2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം


                     
1945  ല്‍ അമ്പലപ്പുഴയില്‍  വെച്ചാണ് സംഘടനയുടെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം.  പി.എന്‍. പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലിയതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. ഗ്രന്ഥശാലാ നിയമം അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭാസമന്ത്രി കെ. ചന്ദ്രശേഖരനായി ന്നു. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍  വന്നത്. കേരള സ്റ്റേറ്റ്‌ പബ്ലിക് ലൈബ്രറീസ്  ആക്റ്റ് പാസ്സാക്കിയത് സ: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ കാലത്താണ്. 
      ഇപ്പോള്‍  6000ത്തോളം   ലൈബ്രറികള്‍ കൌണ്‍സിലില്‍ അഫിലിയേറ്റ്  ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

     കോഴിക്കോട് ജില്ലയില്‍ 486 ലൈബ്രറികള്‍ ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. (കെ. ചന്ദ്രന്‍ മാസ്റ്റര്‍ 15.12.12 ലെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്)
       ലൈബ്രറി നിയമം വരുന്നതിനു മുമ്പ് ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണകൂട മേധാവിത്വമാണുണ്ടായിരുന്നത്. നിയമം നടപ്പിലായപ്പോള്‍ പൂര്‍ണ്ണ ജനാധിപത്യം പുലരുകയുണ്ടായി. 
       ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട  നികുതിയുടെ 5 ശതമാനം ലൈബ്രറി കൌണ്‍സിലിനു സര്‍ക്കാര്‍ നല്‍കേണ്ടതായിട്ടുണ്ട്. ഇത് ഏകദേശം 18-20 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമമാര്‍ഗ്ഗം.അത് 150 കോടിയോളം രൂപ വരും. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നലികുന്നത് - ഏപ്രില്‍, ജൂലായ്‌, ഒക്ടോബര്‍, ജനവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ല.
       രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിസ്ഥാനത്ത് ഇരിക്കരുത് എന്നാണു നിയമം. 
ഗ്രന്ഥശാലാ സംഘത്തില്‍ ചേരണമെങ്കില്‍ ലൈബ്രറികള്‍ക്കു                പുസ്തകങ്ങളും 
ആനുകാലികങ്ങളും വേണം. 
      മൂന്നു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കും. അംഗഗ്രന്ഥശാലകളില്‍ നിന്നും രണ്ടു പ്രതി നിധികളെ തിരഞ്ഞെടുക്കണം. ഇവര്‍ ചേര്‍ന്നതാണ് താലൂക് കൌണ്‍സില്‍. താലൂക്  കൌണ്‍സിലര്‍മാരില്‍  നിന്നും ജില്ലാ കൌണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവരില്‍ നിന്നാണ് സംസ്ഥാന കൌന്സിലര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഓരോ കൌണ്‍സിലില്‍ നിന്നും ഓരോ നിര്‍വാഹക സമിതിയെ തിരഞ്ഞെടുക്കുന്നു. അതില്‍നിന്നും പ്രസിടന്റ്റ്, വൈസ് പ്രസിഡന്റ്  സിക്രട്ടറി, ജോ:സിക്രട്ടറി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നു. 
       വായന വളര്‍ത്തുക എന്നതാണ് മുഖ്യ ലക്‌ഷ്യം. ഇതിനായി വിദ്യാര്‍ത്ഥി കള്‍ക്ക് താലൂക്, ജില്ലാ, സംസ്ഥാന തല വായനാമത്സരങ്ങള്‍ നടത്തുന്നു. ലൈബ്രറി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ വായിച്ചു അവയുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ ചോദിക്കുക.
വനിതകള്‍ക്കിടയിലെ വായനാശീലം വളര്‍ത്താന്‍ വനിതാപുസ്തകവിതരണ പദ്ധതിയുണ്ട്.
ഇതിന്റെ ലൈബ്രേറിയന്മാരായി  നിയോഗിക്കപ്പെട്ട വനിതകള്‍ക്ക് പ്രതിമാസ അലവന്‍സ് ലഭിക്കുന്നുണ്ട്..
     ലൈബ്രറികളെ  അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി, എന്നീ ഗ്രേഡ് 
കളാക്കി തിരിച്ചിട്ടുണ്ട്. 8,000 ത്തിനു മുകളില്‍ പുസ്തകങ്ങളും, സ്വന്തം കെട്ടിടവും, നിശ്ചിത എണ്ണം ആനുകാലികങ്ങളും ഉണ്ടെങ്കില്‍ എ ഗ്രേഡ് ആയിരിക്കും കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷനും ഗ്രാന്റ് നല്‍കുന്നുണ്ട്. കെട്ടിട നവീകരണം, ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ   വാങ്ങുവാന്‍ ആര്‍.ആര്‍.എല്‍.എഫ്. ധനസഹായം നല്‍കുന്നുണ്ട്. അംഗ ഗ്രന്ഥശാലകള്‍ 
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍  മുഖേനയാണ് അപേക്ഷിക്കേണ്ടത്. 
      സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും ജില്ലാ ലൈബ്രറി കൌണ്‍സിലും പദ്ധതികള്‍ക്ക് രൂപം 
നല്‍കുന്നു. ചിലത് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലും, ചിലത്, ജില്ലയും, ചിലത് താലൂക്കും മറ്റു ചിലവ അംഗ ഗ്രന്ഥശാലകളുമാണ് നടപ്പാക്കുക. വളരെ വിപുലമായ പദ്ധതികളാണ് ഓരോ വര്‍ഷവും ലൈബ്രറി കൌണ്‍സില്‍ ആവിഷ്കരിച്ചു നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഓരോ വായനശാലയും ഓരോ മാസവും ഓരോ പൊതു പരിപാടി നടത്തണം. ഒരു പരിപാടിക്ക് 500 രൂപ വെച്ച് കൌണ്‍സില്‍ നല്‍കുന്നതാണ്. കോഴിക്കോട് ജില്ലയിലെ 454 ലൈബ്രറികളില്‍ പലതും ഇങ്ങനെ പരിപാടികള്‍ നടത്താറുണ്ട്‌. 2009-10 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ 27 പദ്ധതികള്‍ ഉണ്ടായിരുന്നു. ചില പദ്ധതികള്‍:
 1. അറിവരങ്ങു: വിവധ വിഷയങ്ങളില്‍  ക്ലാസ് 
 2. വിജ്ഞാനപോഷണ സദസ്സ്: തൊഴിലന്വേഷകര്‍ക്കുള്ള ക്ലാസ്സുകള്‍ 
 3  പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് 
 4 ചലച്ചിത്രോത്സവം 
 5  കര്‍ഷകസൌഹൃദ സായാഹ്നം 
 6. ബാലവേദി സംഗമം 
 7. സ്മൃതി സദസ്സ് 
 8.  പുസ്തകബൈണ്ടിംഗ് പരിശീലനം 
 9. നിയമസാക്ഷരതാ ക്ലാസ് 
10. വനിതാ വേദി പ്രവര്‍ത്തകക്യാംപ് 
11. വനിതാവേദി തൊഴില്‍ പരിശീലനം
12. ഗ്രന്ഥശാലകള്‍ക്ക് അലമാര നല്‍കല്‍ 
13.  സ്പീക്കര്‍ സെറ്റ് നല്‍കല്‍ 
 14. ബാലോല്‍സവം (കുട്ടികളുടെ കലാമത്സരങ്ങള്‍)
15. വിവിധ സെമിനാറുകള്‍ 
   എന്നിങ്ങനെ കുറേയധികം പദ്ധതിപ്രവര്‍ത്തനങ്ങള്‍  നടപ്പാക്കി.
   കുട്ടികള്‍ക്ക് ബാലവേദി, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു സഹായകമായി വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍ 
വനിതകള്‍ക്ക് വേണ്ടി വനിതാവേദി, സീനിയര്‍ സിറ്റിസന്‍സ് വേദി എന്നിവ  വായനശാലകളില്‍ 
രൂപീകരിച്ചിട്ടുണ്ട്..
        എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ്  20,000 രൂപയാണ് നല്‍കുന്നത്.
ഇതില്‍ 75 ശതമാനം തുകക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണം.
ബാക്കിയുള്ള 25 ശതമാനത്തിനു വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം.
ആദ്യകാലത്ത്  ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത്, പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ  ലൈബ്രറി കൌണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതുകൊണ്ട് ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. 
      ലൈബ്രറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താന്‍ ജില്ലാ കൌണ്‍സിലുകള്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും അംഗലൈബ്രറികള്‍ക്കു ഇക്കാര്യത്തില്‍ ശുഷ്കാന്തി കുറവാണ്.
വായനക്കാരുടെ എണ്ണം മുമ്പത്തെപ്പോലെ ഇപ്പോള്‍ അധികമില്ല. വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗ്രന്ഥശാലകളെ അധികം ഉപയോഗപ്പെടുത്തുന്നത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. പുതിയ തലമുറ അവരുടെ പാഠപുസ്തകമല്ലാതെ വൈജ്ഞാനിക ഗ്രന്ഥങ്ങളോ സര്‍ഗാത്മക ഗ്രന്ഥങ്ങളോ വായിക്കുന്ന പതിവില്ല. യുവാക്കളിലും വായനാശീലം കുറവാണ്. അവരുടെ അഭിരുചിയില്‍ വന്ന മാറ്റമാണ് ഇത് കാണിക്കുന്നത്. പല ഗ്രന്ഥാലയങ്ങളിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 
       ജില്ലാ ലൈബ്രറി കൌണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ വായനശാലകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ വേണ്ടി വായനശാല സന്ദര്‍ശിച്ചു റെക്കോഡുകള്‍ പരിശോധിക്കും. ഇതിനു gradation എന്ന് പറയും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ താലൂക് കമ്മിറ്റി വായനശാലകളുടെ രേഖകള്‍ പരിശോധിക്കും. 
       വൈകീട്ട് 5 മുതല്‍ 9 വരെ യാണ് പൊതുവേ വായനശാലകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ മാറ്റം വരുത്തുവാന്‍ അതാതു വായനശാല അധികൃതര്‍ക്ക് അധികാരമുണ്ട്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേരി യന്മാര്‍ക്ക് ഗ്രെടി നനുസരിച്ചു അലവന്‍സുകള്‍ നല്‍കുന്നുണ്ട്. എ ഗ്രേഡ് ലൈബ്രറികളുടെ ലൈബ്രേറിയന്മാര്‍ക്ക് വാര്‍ഷിക അലവന്‍സ്  12,000 രൂപയാണ് ഇപ്പോള്‍. സ്ത്രീകളാണ് ഭൂരിപക്ഷവും ഈ ജോലി ചെയ്യുന്നത്.
      മെംബെര്‍ഷിപ്‌: ആജീവനാന്തം, സാധാരണ എന്നീ അംഗത്ത്വങ്ങളാണ് ഇപ്പോഴുള്ളത്.
ലൈബ്രറി കൌണ്‍സില്‍ ഗ്രന്ധാലയങ്ങള്‍ക്ക് വേണ്ടി ഒരു മാതൃകാ നിയമാവലി അംഗീകരിച്ചിട്ടുണ്ട്. അതില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താന്‍ അംഗ ഗ്രന്ഥാലയങ്ങള്‍ ക്ക്  അധികാരമില്ല.
        വനിതാ പുസ്തക  വിതരണ പദ്ധതിയുടെ മെംബെര്‍ഷിപ്‌ വേറെ രീതിയിലാണ്.  വീടുകള്‍ തോറുമുള്ള വിതരണമാണത്. അതിലെ അംഗങ്ങള്‍ക്ക് സാധാരണ അംഗങ്ങളുടെ അവകാശം ഉണ്ടായിരിക്കുകയില്ല. 
        വായനശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പത്രങ്ങളും മറ്റും സംഭാവനയായി നല്കാറുണ്ട്. 
        കേരളത്തിലെ പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ  വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൌത്യം അനൌപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥി കളുടേയും, യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
     

