപുസ്തകവിതരണ പദ്ധതിയുണ്ട്.
ഇതിന്റെ ലൈബ്രേറിയന്മാരായി  നിയോഗിക്കപ്പെട്ട വനിതകള്‍ക്ക് പ്രതിമാസ അലവന്‍സ് ലഭിക്കുന്നുണ്ട്..
     ലൈബ്രറികളെ  അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി, എന്നീ ഗ്രേഡ് 
കളാക്കി തിരിച്ചിട്ടുണ്ട്. 8,000 ത്തിനു മുകളില്‍ പുസ്തകങ്ങളും, സ്വന്തം കെട്ടിടവും, നിശ്ചിത എണ്ണം ആനുകാലികങ്ങളും ഉണ്ടെങ്കില്‍ എ ഗ്രേഡ് ആയിരിക്കും കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷനും ഗ്രാന്റ് നല്‍കുന്നുണ്ട്. കെട്ടിട നവീകരണം, ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ   വാങ്ങുവാന്‍ ആര്‍.ആര്‍.എല്‍.എഫ്. ധനസഹായം നല്‍കുന്നുണ്ട്. അംഗ ഗ്രന്ഥശാലകള്‍ 
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍  മുഖേനയാണ് അപേക്ഷിക്കേണ്ടത്. 
      സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും ജില്ലാ ലൈബ്രറി കൌണ്‍സിലും പദ്ധതികള്‍ക്ക് രൂപം 
നല്‍കുന്നു. ചിലത് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും, ചിലത്, ജില്ലയും, ചിലത് താലൂക്കും മറ്റു ചിലവ അംഗ ഗ്രന്ഥശാലകളുമാണ് നടപ്പാക്കുക. വളരെ വിപുലമായ പദ്ധതികളാണ് ഓരോ വര്‍ഷവും ലൈബ്രറി കൌണ്‍സില്‍ ആവിഷ്കരിച്ചു നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഓരോ വായനശാലയും ഓരോ മാസവും ഓരോ പൊതു പരിപാടി നടത്തണം. ഒരു പരിപാടിക്ക് 500 രൂപ വെച്ച് കൌണ്‍സില്‍ നല്‍കുന്നതാണ്. കോഴിക്കോട് ജില്ലയിലെ 454 ലൈബ്രറികളില്‍ പലതും ഇങ്ങനെ പരിപാടികള്‍ നടത്താറുണ്ട്‌. 2009-10 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ 27 പദ്ധതികള്‍ ഉണ്ടായിരുന്നു. ചില പദ്ധതികള്‍:
 1. അറിവരങ്ങു: വിവധ വിഷയങ്ങളില്‍  ക്ലാസ് 
 2. വിജ്ഞാനപോഷണ സദസ്സ്: തൊഴിലന്വേഷകര്‍ക്കുള്ള ക്ലാസ്സുകള്‍ 
 3  പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് 
 4 ചലച്ചിത്രോത്സവം 
 5  കര്‍ഷകസൌഹൃദ സായാഹ്നം 
 6. ബാലവേദി സംഗമം 
 7. സ്മൃതി സദസ്സ് 
 8.  പുസ്തകബൈണ്ടിംഗ് പരിശീലനം 
 9. നിയമസാക്ഷരതാ ക്ലാസ് 
10. വനിതാ വേദി പ്രവര്‍ത്തകക്യാംപ് 
11. വനിതാവേദി തൊഴില്‍ പരിശീലനം
12. ഗ്രന്ഥശാലകള്‍ക്ക് അലമാര നല്‍കല്‍ 
13.  സ്പീക്കര്‍ സെറ്റ് നല്‍കല്‍ 
 14. ബാലോല്‍സവം (കുട്ടികളുടെ കലാമത്സരങ്ങള്‍)
15. വിവിധ സെമിനാറുകള്‍ 
   എന്നിങ്ങനെ കുറേയധികം പദ്ധതിപ്രവര്‍ത്തനങ്ങള്‍  നടപ്പാക്കി.
   കുട്ടികള്‍ക്ക് ബാലവേദി, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമായി വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍ 
വനിതകള്‍ക്ക് വേണ്ടി വനിതാവേദി, സീനിയര്‍ സിറ്റിസന്‍സ് വേദി എന്നിവ  വായനശാലകളില്‍ 
രൂപീകരിച്ചിട്ടുണ്ട്..
        എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ്  20,000 രൂപയാണ് നല്‍കുന്നത്.
ഇതില്‍ 75 ശതമാനം തുകക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണം.
ബാക്കിയുള്ള 25 ശതമാനത്തിനു വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം.
ആദ്യകാലത്ത്  ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത്, പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ  ലൈബ്രറി കൌണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതുകൊണ്ട് ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. 
      ലൈബ്രറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താന്‍ ജില്ലാ കൌണ്‍സിലുകള്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും അംഗലൈബ്രറികള്‍ക്കു ഇക്കാര്യത്തില്‍ ശുഷ്കാന്തി കുറവാണ്.
വായനക്കാരുടെ എണ്ണം മുമ്പത്തെപ്പോലെ ഇപ്പോള്‍ അധികമില്ല. വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗ്രന്ഥശാലകളെ അധികം ഉപയോഗപ്പെടുത്തുന്നത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. പുതിയ തലമുറ അവരുടെ പാഠപുസ്തകമല്ലാതെ വൈജ്ഞാനിക ഗ്രന്ഥങ്ങളോ സര്‍ഗാത്മക ഗ്രന്ഥങ്ങളോ വായിക്കുന്ന പതിവില്ല. യുവാക്കളിലും വായനാശീലം കുറവാണ്. അവരുടെ അഭിരുചിയില്‍ വന്ന മാറ്റമാണ് ഇത് കാണിക്കുന്നത്. പല ഗ്രന്ഥാലയങ്ങളിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 
       ജില്ലാ ലൈബ്രറി കൌണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ വായനശാലകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ വേണ്ടി വായനശാല സന്ദര്‍ശിച്ചു റെക്കോഡുകള്‍ പരിശോധിക്കും. ഇതിനു gradation എന്ന് പറയും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ താലൂക് കമ്മിറ്റി വായനശാലകളുടെ രേഖകള്‍ പരിശോധിക്കും. 
       വൈകീട്ട് 5 മുതല്‍ 9 വരെ യാണ് പൊതുവേ വായനശാലകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ മാറ്റം വരുത്തുവാന്‍ അതാതു വായനശാല അധികൃതര്‍ക്ക് അധികാരമുണ്ട്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേരി യന്മാര്‍ക്ക് ഗ്രെടി നനുസരിച്ചു അലവന്‍സുകള്‍ നല്‍കുന്നുണ്ട്. എ ഗ്രേഡ് ലൈബ്രറികളുടെ ലൈബ്രേറിയന്മാര്‍ക്ക് വാര്‍ഷിക അലവന്‍സ്  12,000 രൂപയാണ് ഇപ്പോള്‍. സ്ത്രീകളാണ് ഭൂരിപക്ഷവും ഈ ജോലി ചെയ്യുന്നത്.
      മെംബെര്‍ഷിപ്‌: ആജീവനാന്തം, സാധാരണ എന്നീ അംഗത്ത്വങ്ങളാണ് ഇപ്പോഴുള്ളത്.
ലൈബ്രറി കൌണ്‍സില്‍ ഗ്രന്ധാലയങ്ങള്‍ക്ക് വേണ്ടി ഒരു മാതൃകാ നിയമാവലി അംഗീകരിച്ചിട്ടുണ്ട്. അതില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താന്‍ അംഗ ഗ്രന്ഥാലയങ്ങള്‍ ക്ക്  അധികാരമില്ല.
        വനിതാ പുസ്തക  വിതരണ പദ്ധതിയുടെ മെംബെര്‍ഷിപ്‌ വേറെ രീതിയിലാണ്.  വീടുകള്‍ തോറുമുള്ള വിതരണമാണത്. അതിലെ അംഗങ്ങള്‍ക്ക് സാധാരണ അംഗങ്ങളുടെ അവകാശം ഉണ്ടായിരിക്കുകയില്ല. 
        വായനശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പത്രങ്ങളും മറ്റും സംഭാവനയായി നല്കാറുണ്ട്. 
        കേരളത്തിലെ പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ  വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൌത്യം അനൌപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥി കളുടേയും, യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
     

No comments:

Post a Comment