2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

വ്യാസന്‍ മുക്കുവനല്ല

       ഇന്ത്യന്‍ പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ഒരു മറുപടി 
                                                 --------------------
            ചാതുര്‍വര്‍ണ്യം എന്ന, മനുഷ്യകുലത്തിന്‌ അപമാനകരമായ
ഒരു സാമൂഹികവിഭജനവ്യവസ്ഥ, ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നത് 
ഒരു ചരിത്രയാഥാര്‍ത്യമാണ്. ഒരു മിത്ത് ആണെങ്കിലും 
ഭഗവത്ഗീതയില്‍ അതിന്റെ തെളിവുകള്‍ നമുക്ക് കാണാന്‍ 
കഴിയും. 
                      ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം                                        
                      ഗുണകര്‍മ്മ വിഭാഗശ:
                      തസ്യ കര്‍ത്താരമപിമാം
                      വിദ്ധ്യകര്‍ത്താരമവ്യയം  (അ: 4 ശ്ലോ: 13)
'ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ്' എന്നാണു ഭഗവാന്‍
ശ്രീകൃഷ്ണന്‍ പറയുന്നത്. മിത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ 
ചികയുമ്പോള്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ഉച്ചനീചത്വ
വ്യവസ്ഥക്ക് ദാര്‍ശനിക ആയുധം നല്‍കുകയായിരുന്നു 
ഗീതാകാരന്‍ എന്ന് കാണാന്‍ കഴിയും.
         മനുസ്മൃതി ഓരോ വര്‍ണ്ണത്തിന്റെയും കടമകളെയും
അധികാരത്തെയും പറ്റി വിശദമായി പ്രതിപാദിക്കുന്നു.
വേദം കേള്‍ക്കുന്ന ശൂദ്രന്റെ  ചെകിട്ടില്‍ ഈയം ഉരുക്കി
ഒഴിക്കണമെന്നും വേദം ചൊല്ലുന്ന ശൂദ്രന്റെ നാവു
പിഴുതുകളയണമെന്നുമൊക്കെ  മനു അനുശാസിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും ഒരേ സ്ഥാനമാണ് സാമൂഹിക
പദവിയുടെ കാര്യത്തില്‍  മനു നല്‍കിയിരിക്കുന്നത്. വര്‍ണ്ണാശ്രമ
വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നിക്കുന്ന
ബ്രാഹ്മണന്‍ ഒരു പാട് ആനുകൂല്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും
അര്‍ഹനാണ്. ഒരേ കുറ്റത്തിന് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്ക്  
നാല് വിധം ശിക്ഷകളാണ് മനു നിര്‍ദ്ദേശിക്കുന്നത്. എത്ര 
ഗുരുതരമായ കുറ്റത്തിനും ബ്രാഹ്മണന് ലഘുവായ ശിക്ഷയേ 
ഉള്ളു. ശൂദ്രന് മറിച്ചും. ഇത്ര അനീതിനിഷ്ഠമായ ഒരു 
വ്യവസ്ഥയെ ന്യായീകരിക്കുന്നവര്‍ ഇക്കാലത്തും നമ്മുടെ 
രാജ്യത്തുണ്ട് എന്നത് അത്ഭുതകരമാണ്. വിശ്വാസം വിതച്ച്
ഹിന്ദുത്വം കൊയ്തെടുക്കാന്‍ മതത്തിന്റെ ഖഡ്ഗവുമായി
ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ പണ്ഡിതന്മാര്‍ തന്നെയാണ്
ഇക്കാര്യത്തില്‍ മുമ്പില്‍. ഒരുതരം തൊഴില്‍ വിഭജന
മായിരുന്നു അതെന്നും, സമൂഹത്തിന്റെ ഭദ്രമായ
നിലനില്‍പ്പിന് അന്നത്തെ സാഹചര്യത്തില്‍ അത്
അനിവാര്യമായിരുന്നെന്നും ഗാന്ധിജിയെ കൂട്ട് പിടിച്ചു
കൊണ്ട് അവര്‍ പറയും. ഹിന്ദുസമാജത്തിന്റെശത്രുവായി 
മുദ്രകുത്തി തങ്ങള്‍ വധിച്ച ഗാന്ധിജി ഇക്കാര്യത്തില്‍ 
അവര്‍ക്ക് മഹാനാണ്! ചാതുര്‍വര്‍ണ്യംഗ്രന്ഥങ്ങളില്‍ 
വിവരിക്കുന്നത് പോലെ അത്രമാത്രം കാഠിന്യമേറിയ ഒന്നായിരു
ന്നില്ലെന്നും അതേ രീതിയില്‍ നടപ്പാക്കിയിരുന്നില്ലെന്നുമാണ്
 മറ്റൊരു വാദം. ഉത്തരേന്ത്യയില്‍  ഇന്നും നിലനില്‍ക്കുന്ന 
സവര്‍ണ്ണമേധാവിത്വ സാമൂഹികവ്യവസ്ഥയില്‍ അധ:കൃതജനത  
അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ വിവേചനങ്ങളും, 
മനുഷ്യത്വരഹിതമായ പീഡനങ്ങളും ഈ വാദങ്ങളുടെ 
മുനയൊടിക്കുന്നതാണ്. 
         വര്‍ണ്ണങ്ങള്‍ ജന്മസിദ്ധല്ലെന്നും കര്‍മ്മം കൊണ്ട്
ഏതൊരുവനും ഉയര്‍ന്ന വര്‍ണ്ണത്തിലെത്താമെന്നും അതിനു
നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും
 ഉണ്ടെന്നുമാണ് വര്‍ണ്ണവ്യവസ്ഥാനുകൂലികള്‍  പറയാറുള്ളത്.
അതിനൊരുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടാറുള്ളതാണ്
വ്യാസന്റെ  കഥ.  ഒരു മുക്കുവനായ വ്യാസന്‍ വേദാധ്യയനം 
നടത്തുകയും മഹര്‍ഷിയായിത്തീരുകയും ചെയ്തു.  
കൌരവ-പാണ്ഡവന്മാരുടെ  പിതാമഹനായ വ്യാസന്‍  
അവരുടെ ആത്മീയഗുരുവാവുകയും അതുല്യ പ്രതിഭാവിലാസം 
കൊണ്ട് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസ
പുരാണാദികള്‍ വിരചിക്കുകയും ചെയ്തു. അങ്ങിനെ 
മുക്കുവനായ വ്യാസന് സാത്വികകര്‍മ്മങ്ങളിലൂടെ ബ്രാഹ്മണ
പദത്തിലെത്താന്‍ കഴിഞ്ഞു.  കര്‍മ്മമാണ്‌ വര്‍ണ്ണത്തിന് 
നിദാനം എന്നാണിത് തെളിയിക്കുന്നത്. ഇതാണ് അവരുടെ
 വാദം. എന്നാല്‍ ജന്മം കൊണ്ട് വ്യാസന്‍ മുക്കുവനാണോ?  
അല്ല എന്നാണു മഹാഭാരതം തന്നെ നമ്മോടു പറയുന്നത്.  
വ്യാസന്റെ ജനനചരിത്രം എന്താണെന്ന് നോക്കാം. 
പരാശരമഹര്‍ഷിക്ക് 'മുക്കുവസ്ത്രീയായ' സത്യവതിയിലുണ്ടായ 
മകനാണ് വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍. അതുകൊണ്ടാണ് 
വ്യാസന്‍ മുക്കുവനാണ് എന്ന് പലരും പറയാറുള്ളത്. 
വസിഷ്ഠന്റെ പൌത്രനായ പരാശരന്‍  ഉയര്‍ന്ന വര്‍ണ്ണത്തില്‍
പ്പെട്ടയാളാണ്  എന്നതില്‍ തര്‍ക്കമില്ലല്ലോ! ഇന്ത്യന്‍
പാരമ്പര്യമനുസരിച്ച് പലപ്പോഴും, ഒരു കുട്ടിയുടെ വര്‍ണ്ണ/
ജാതിസ്വത്വം നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്   അവന്റെ അച്ഛന്റെ 
വര്‍ണ്ണത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലായിരുന്നു
എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അമ്മ 
താഴ്ന്ന കുലത്തില്‍പ്പെട്ടതാണെങ്കില്‍ സ്ഥാനമഹിമയില്‍ അല്‍പ്പം 
കുറവ് സംഭവിച്ചേക്കാം എന്ന് മാത്രം. അച്ഛന്റെ ബീജത്തില്‍ 
നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നും അമ്മ വെറും ഒരു വാഹക 
(carrier) മാത്രമാണെന്നുമുള്ള വിശ്വാസമാവാം ഇതിനു കാരണം. 
വിദുരര്‍ ദാസീപുത്രനായിട്ടും കൊട്ടാരത്തില്‍ അദ്ദേഹം 
ആദരിക്കപ്പെട്ടിരുന്നല്ലോ? അതുകൊണ്ട് അച്ഛന്റെ പാരമ്പര്യം 
കണക്കാക്കിയാല്‍ വ്യാസന്‍ മുക്കുവനാവുകയില്ല. ഇനി വാദത്തിനു 
വേണ്ടി അമ്മയുടെ പാരമ്പര്യമാണ് കണക്കാക്കുന്നത് എന്ന് 
കരുതുക. അപ്പോഴും വ്യാസന്‍ മുക്കുവനാവുകയില്ല. എന്താണ് 
കാരണം? സത്യവതി മുക്കുവസ്ത്രീ അല്ല എന്നത് തന്നെ കാരണം. 
അതിന്റെ കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ചേദി രാജാവായ
ഉപരിചരവസു കാട്ടില്‍ നായാട്ടിനു പോയി. യാദൃച്ചികമായി, 
മാനുകള്‍ ഇണചേരുന്നത് കണ്ടപ്പോള്‍ രാജാവ് കാമപരവശ
നാവുകയും  അദ്ദേഹത്തിനു ഇന്ദ്രിയസ്ഖലനമുണ്ടാവുകയും 
ചെയ്തു. രാജാവ് ശുക്ലം നഷ്ടപ്പെടുത്താതെ അത് ഒരു 
ഇലയില്‍ പൊതിഞ്ഞു രാജ്ഞിക്ക് കൊടുക്കാന്‍ വേണ്ടി 
ഒരു പരുന്തിനെ ഏല്‍പ്പിച്ചു. പരുന്ത് ഇലപ്പൊതിയുമായി  
പറക്കവേ മറ്റൊരു പരുന്ത് ആക്രമിക്കുകയും  ഇലപ്പൊതി  കാളിന്ദി 
നദിയില്‍ വീഴുകയും അതിലെ ശുക്ലം ഒരു മത്സ്യം വിഴുങ്ങുകയും 
ചെയ്തു. ഈ മത്സ്യം ഒരു സാധാരണ മത്സ്യം ആയിരുന്നില്ല. 
ബ്രാഹ്മണശാപത്താല്‍ മത്സ്യമായിത്തീര്‍ന്ന അദ്രിക എന്ന 
അപ്സരസ്ത്രീയായിരുന്നു അത്. ശുക്ലം വിഴുങ്ങിയ മത്സ്യമായ 
അദ്രിക ഗര്‍ഭിണിയായി. ഒരിക്കല്‍ ഈ മത്സ്യം ഒരു മുക്കുവന്റെ  
വലയില്‍ കുടുങ്ങുകയും അതിന്റെ വയര്‍ കീറിയപ്പോള്‍ 
അയാള്‍ക്ക്‌ രണ്ടു മനുഷ്യക്കുട്ടികളെ കിട്ടുകയും ചെയ്തു. 
ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.   ഈ വിവരം അറിഞ്ഞ 
രാജാവ് കുട്ടികളെ കൊട്ടാരത്തിലേക്ക് കൊണ്ട് വരുവാന്‍ 
കിങ്കരന്മാരെ അയച്ചു. അവര്‍ ആണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് 
കൊണ്ട് പോവുകയും പെണ്‍കുട്ടിയെ മുക്കുവന് തന്നെ നല്‍കുകയും  
ചെയ്തു. മുക്കുവന്‍ അവള്‍ക്കു കാളി എന്ന് പേര് നല്‍കി 
സ്വന്തം മകളെപ്പോലെ വളര്‍ത്തി. പിന്നീടവള്‍ സത്യവതി എന്ന 
പേരിലാണ് അറിയപ്പെട്ടത്. കടത്ത് ജോലിയില്‍ അച്ഛനെ 
സഹായിച്ചിരുന്ന സത്യവതി ഒരിക്കല്‍ പരാശരമുനിയെ 
അക്കരെ കടത്താന്‍ നിയുക്തയാവുകയും, നദീമദ്ധ്യത്തില്‍ വെച്ച് 
മുനി അവളെ  പ്രാപിക്കുകയും,  അതിന്റെ ഫലമായി വ്യാസന്‍ 
ജനിക്കുകയും ചെയ്തു. അപ്പോള്‍, മുകളില്‍ വിവരിച്ച കഥകളില്‍ 
നിന്ന് നമുക്ക് കിട്ടുന്ന സത്യം, ഉന്നതകുലജാതനായ പരാശര 
മഹര്‍ഷിയുടേയും രാജാവായ ഉപരിചരവസുവിന്റെ ബീജത്തില്‍ 
അപ്സരസ്ത്രീയായ അദ്രികയില്‍ പിറന്ന സത്യവതിയുടെയും 
മകനായ വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍
ജന്മനാ മുക്കുവനല്ല, ഉയര്‍ന്ന വര്‍ണ്ണത്തില്‍പ്പെട്ട ആളാണ്‌
എന്നാണു. ബ്രാഹ്മണാധിപത്യവ്യവസ്ഥയുടെ വക്താക്കള്‍
പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും വര്‍ണ്ണം നിര്‍ണ്ണയി
ച്ചിരുന്നത്കര്‍മ്മമനുസരിച്ചല്ല ജന്മത്തിന്റെ അടിസ്ഥാനത്തില്‍ 
തന്നെയായിരുന്നെന്നും  ഉള്ളത് ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. 
മറിചൊരനുഭവവും  നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുകയില്ല.  
പുരാണങ്ങളില്‍ തന്നെ ഇതിനു ഉപോല്‍ബലകമായി അനേകം 
കഥകള്‍ കാണാന്‍ കഴിയും.
         ഇന്ത്യയില്‍ ഇന്നും പിഴുതു മാറ്റാനാവാതെ ആധുനിക
മാനവസമൂഹത്തിനു കളങ്കമായി നിലനില്‍ക്കുന്ന ജാതീയമായ
 ഉച്ചനീചത്വത്തിന്റെയും അതിന്റെ പേരിലുള്ള മനുഷ്യത്വ
ഹീനമായ ക്രൂരതകളുടെയും വേരുകള്‍ കിടക്കുന്നത് 
വര്‍ണ്ണാശ്രമവ്യവസ്ഥയിലാണ്. ആ വര്‍ണ്ണാശ്രമധര്‍മ്മത്തെയും 
അതിനു താത്വികന്യായീകരണം നല്‍കുന്ന ഭഗവത്ഗീത 
തുടങ്ങിയ ഗ്രന്ഥങ്ങളെയും ആരാധിക്കുകയും പ്രചരിപ്പിക്കുകയും 
ചെയ്യുന്നവര്‍ അത്തരമൊരു വ്യവസ്ഥയുടെ സ്തുതിപാഠക
രാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ സമൂഹത്തെ 
അന്ധകാരയുഗത്തിലേക്കാണ് നയിക്കുന്നത് എന്ന് 
പുരോഗമനപക്ഷത്തു നില്‍ക്കുന്നവര്‍  തിരിച്ചറിയേണ്ടതുണ്ട്. 

                                                       

2012 ജൂൺ 14, വ്യാഴാഴ്‌ച

ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന മതനിന്ദാ നിയമങ്ങള്‍




                          IPC 295,295 A, 153 B വകുപ്പുകള്‍ ഭരണഘടന വാഗ്ദാനം 
                          ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് 

                                                            
          ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും 
പരിഷ്കൃതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പറയാറുണ്ട്‌. ഭരണഘടനയിലെ 
പരമപ്രധാനമായ ഭാഗം എതാണെന്ന ചോദ്യത്തിന്  ഒരുത്തരമേയുള്ളൂ:
മൌലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 12 മുതല്‍ 35 വരെയുള്ള വകുപ്പുകള്‍.  
ഈ മൌലികാവകാശങ്ങളിലെ 19 ആം വകുപ്പാണ് എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റിയും 
പറയുന്നത്. പ്രസംഗത്തിനുള്ള സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും, 
അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം ഇതിന്റെ ഭാഗമാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനും 
അഭിപ്രായസ്വാതന്ത്ര്യത്തിനും ചില നിയന്ത്രണങ്ങളും ഭരണഘടനയിലുണ്ട്
അവ ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമാണെന്ന 
കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടനയുടെ നാലാംഭാഗത്താണ്  നിര്‍ദ്ദേശകതത്വങ്ങള്‍ 
(Directive principles) ഉള്ളത്. 1976 ല്‍  42 ആം ഭരണഘടനാ ഭേദഗതിയുടെ 
ഭാഗമായി IV A എന്ന ഒരു പുതിയ ഭാഗം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
മൌലിക കര്‍ത്തവ്യങ്ങള്‍ എന്നാണ് ഈ ഭാഗത്തിന്റെ ശീര്‍ഷകം.
51 A എന്ന അനുഛെദമായിട്ടാണ്  മൌലികകര്‍ത്തവ്യങ്ങള്‍ ഭരണഘടനയുടെ 
ഭാഗമായിത്തീര്‍ന്നത്‌.  ഈ മൌലികകര്‍ത്തവ്യത്തിന്റെ ഭാഗമായ 51 A (h) പറയുന്നത്:
          "ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിനും 
           പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക" ഇന്ത്യന്‍
പൌരന്മാരുടെ കര്‍ത്തവ്യമാണ്‌ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടനാ
ബദ്ധമായ ഈ കര്‍ത്തവ്യമാണ് യുക്തിവാദികള്‍ നിറവേറ്റുന്നത്. പക്ഷെ 
അതിനെ മതനിന്ദയായി ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ കോടതി കയറ്റാനുള്ള 
ശ്രമമാണ് മതവൈതാളികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
         
         എന്നാല്‍ ഭരണഘടനയില്‍ തെളിഞ്ഞു കാണുന്ന ഈ ജനാധിപത്യ മൂല്യങ്ങളെ 
നിഷ്പ്രഭമാക്കുന്ന ചില വകുപ്പുകള്‍ നമ്മുടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. അതാണ്‌
IPC 295, 295 A, 153 B എന്നിവ. വകുപ്പ് 295 പറയുന്നത് എന്താണെന്ന് നോക്കുക:
                  "ഏതെങ്കിലും ഒരു ജനവിഭാഗം പാവനമായിക്കരുതുന്ന ഏതെങ്കിലും 
വസ്തുവിനെയോ അല്ലെങ്കില്‍ ആരാധനാലയത്തേയോ നശിപ്പിക്കുകയോ, 
കേടുപാട് വരുത്തുകയോ, മലിനപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും
ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്നതാണ്".  
       295 A വകുപ്പ് മതനിന്ദയെ കൂടുതല്‍ കര്‍ശനമായി നേരിടുന്നു: 
          "ഏതെങ്കുലും ഒരു വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ 
           നിന്ദിച്ചുകൊണ്ട് അതിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്ന 
           ഉദ്ദേശ്യത്തോടെ ചെയ്യുന്ന  ബോധപൂര്‍വ്വവും വിദ്വേഷാത്മകവുമായ 
           ഏതൊരു പ്രവൃത്തിയും  ശിക്ഷാര്‍ഹമാണ്‌" എന്നാണ്
ഈ വകുപ്പ് പ്രഖ്യാപിക്കുന്നത്. 153 B വകുപ്പാണ് കൂടുതല്‍ കാഠിന്യമുള്ളത്. 
അതിങ്ങനെയാണ്:
           "വ്യത്യസ്ത മതങ്ങളും, വംശങ്ങളും, ഭാഷകളും, പ്രദേശങ്ങളും, 
            ജാതിയും, സമുദായങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെ 
            ഹാനികരമായി ബാധിക്കുന്ന ഏത് പ്രവര്‍ത്തിയും കുറ്റകരമാണ്"

"തമിഴന്മാരെല്ലാം ബുദ്ധി കുറഞ്ഞവരാണ്" എന്ന്‌ ഒരു മലയാളി പറഞ്ഞെന്നിരിക്കട്ടെ, 
ഈ വകുപ്പ് പ്രകാരം പോലീസിന്  അയാളുടെ പേരില്‍ കേസെടുക്കാം. 
ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനു തടസ്സം 
നില്‍ക്കുന്നവയാണ്  മുകളില്‍ പരാമര്‍ശിച്ച മതനിന്ദാ നിരോധന നിയമങ്ങള്‍.
       
         1957 ല്‍ ഒരു വിധിയിലൂടെ സുപ്രീം കോടതി 295 A നടപ്പാക്കുന്നതിന് 
ചില പരിധികള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 
       "മതത്തെ നിന്ദിക്കുന്നതും നിന്ദിക്കാന്‍ ശ്രമിക്കുന്നതുമായ 
       എല്ലാത്തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും 295 A പ്രകാരം ശിക്ഷാര്‍ഹമല്ല. 
        ബോധപൂര്‍വ്വവും,വിദ്വേഷാത്മകവുമയ  ഉദ്ദേശ്യ
        ത്തോടുകൂടി (deliberate and malicious intention) പ്രാവര്‍ത്തികമാക്കുന്ന 
        കടുത്ത രീതിയിലുള്ള നിന്ദ മാത്രമേ 295 A പ്രകാരം ശിക്ഷാര്‍ഹമായിട്ടുള്ളൂ" 
        എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും, യഥാര്‍ഥത്തില്‍ എന്താണ് 
മതത്തെ നിന്ദിക്കുന്ന ചെയ്തികള്‍ എന്ന മുഖ്യ ചോദ്യത്തില്‍ നിന്നു കോടതി 
ഒഴിഞ്ഞുമാറുന്നതായിട്ടാണ് ഇത്തരം പല കേസുകളിലും കോടതി എടുത്ത 
നിലപാടുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 
        
        ഭരണകൂടത്തിന്‍റെ മുന്‍കയ്യാലല്ല പലപ്പോഴും മതനിന്ദാനിയമം പ്രയോഗി 
ക്കപ്പെടുന്നത്. മതത്തെ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ 
മതമേധാവികളോ വിശ്വാസികളോ അതിന്റെ പേരില്‍ കലാപ
ക്കൊടിയുയര്‍ത്തുന്നു. സഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ എന്ന്‌ സ്വയം 
മുദ്രകുത്തിയ അവര്‍ അക്രമാസക്തരാകുന്നുഅപ്പോള്‍ ക്രമസമാധാനം തകരുമെന്ന 
ഭയത്താല്‍ ഭരണകൂടം മതനിന്ദ ആരോപിക്കപ്പെട്ട കലാസൃഷ്ടികളോ 
ഗ്രന്ഥങ്ങളോ നിരോധിക്കുന്നു. അല്ലെങ്കില്‍ 'വിശ്വാസത്തെ വ്രണപ്പെടുത്തിയ'
വ്യക്തിയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നു. മതവക്താക്കളുടെ 
ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ഭരണകൂടം 
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കത്തിവെക്കുന്നത്. അതാണല്ലോ എളുപ്പം. 
സ്വതന്ത്ര  ഇന്ത്യയില്‍ ഇത്തരത്തില്‍,  ആവിഷ്കാര സ്വാതന്ത്ര്യ
ത്തിനെതിരെ മതനിന്ദാ നിയമം പ്രയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ 
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍ സ്വാമി തന്റെ ലേഖനത്തില്‍ 
('ദി ഹിന്ദു' - 7.05.2012)  ചൂണ്ടിക്കാണിക്കുന്നുണ്ട്. 
           ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം മറക്കുവാന്‍ സമയമായിട്ടില്ല.  
'സാത്താന്റെ വചനങ്ങള്‍' എഴുതുക വഴി ആയത്തുള്ള ഖൊമേനിയുടെ
വധശിക്ഷാവിധി  ഏറ്റുവാങ്ങി അജ്ഞാതവാസം കഴിക്കേണ്ടി വരുന്ന 
സല്‍മാന്‍ റുഷ്ദിയെ ജയപ്പൂരില്‍ നടന്ന സാഹിത്യ സമ്മേളനത്തിലേക്ക് 
അതിന്റെ സംഘാടകര്‍ ക്ഷണിച്ചത് അദ്ദേഹത്തിന്‍റെ രക്തത്തിന് വേണ്ടി 
ദാഹിക്കുന്ന മതമൌലികവാദികളുടെ കോപത്തിനിടയാക്കി.
റുഷ്ദി വന്നാല്‍ കലാപമുണ്ടാക്കുമെന്ന ഭീഷണിക്ക് മുമ്പില്‍ രാജസ്ഥാന്‍ 
സര്‍ക്കാര്‍ ഭയന്നുപോവുകയും റുഷ്ദിയുടെ വരവ് തടയുകയും ചെയ്തു. വീഡിയോ 
കോണ്ഫറന്‍സിങ്ങിനു പോലും അനുമതി ലഭിച്ചില്ല എന്ന്‌ മാത്രമല്ല, റുഷ്ദിയുടെ 
നോവലില്‍ നിന്നു ചില വരികള്‍ സ്റ്റേജില്‍ വായിച്ച നാല് പേര്‍ക്കെതിരെ 
മതനിന്ദാക്കുറ്റം ചുമത്തുകയും ചെയ്തു! ഇന്ത്യയില്‍ ഈ നോവല്‍ നിരോധിച്ചിട്ടില്ല
എന്നിരിക്കെ എന്ത് മതനിന്ദയാണ് ഇവര്‍ ചെയ്തത്?  പൌരന്മാരുടെ 
അഭിപ്രായസ്വാതന്ത്ര്യ പ്രകടനത്തിന്  സംരക്ഷണം കൊടുക്കാന്‍ ബാധ്യസ്ഥരായ 
ഭരണകൂടം ഏതാനും മതതീവ്രവാദികളെ പേടിച്ച്‌  ഇല്ലാത്ത മതനിന്ദാക്കുറ്റം 
ചുമത്തി നിരപരാധികളെ കേസില്‍ കുടുക്കുന്നത് നാണംകെട്ട പ്രവൃത്തിയാണ്‌. 
ഇതിനു മുമ്പ് വിശ്വപ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈനെ
ഹിന്ദു വര്‍ഗ്ഗീയവാദികള്‍ വേട്ടയാടിയതും അദ്ദേഹം തന്റെ രചനകളിലൂടെ  
ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും നിന്ദിച്ചു എന്ന്‌ ആരോപിച്ചിട്ടാണ്. ഇവിടെയും
ഹുസൈനെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയാതെ വരുകയും ആ വില
മതിക്കാനാവാത്ത പൌരനെ ഇന്ത്യക്ക് നഷ്ടപ്പെടുകയും ചെയ്തു.
           നമ്മുടെ കേരളത്തില്‍ത്തന്നെ ആവിഷ്കാരസ്വാതന്ത്ര്യഹനനത്തിനു  
നിരവധി ഉദാഹരണങ്ങളുണ്ട്. 'ഭഗവാന്‍ കാലുമാറുന്നു' എന്ന കെ.പി.എ.സി. 
നാടകം നിരോധിച്ചു കിട്ടുവാന്‍ വേണ്ടി ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നാടകസ്റ്റേജുകള്‍ 
കയ്യേറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്ന് ഇന്നത്തെപ്പോലെ 
രാഷ്ട്രീയകക്ഷികളില്‍ മതപ്രീണനത്വര ശക്തമല്ലാതിരുന്നതിനാലും, 
എതിര്‍പ്പുകാര്‍ക്ക് വീര്യം കുറവായിരുന്നതിനാലും നാടകം  അരങ്ങേറാന്‍ 
സാധിച്ചു. ഈയിടെ അന്തരിച്ച പ്രശസ്ത നാടകകൃത്തും
നടനുമായ പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' 
എന്ന നാടകം യേശുവിനെ അപമാനിക്കുന്നതാണെന്നാരോപിച്ചു  കൊണ്ടു  
ക്രിസ്തുമതവിശ്വാസികളും  പുരോഹിതരും  പ്രക്ഷോഭവുമായിറങ്ങി. 
ദൈവനിന്ദക്കെതിരായ വകുപ്പുപയോഗിച്ചു ഈ നാടകം കോണ്‍ഗ്രസ് 
സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഇടതുപക്ഷം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ 
പേരില്‍ തെരുവിലറങ്ങി. പക്ഷെ, പിന്നീട് വന്ന സ: ഇ.കെ.നായനാരുടെ 
ഇടതുഭരണത്തിന്‍ കീഴിലും ഈ നാടകം നിരോധനത്തിനിരയായി. മതക്കാരുടെ
intimidation (ഭയപ്പെടുത്തി അംഗീകരിപ്പിക്കുക) ന് കീഴ്പ്പെടുന്നതില്‍ ഇടതു 
വലതു വ്യത്യാസമില്ലെന്നു വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു അത്‌.
ഏഴാം ക്ലാസ് മലയാളപാഠപുസ്തകത്തിലെ മതമില്ലാത്ത ജീവന്‍ എന്ന 
പാഠം മതനിന്ദാകരമാണെന്നും അത്‌ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു 
മതസംഘടനകള്‍ തെരുവിലറങ്ങി കലാപമഴിച്ചുവിടുകയും ഒരധ്യാപകന്റെ 
ജീവനെടുക്കുകയും ചെയ്തു. പാഠഭാഗം തിരുത്തിക്കൊണ്ട് ഇവിടെയും
സര്‍ക്കാര്‍ വര്‍ഗീയവാദികള്‍ക്ക് കീഴടങ്ങുകയായിരുന്നു. മുഹമ്മദിനേയും, 
ദൈവത്തേയും സാങ്കല്‍പ്പികകഥാപാത്രങ്ങളാക്കി ഡിഗ്രിക്ലാസിലേക്ക് ഒരു 
ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് പ്രവാചകനിന്ദയാക്കി ചിത്രീകരിച്ച് പോപ്പുലര്‍ 
ഫ്രണ്ട്കാര്‍ ജോസഫ് മാസ്ടരുടെ കൈവെട്ടി മതകോടതി വിധി നടപ്പാക്കി.
പോരാത്തതിന് 295 എന്ന വകുപ്പുപയോഗിച്ച് ഇടതു സര്‍ക്കാര്‍ അദ്ദേഹത്തെ 
വേട്ടയാടുകയും ചെയ്തു. 'ചിന്‍വാദ് പാലം'  എന്ന പേരില്‍ ശാമു കോയമ്പത്തൂര്‍ 
എഴുതി ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് പ്രസിദ്ധീകരിച്ച  പുസ്തകം 
പ്രവാചകനിന്ദ നടത്തുന്നതാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ 
ചുങ്കപ്പാറയിലും മറ്റും മുസ്ലീം തീവ്രവാദികള്‍ കലാപമുണ്ടാക്കി. ഇതിന്റെ ഫലമായി  
295 വകുപ്പ് പ്രയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ അഞ്ചു ക്രിസ്തുമത
പ്രവര്‍ത്തകരെ ജയിലിലടച്ചു. പത്താം ക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തിലെ
കത്തോലിക്കാസഭ യൂറോപ്പില്‍ ചെയ്തു കൂട്ടിയ അത്യാചാരങ്ങളെക്കുറിച്ചുള്ള  പാഠം 
ക്രിസ്തുമതപൌരോഹിത്യം ഇടപെട്ടു പിന്‍ വലിപ്പിച്ചു. എന്ത് പഠിപ്പിക്കണമെന്ന് 
തീരുമാനിക്കുന്നത് പോലും ഇപ്പോള്‍  മതസംഘടനകളാണ്!
        ഏറ്റവും അവസാനമായി  മതനിന്ദാനിയമം പ്രയോഗിക്കപ്പെട്ടുകാണുന്നത് 
സനല്‍ ഇടമറുകിന്റെ നേരെയാണ്.  ഇവിടെ, മുംബൈയിലെ ഇര്‍ലെ 
റോഡിലുള്ള  വേളാങ്കണ്ണി മാതാവിന്റെ  പള്ളിയുടെ അധികാരികളും, മുംബൈ ബിഷപ്പു 
അഗ്നെല്ലോ ഗ്രേഷ്യസുമാണ്‌ വില്ലന്മാര്‍. ഇക്കഴിഞ്ഞ മാര്‍ച് 5 നാണ് 
മാതാവിന്റെ പള്ളിയിലെ യേശുക്രിസ്തുവിന്റെ കാല്‍വിരലിലൂടെ ജലം ഇറ്റിറ്റു 
വീഴുന്ന 'അത്ഭുതകരമായ' കാഴ്ച ചിലര്‍ കണ്ടത്‌. കേട്ടറിഞ്ഞ വിശ്വാസികള്‍ 
ഓടിക്കിതച്ചെത്തി. ദൈവപുത്രന്റെ കണ്ണുനീരാണ്  അതെന്നു വിശ്വസിച്ച 
അവര്‍ പ്ലാസ്റ്റിക്  കുപ്പികളില്‍  അത്‌ ശേഖരിച്ചു മടങ്ങിപ്പോയി. പള്ളി 
അധികാരികള്‍ പ്രതിമയ്ക്ക് മുന്നില്‍  ദിവ്യാത്ഭുതം എന്ന ബോഡും സ്ഥാപിച്ചു.
ധാരാളം വിശ്വാസികള്‍  നാടിന്റെ നാനാഭാഗത്ത് നിന്നും ഈ ദിവ്യാത്ഭുതം 
കാണാനെത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ
ടി.വി. 9 ചാനലുകാര്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ  പിന്നിലെ രഹസ്യം 
കണ്ടെത്താന്‍ പ്രശസ്ത യുക്തിവാദി  സനല്‍ ഇടമറുകിനെ സമീപിച്ചു. 
ടി.വി. സംഘവും സനലും സ്ഥലത്തെത്തി. അര മണിക്കൂറിനകം
തന്നെ സനല്‍ ഈ ദിവ്യാത്ഭുതത്തിന്‍റെ രഹസ്യം  കണ്ടെത്തുകയുണ്ടായി. 
ഈ പ്രതിമ സ്ഥാപിച്ചതിന്റെ അരുകിലൂടെ ഒരു ഓവുചാല്‍  കടന്നു പോവുന്നുണ്ട്. 
അതില്‍ കെട്ടിക്കിടന്ന മലിനജലമാണ് കാപ്പിലറി ആക്ഷനിലൂടെ 
(വെള്ളത്തില്‍ തൊടുവിച്ചു വെച്ച ഇഷ്ടികയിലൂടെ വെള്ളം മുകളിലേക്ക് 
കയറുന്ന പ്രക്രിയക്ക് കാരണമായ തത്വം) പ്രതിമയുടെ വിരലിലൂടെ ഇറ്റിറ്റു 
വീഴുന്നത്. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി  മുംബൈ ബിഷപ്പും 
കത്തോലിക്കാ സഭയുടെ മൂന്ന്  വക്താക്കളും ഒരു വശത്തും, സനല്‍ ഇടമറുക് 
എതിര്‍പക്ഷത്തുമായി   ടി.വി. 9 ചാനല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു.
സനലിന്റെ ശക്തമായ വാദങ്ങള്‍ക്ക് മുമ്പില്‍ ക്രിസ്തുപ്രതിമയുടെ കാലിലൂടെ
 ഇറ്റു വീഴുന്ന ജലം ഒരു ദിവ്യാത്ഭുതമല്ലെന്ന് ബിഷപ്പിന് സമ്മതിക്കേണ്ടി വന്നു.  
കത്തോലിക്കാ സഭ എക്കാലത്തും ശാസ്ത്രീയ സമീപനം
കൈക്കൊണ്ടിരുന്നു എന്നും ബിഷപ്പ് തട്ടിവിട്ടു. ഇതിനെ സനല്‍ ചോദ്യം 
ചെയ്യുകയും സഭ മധ്യകാലഘട്ടത്തില്‍ നടത്തിയ പൈശാചിക കൃത്യങ്ങള്‍ 
എണ്ണിപ്പറയുകയും ചെയ്തു. മാത്രവുമല്ല സഭ രണ്ടാം ലോകമഹായുദ്ധ
കാലത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് പിന്തുണ നല്‍കിയ
തിന്റെ ഉദാഹരണങ്ങളും, ഇപ്പോഴത്തെ പോപ്പ് ദുര്‍മന്ത്ര
വാദം ചെയ്തതിനെക്കുറിച്ചും സനല്‍ തുറന്നടിച്ചു. ഇത് ബിഷപ്പിനെയും 
സഭാവക്താക്കളെയും കൊപാകുലരാക്കി. അവര്‍ സനല്‍  മതനിന്ദ 
നടത്തിയതായി ആരോപിക്കുകയും  മാപ്പ് പറയാത്ത പക്ഷം കേസ് 
കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം ഭീഷണികളെ 
ചിരിച്ചു തള്ളിയ സനലിനെതിരെ  പ്രതികാരദാഹികളായ ബിഷപ്പും കൂട്ടരും  
അന്ധേരി, ജൂഹൂ തുടങ്ങി ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍  I.P.C. 295 
വകുപ്പ് പ്രകാരം പരാതി നല്‍കി.  മുംബൈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 
നിരന്തരം സനലിനെ ഫോണില്‍ വിളിച്ച്‌  മുംബൈയിലെത്തി അറസ്റ്റിനു  
വിധേയനാവണം  എന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചുരുങ്ങിയത് മൂന്ന് 
കോടതികളിലെങ്കിലും സനലിനെതിരെ കേസുണ്ട്. ഏത് നിമിഷവും 
അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കിയെക്കാം എന്ന അവസ്ഥ
യാണ്  ഇപ്പോഴുള്ളത്. ഈ സംഭവം ഇന്ത്യയിലെയും, വിദേശരാജ്യങ്ങളിലെയും
മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ഇന്ത്യയിലെ 
ജനാധിപത്യധ്വംസനം അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 
          ധാര്‍മികമൂല്യങ്ങളും സഹിഷ്ണുതയുമാണ് മതങ്ങളുടെ മുഖമുദ്ര എന്ന 
അവകാശവാദമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത്. ഭരണഘടന പ്രദാനം 
ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം അടിസ്ഥാനമാക്കി  
ശാസ്ത്രബോധവും അന്വേഷണത്വരയും  വളര്‍ത്തുക എന്ന 
ഭരണഘടനാദത്തമായ കര്‍ത്തവ്യം നിറവേറ്റുന്ന യുക്തിവാദികളും 
ശാസ്ത്രപ്രചാരകരും കുറ്റവാളികളും,  ഇതിനൊക്കെ എതിര് നില്‍ക്കുന്ന
മതയാഥാസ്ഥിതികര്‍ വാഴ്തപ്പെട്ടവരും എന്ന വൈരുധ്യമാണ് ഇവിടെ 
നിലനില്‍ക്കുന്നത്. ചില  പ്രത്യേക കാലഘട്ടങ്ങളില്‍  സമൂഹത്തില്‍ ഉയര്‍ന്നു
വന്ന ആശയങ്ങള്‍ മാത്രമാണ്‌ മതങ്ങള്‍. സമൂഹത്തിനു
ദ്രോഹം ചെയ്യുന്ന മത-ദൈവ വിശ്വാസങ്ങള്‍  വിമര്‍ശിക്കപ്പെടുകതന്നെ വേണം.  
ആധുനികസമൂഹനിര്‍മ്മിതിക്ക്  വിഘാതം സൃഷ്ടിക്കുന്ന  മതത്തിന്റെ പ്രതിലോമ 
പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാകവചമായി  നില്‍ക്കുന്ന 295 A വകുപ്പും 
അനുബന്ധ വകുപ്പുകളും  എടുത്തുകളഞ്ഞു കൊണ്ട്‌ ജനാധിപത്യത്തിന്‍റെ 
ജീവവായുവായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍
ഭരണാധികാരികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അതോടൊപ്പം 
ഭരണകൂടവും, രാഷ്ട്രീയകക്ഷികളും അവരുടെ  മതപ്രീണനനയവും  
അവസാനിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ
രാജ്യമാണ് എന്ന്‌ ഊറ്റം കൊള്ളുന്നതില്‍ അര്‍ത്ഥമുള്ളൂ.

2012 മേയ് 17, വ്യാഴാഴ്‌ച

ആനകളെ കാട്ടില്‍ വിടുക






14.05.12 ന്റെ പത്രങ്ങളില്‍ നമ്മെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുണ്ട്. 
കൂടല്‍മാണിക്യക്ഷേത്രത്തില്‍എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിന്റെ 
ഫലമായി ഒരു പിഞ്ചു കുഞ്ഞ് മരിക്കാനിടയായതിന്റെ വാര്‍ത്ത.
വളരെക്കാലമായി ക്ഷേത്രോത്സവങ്ങള്‍ക്ക് ആനകള്‍ ഒഴിച്ച് കൂടാന്‍ 
വയ്യാത്ത ഒരു ഘടകമാണ്. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണമാണ് 
ഉത്സവത്തിന്റെ ഗാംഭീര്യം വിളിച്ചറിയിക്കുന്നത്. ആനകളില്ലാത്ത ഉത്സവങ്ങ
ളെപ്പറ്റി  ആനപ്രേമികള്‍ക്ക്‌ ചിന്തിക്കാനേ വയ്യ. ആനപ്രേമികള്‍ക്ക്‌  
സംഘടനയുണ്ടത്രേ! തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു  പാറമേക്കാവിലും,
സി.എം.എസ്. ഹൈസ്കൂളിലും നടക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം
കാണാന്‍ വലിയ തിരക്കാണ്. 
          മനുഷ്യന്‍ തന്റെ ജീവിതാവശ്യത്തിനു വേണ്ടി മൃഗങ്ങളെ മെരുക്കി
പരിപാലിച്ചു പോരാന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി.
ഭൂമിയിലുള്ള മനുഷ്യന്റെ മേധാവിത്വം മൃഗങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍
കഴിയാത്തത് കൊണ്ട് മനുഷ്യര്‍  അവയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.
എന്തായാലും ഇന്നത്തെ അവസ്ഥയില്‍ മനുഷ്യര്‍ക്ക്‌ മൃഗപരിപാലനം
എന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. പക്ഷെ കാട്ടില്‍ സ്വച്ചന്ദം
വിഹരിക്കുന്ന  ആനയെ  കെണിയില്‍ വീഴ്ത്തി പിടിച്ചു കൊണ്ട് വന്നു
മെരുക്കിയെടുത്ത് ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനും, പൊങ്ങച്ചം 
കാണിക്കാനും വേണ്ടി ഉപയോഗിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
ഉത്സവവേളയില്‍ കലി കയറിയ ആനകളുടെ ആക്രമണത്തില്‍ 
ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കണക്ക്‌ നോക്കൂ.2011 നവംബറിനു ശേഷം 
ഇതുവരെ 18 പേരാണ് മരിച്ചത്. കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ 366 
പേര്‍ നാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുകയുണ്ടായി. ആനകള്‍ 
കൊപാകുലരാവുന്നതിന്റെ കാരണം ഡോ: ടി.പി. സേതു
മാധവന്‍ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആനകള്‍ക്ക് 
മദം ഇളകുന്നതാണ് അതിന്റെ പ്രധാനകാരണം. ലൈംഗിക അസംതൃപ്തി, ഇണ 
ചേരുന്നതിനുള്ള സാധ്യതക്കുറവു, വര്‍ധിച്ച ലൈംഗികാസക്തി,
എന്നിവയൊക്കെ മദം ഇളകാന്‍ കാരണമാണത്രെ. സമൂഹമായി 
ജീവിക്കുന്ന ആനകളെ പിടിച്ചുകൊണ്ട് വന്നു ഒറ്റപ്പെട്ടു വളര്‍ത്തുമ്പോള്‍ 
അവയ്ക്ക് മാനസിക സംഘര്‍ഷമുണ്ടാവുന്നു. ഇണചേരാനുള്ള സാധ്യത
ക്കുറവും അവയെ മനുഷ്യനുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍  ഇടവരുത്തുന്നു. 
ആനകളെ ഇങ്ങനെ കഷ്ടപ്പെടുത്തേണ്ട ഒരു കാര്യവും ഇന്ന് മനുഷ്യനില്ല. 
ഏതൊരു ദുഷ്ക്കര്‍മ്മവും പോലെ ഇതും ഒരു ജീവിതോപാധിയായത് കൊണ്ട് 
പെട്ടെന്ന് ആനപരിപാലനം അവസാനിപ്പിക്കാന്‍ കഴിയില്ല. പക്ഷെ ഇത് 
നിര്‍ത്തലാക്കാനുള്ള ശ്രമം ഉണ്ടാവണം. തടി പിടിക്കലാണ് ആനയെക്കൊണ്ടുള്ള 
മറ്റൊരു ഉപയോഗം. പക്ഷെ ഇന്നത്തെക്കാലത്ത് അതിന്‌ ആന തന്നെ 
വേണമെന്നില്ല. ക്രെയിന്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഇന്ന് സുലഭമാണ്.
പണച്ചിലവും കുറയും. മനുഷ്യന്റെ സ്വാര്‍ത്ഥസുഖത്തിനു വേണ്ടി മൃഗങ്ങളെയും
പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസ പരിസരങ്ങളില്‍ നിന്ന് 
വേര്‍പെടുത്തി  അസ്വതന്ത്രരായി  വളര്‍ത്തുന്നത് മാനവികതയെ ചോദ്യം 
ചെയ്യുന്ന പ്രവൃത്തിയാണ്‌. ഇത് അവസാനിപ്പിച്ചേ തീരൂ.
        

2012 മേയ് 1, ചൊവ്വാഴ്ച

സര്‍ക്കാര്‍ പരിപാടിയില്‍ പ്രാര്‍ത്ഥന വേണ്ട

                        
                                   
    കോഴിക്കോട് ജില്ലാ ലേബര്‍ കോടതി ജഡ്ജി എസ്.എച്. പഞ്ചാപകേശന്റെ
'നീതിവന്ദന' മെന്ന കവിത കേരള സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെ 
ഔദ്യോഗിക പ്രാര്‍ഥനാഗാനമായി പ്രഖ്യാപിച്ചിരിക്കുന്നു എന്ന്‌ വാര്‍ത്ത 
കണ്ടു (മാതൃഭൂമി 1.05.12) ജസ്ടീസ് കെ.എ. അബ്ദുല്‍ ഗഫൂര്‍ ആണ്  
ഈ കവിത സൊസൈറ്റിയുടെ പ്രാര്‍ഥനാഗാനമാക്കാന്‍ ശുപാര്‍ശ ചെയ്തത്. 
നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങളിലൊക്കെ ക്ലാസ് തുടങ്ങുന്നതിനു മുമ്പ്
ഈശ്വരപ്രാര്‍ത്ഥന നടത്താറുണ്ട്‌. ദൈവവിശ്വാസം വ്യക്തിയെ നല്ല
മനുഷ്യനാക്കുമെന്നും  ചെറുപ്പത്തിലേ കുട്ടികളില്‍ ദൈവവിശ്വാസം
വളര്‍ത്തിയെടുത്താല്‍ അവര്‍  ദൈവഭയമുള്ളവരും നല്ല പൌരന്മാരും
ആകുമെന്നുമുള്ള വിശ്വാസം കൊണ്ടാണ് സ്കൂളുകളില്‍ പ്രാര്‍ത്ഥന
എന്ന ചടങ്ങ് നടപ്പിലാക്കിയിട്ടുള്ളത് എന്ന്‌ തോന്നുന്നു. ഭൂരിപക്ഷം
അധ്യാപകരും രക്ഷിതാക്കളും ഈ വിശ്വാസമുള്ളവരാണ്.
അതുകൊണ്ടാണ് കെ.ഇ.ആറില്‍ സ്കൂളുകളില്‍ പ്രാര്‍ത്ഥന
വേണം എന്ന്‌ നിര്‍ദ്ദേശമില്ലാതിരുന്നിട്ടും  പ്രാര്‍ത്ഥന നടന്നു പോരുന്നത്.
സ്കൂളുകളില്‍ മാത്രമല്ല പല സര്‍ക്കാര്‍ ചടങ്ങുകളിലും ആദ്യ ഇനം
പ്രാര്‍ഥനയാണ്. ഒരു മതേതര രാജ്യത്ത് യഥാര്‍ത്ഥത്തില്‍ പൊതു
ചടങ്ങുകളില്‍ ഈശ്വരപ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നത് തെറ്റായ കാര്യമാണ്.
മുമ്പൊരിക്കല്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പ്രാര്‍ത്ഥന നടക്കവേ
എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാല്‍ കവി കുരീപ്പുഴ ശ്രീകുമാര്‍
മാത്രം വേദിയിലിരുന്നു. പിന്നീട് തന്റെ പ്രസംഗത്തില്‍ തന്റെ
നിലപാടിനെ ന്യായീകരിച്ചുകൊണ്ട്‌ അദ്ദേഹം സംസാരിക്കുകയുണ്ടായി.
സര്‍ക്കാര്‍ പരിപാടിയില്‍ വിവിധ മതവിശ്വാസികളും, ഒരു വിശ്വാസവുമില്ലാത്ത
തന്നെപ്പോലുള്ളവരും പങ്കെടുക്കുമെന്നും അതുകൊണ്ട് സര്‍ക്കാര്‍
നിബന്ധനയൊന്നുമില്ലാത്ത പ്രാര്‍ത്ഥന നടത്തുന്നത് ശരിയല്ലെന്നും
അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം, ഇക്കാര്യം, പരിപാടിയില്‍
പങ്കെടുത്തിരുന്ന കമ്മ്യൂണിസ്റ്റുകാരനായ അന്നത്തെ മന്ത്രി ബിനോയ്‌ 
വിശ്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമുണ്ടായി. എങ്കിലും ഇതൊക്കെ 
തുടര്‍ന്നു കൊണ്ടേയിരിക്കും. ആശയതലത്തില്‍ ഇത്തരം പ്രാര്‍ഥനകള്‍ 
ചെലുത്തുന്ന സ്വാധീനം എത്രമാത്രം പ്രതിലോമപരമാണെന്നു
പുരോഗമനവാദികളായ രാഷ്ട്രീയനേതാക്കള്‍ പോലും 
മനസ്സിലാക്കുന്നില്ല എന്ന്‌ വേണം കരുതാന്‍. ദൈവവിശ്വാസമാണ് 
മതവിശ്വാസത്തിന്റെ അടിസ്ഥാനമെന്നും, മതവിശ്വാസമാണ്‌ എല്ലാ 
അന്ധവിശ്വാസങ്ങളുടെയും മൂലകാരണമെന്നും മനസ്സിലാക്കുമ്പോള്‍ 
ഇല്ലാത്ത ദൈവത്തിനോടുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കണമെന്ന 
ആവശ്യം ന്യായമാണെന്ന് സമ്മതിക്കേണ്ടി വരും. മാത്രവുമല്ല തികച്ചും 
സെക്യൂലറായ  നമ്മുടെ ഭരണഘടന ഇത്തരം പ്രാര്‍ഥനകള്‍ ആവശ്യ 
പ്പെടുന്നുമില്ല എന്നതാണ് സത്യം. ഭരണഘടന അങ്ങിനെയാണെങ്കിലും 
രാഷ്ട്രീയക്കാരിലും, ഉദ്യോഗസ്ഥമേധാവികളിലും, ന്യായാധിപരിലുമുള്ള 
ഭൂരിപക്ഷവും യാഥാസ്തികരും, കടുത്ത മതവിശ്വാസികളും, 
അന്ധവിശ്വാസികളുമായതിനാല്‍ അവരുടെ താല്‍പ്പര്യങ്ങളാണ് 
ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയില്‍ 
13 എന്ന നമ്പറിലുള്ള മുറിയുണ്ടായിരുന്നില്ല എന്ന ഒറ്റക്കാര്യം മതി ന്യായാധി
പന്മാരുടെ അന്ധവിശ്വാസത്തിന്റെ തോത് അളക്കാന്‍.
        നമ്മുടെ രാജ്യത്തെ കീഴ്വഴക്കമായത് കൊണ്ടാവാം, നിയമ
പണ്ഡിതനായ ജഡ്ജി, നിയമപരമല്ലാത്ത പ്രാര്‍ത്ഥന എന്ന ചടങ്ങിനു 
വേണ്ടി നീതി ദേവതയെക്കുറിച്ചുള്ള ഈ കവിത ശുപാര്‍ശ ചെയ്തത്.
ഇത് ദൈവത്തെക്കുറിച്ചല്ല  നീതിദേവതയെക്കുറിച്ചാണ് എന്ന്‌
വാദിച്ചേക്കാം. നീതിദേവതയായാലുംവാഗ്ദേവതയായാലും ഒക്കെ
ദൈവവിശ്വാസമാണ് പ്രതിബിംബിക്കുന്നത് എന്നോര്‍ക്കണം. എന്തിനാണ്
ഇങ്ങനെ ഒരു പ്രാര്‍ത്ഥന?